''ആദ്യം സത്യപ്രതിജ്ഞ ചെയ്യട്ടെ, ബാക്കി പിന്നെ പറയാം'', വിവാദം കത്തുമ്പോൾ രഞ്ജൻ ഗൊഗോയ് ദില്ലിക്ക്!
ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാര്‍ വിരമിച്ചതിന് ശേഷം പാര്‍ലമെന്റിലേക്ക് എത്തുന്നത് അപൂർവ്വമാണ്. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത് അതുകൊണ്ട് തന്നെ കൊറോണ ആശങ്കകള്‍ക്കിടയിലും രാജ്യത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.
പ്രതിപക്ഷ പാര്‍ട്ടികളും ന്യായാധിപന്മാരും അടക്കം രഞ്ജന്‍ ഗൊഗോയ് രാജ്യസഭയില്‍ എത്തുന്നതിനെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. അതിനിടെ വിവാദത്തില്‍ രഞ്ജന്‍ ഗൊഗോയിയുടെ പ്രതികരണവും പുറത്ത് വന്നിട്ടുണ്ട്.
രൂക്ഷ വിമർശനം
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കേ അയോധ്യ കേസിലടക്കം സുപ്രധാന വിധികള്‍ പ്രസ്താവിച്ച രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് അയക്കുന്നത് ഉദ്ധിഷ്ട കാര്യത്തിനുളള ഉപകാര സ്മരണയാണ് എന്നാണ് അസദുദ്ദീന്‍ ഒവൈസി പരിഹസിക്കുന്നത്. ഗൊഗോയിയുടെ രാജ്യസഭാംഗത്വം നിയമവൃത്തങ്ങള്‍ക്കിടയിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. പലരും പരസ്യമായി എതിര്‍പ്പുയര്‍ത്തിക്കഴിഞ്ഞു.
വിമർശിച്ച് കുര്യൻ ജോസഫ്
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് വലിയ ഭീഷണിയാണ് ഗൊഗോയിയുടെ രാജ്യസഭാംഗത്വം എന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ് കുറ്റപ്പെടുത്തി. ജഡ്ജിമാര്‍ നിഷ്പക്ഷരല്ല എന്ന തോന്നല്‍ ജനങ്ങളുടെ മനസ്സിലുണ്ടാക്കുന്നത് നല്ലതല്ല. ജുഡീഷ്യറിയിലുളള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു എന്നും കുര്യന് ജോസഫ് വിമര്‍ശനം ഉന്നയിച്ചു.
ഇത്ര വേഗത്തിൽ കിട്ടിയല്ലോ
മുന്‍ സുപ്രീം കോടതി ജഡ്ജിയായ മദന്‍ ബി ലോകുറും വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന നടപടിയാണ് എന്നാണ് ജസ്റ്റിസ് ലോകുര്‍ ചൂണ്ടിക്കാട്ടുന്നത്. ഗൊഗോയിക്ക് സ്ഥാനം കിട്ടും എന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു. അതുകൊണ്ട് അത്ഭുതപ്പെടാനില്ല. ഇത്ര വേഗത്തില്‍ കിട്ടിയതിലേ അത്ഭുതമുളളൂ എന്നും ലോകുര്‍ തുറന്നടിച്ചു.
സത്യപ്രതിജ്ഞ ചെയ്യട്ടെ
വിവാദം കത്തുമ്പോഴും രാജ്യസഭാംഗത്വം സ്വീകരിക്കും എന്ന് തന്നെയാണ് ജസ്റ്റിസ് ഗൊഗോയിയുടെ നിലപാട്. നാളെ താന്‍ ദില്ലിയിലേക്ക് പോകുമെന്ന് ജസ്റ്റിസ് ഗൊഗോയ് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം താന്‍ സത്യപ്രതിജ്ഞ ചെയ്യട്ടെ, അതിന് ശേഷം എന്തു കൊണ്ട് രാജ്യസഭാംഗത്വം സ്വീകരിച്ചു എന്നതിനുളള കാരണം വിശദമായി മാധ്യമങ്ങളോട് പറയാം എന്നും ഗൊഗോയ് വ്യക്തമാക്കി.
ഒരുമിച്ച് പ്രവർത്തിക്കണം
ജുഡീഷ്യറിയുടെ കാഴ്ചപ്പാടുകള്‍ നിയമനിര്‍മ്മാണ സഭയ്ക്ക് മുന്നിലും തിരിച്ചും അവതരിപ്പിക്കാന്‍ ഇതൊരു അവസരമാണെന്ന് ജസ്റ്റിസ് ഗൊഗോയ് പറഞ്ഞു. രാഷ്ട്രനിര്‍മ്മാണത്തിന് നിയമസംവിധാനവും നിയമനിര്‍മ്മാണ സഭയും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ആസാമിലെ ഗുവാഹട്ടിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവേ ജസ്റ്റിസ് ഗൊഗൊയ് പറഞ്ഞു.
വിവാദ വിധികൾ
13 മാസമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയ് സേവനം അനുഷ്ഠിച്ചത്. 2019 നവംബറില്‍ ഗൊഗോയ് വിരമിച്ചു. ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കേ കോടതിക്ക് പുറത്ത് വാര്‍ത്താ സമ്മേളനം വിളിച്ച നാല് ജഡ്ജിമാരില്‍ ഒരാള്‍ ഗൊഗോയ് ആയിരുന്നു. ദീപക് മിശ്രയ്ക്ക് ശേഷം ചീഫ് ജസ്റ്റിസായ ഗൊഗോയ് അയോധ്യ അടക്കം വിവാദ കേസുകള്‍ വിധി പറഞ്ഞിട്ടുണ്ട്.