ജാർഖണ്ഡിൽ പുതിയ കരുക്കൾ നീക്കി ബിജെപി, ആദ്യ മുഖ്യമന്ത്രി ബിജെപിയിലേക്ക്, കേന്ദ്രമന്ത്രിസ്ഥാനവും?
റാഞ്ചി: ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം കാഴ്ച വെച്ച സംസ്ഥാനമായിരുന്നു ജാർഖണ്ഡ്. ലോക്സഭ തിരഞ്ഞെടുപ്പ് നടന്ന് മാസങ്ങൾ മാത്രം പിന്നിട്ടപ്പോൾ നടന്ന ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ബിജെപി. സഖ്യ കക്ഷികളെ കൈവിട്ട് ഒറ്റയ്ക്ക് പൊരുതാനിറങ്ങിയപ്പോൾ ഭരണത്തുടർച്ച എന്ന ലക്ഷ്യം സാധ്യമാകുമെന്ന് തന്നെയായിരുന്നു ബിജെപി ക്യാമ്പിന്റെ വിശ്വാസം.
പുതിയ ഹര്‍ജിയുമായി ദിലീപ് വീണ്ടും കോടതിയില്‍; ആദ്യം റിപ്പോര്‍ട്ട് വരട്ടെ, എന്നിട്ട് വിസ്താരം
എന്നാൽ തിരഞ്ഞെടുപ്പ് ഫലം ബിജെപിയെ ഞെട്ടിക്കുന്നതായിരുന്നു. സംസ്ഥാനത്ത് ആദ്യമായി 5 വർഷം കാലാവധി തികച്ച രഘുബർ ദാസ് സർക്കാരിനെ താഴെയിറക്കി പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തി. എന്നാൽ ജാർഖണ്ഡിലെ അപ്രതീക്ഷിത തിരിച്ചടിയിൽ നിന്നും ബിജെപി പുതിയ സാധ്യതകൾ തേടുകയാണ്. സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപംകൊള്ളുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
പ്രതിപക്ഷ സഖ്യം അധികാരത്തിൽ
ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ] 47 സീറ്റുകൾ സ്വന്തമാക്കിയാണ് കോൺഗ്രസ്- ജാർഖണ്ഡ് മുക്തി മോർച്ച- രാഷ്ട്രീയ ജനതാദൾ മഹാസഖ്യം അധികാരത്തിൽ എത്തുന്നത്. 30 സീറ്റുകളുള്ള ജെഎംഎം ഏറ്റവും വലിയ ഒറ്റകക്ഷിയായി. 2014ൽ 37 സീറ്റുകൾ നേടി അധികാരത്തിൽ എത്തിയ ബിജെപി ഇത്തവണ 25 സീറ്റുകൾ മാത്രമാണ് നേടിയത്. ജെഎംഎം നേതാവ് ഹേമന്ത് സോറനാണ് ജാർഖണ്ഡ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.
മുൻ മുഖ്യമന്ത്രി ബിജെപിയിലേക്ക്?
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് വികാസ് മോർച്ച നേതാവുമായ ബാബുലാൽ മറാണ്ടി ബിജെപിയിൽ ചേർന്നേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ജെവിഎമ്മിനെ ബിജെപിയിൽ ലയിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ 3 സീറ്റുകളിലാണ് ജെവിഎം സ്ഥാനാർത്ഥികൾ വിജയിച്ചത്. ജാർഖണ്ഡിന്റെ ആദ്യ മുഖ്യമന്ത്രിയാണ് ബാബുലാൽ മറാണ്ടി.
മഹാസഖ്യത്തിന് പിന്തുണ
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ജാർഖണ്ഡ് വികാസ് മോർച്ച പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഹേമന്ത് സോറനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മഹാസഖ്യ സർക്കാരിന് പിന്തുണ പ്രഖ്യാപിക്കുകയാണെന്ന് ബാബുലാൽ മറാണ്ടിയുടെ പ്രഖ്യാപനം.
പ്രതിപക്ഷ നേതാവായില്ല
ജാർഖണ്ഡിൽ ബിജെപി ഇതുവരെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തിട്ടില്ല. ജനുവരി 14 ന് തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജെവിഎമ്മുമായുള്ള ലയന ചർച്ചകൾ പൂരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ തിരഞ്ഞെടുപ്പ് വൈകുന്നതെന്നാണ് സൂചന. ശനിയാഴ്ച ബാബുലാൽ മറാണ്ടി ജെവിഎം എക്സിക്യൂട്ടിവ് കമ്മിറ്റി പിരിച്ചുവിടുകയും പുന: സംഘടന ജനുവരി 14 വരെ നീട്ടി വയ്ക്കുകയും ചെയ്തിരുന്നു.
ആർഎസ്എസ് നേതാവ്
മുൻ ആർഎസ്എസ് നേതാവാണ് ബാബുലാൽ മറാണ്ടി. അധ്യാപകനായിരുന്ന അദ്ദേഹം ജോലി രാജിവെച്ച ശേഷം സംഘടനാ പ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. 2000ൽ ജാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ചപ്പോൾ അദ്ദേഹം ആദ്യ മുഖ്യമന്ത്രിയായി. 2003ൽ അദ്ദേഹത്തിന് പദവി രാജിവയ്ക്കേണ്ടി വന്നു. 2006ലാണ് അദ്ദേഹം സ്വന്തം പാർട്ടി രൂപീകരിക്കുന്നത്. സംസ്ഥാനത്ത് വ്യക്തമായ സ്വാധീനം ചെലുത്താൻ ജെവിഎമ്മിന് ഇതുവരെ സാധിച്ചിട്ടില്ല. 2009ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 11 സീറ്റുകളിൽ ജെവിഎം വിജയിച്ചു. 2014ൽ സീറ്റ് നേട്ടം എട്ടായും 2019ൽ ഇത് മൂന്നായും ചുരുങ്ങുകയായിരുന്നു.
ഗ്രോത്രവിഭാഗത്തിലെ സ്വാധീനം
നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുമുതൽ സാന്തൽ മേഖലയിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ഗോത്രവിഭാഗത്തിൽപ്പെട്ട നേതാവിന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു ബിജെപി. കൊലൽഹാൻ മേഖലയിലെ ബിജെപിയുടെ മുഖമാണ് അർജുൻ മുണ്ടെ. ബീഹാർ, ബംഗാൾ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ ജാർഖണ്ഡിനോട് ചേർന്നു കിടക്കുന്ന ഈ സംസ്ഥാനങ്ങളിലെ ഭാഗങ്ങളിൽ സ്വാധീനം ചെലുത്താൻ ബാബുലാൽ മറാണ്ടിക്ക് കഴിയുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്. മറാണ്ടിയെ ബിജെപി പ്രതിപക്ഷ നേതാവോ കേന്ദ്രമന്ത്രിയോ ആക്കിയേക്കുമെന്നാണ് സൂചനകൾ. ധൻവാറിൽ നിന്നുള്ള എംഎൽഎയാണ് അദ്ദേഹം. അതേ സമയം ജെവിഎമ്മിന്റെ മറ്റു രണ്ട് മന്ത്രിമാർക്ക് ബിജെപി പ്രവേശനത്തോട് എതിർപ്പാണെന്നാണ് സൂചന.