കോമൺവെൽത്ത് ട്രൈബ്യൂണലിലേക്കില്ലെന്ന് ജസ്റ്റിസ് സിക്രി: ചില സംഭവങ്ങൾ വേദനിപ്പിച്ചെന്ന്!!
ദില്ലി: കേന്ദ്രസർക്കാരിന് തിരിച്ചടിയായി ജസ്റ്റിസ് എകെ സിക്രിയുടെ നിലപാട് മാറ്റം. കോമൺവെൽത്ത് സെക്രട്ടറിയേറ്റ് ട്രിബ്യൂണലിലേക്കുള്ള കേന്ദ്രസർക്കാർ നിർദേശമാണ് ജസ്റ്റിസ് എകെ സിക്രി നിരസിച്ചത്.. നിയമ സെക്രട്ടറിക്ക് അയച്ച കത്തിലാണ് സിക്രി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. 2019 മാർച്ചിൽ വിരമിച്ച ശേഷം കോമൺവെൽത്ത് സെക്രട്ടറിയേറ്റ് ട്രിബ്യൂണലിന്റെ ചുമതല ഏറ്റെടുക്കാനാണ് സിക്രിയോട് വിദേശകാര്യമന്ത്രാലയം നിർദേശിച്ചിരുന്നത്. എന്നാൽ വിരമിച്ചതിന് ശേഷം പദവികൾ ഏറ്റെടുക്കാൻ താൽപ്പര്യമില്ലെന്ന് സിക്രി ഇതിനോടകം അറിയിച്ചിട്ടുണ്ട്.
സിബിഐ ഡയറക്ടറായിരുന്ന അലോക് വർമയെ പുറത്താക്കുന്നതിനുള്ള തീരുമാനമെടുത്ത ഉന്നതാധികാര സമിതിയിൽ സിക്രിയും അംഗമായിരുന്നു. അലോക് വർമ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായ നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. 2005ൽ സ്ഥാപിച്ച കോമൺവെൽത്ത് സെക്രട്ടറിയേറ്റ് ട്രിബ്യൂണൽ 53 കോമൺവെൽത്ത് രാജ്യങ്ങളുടെ പ്രശ്നപരിഹാര സമിതിയാണ്. എട്ട് അംഗങ്ങളും ഒരു പ്രസിഡന്റുും ഉൾക്കൊള്ളുന്നതാണ് ഇതിന്റെ ഘടന.