രണ്ടിലൊന്നറിയാന്‍ സിന്ധ്യ... അധ്യക്ഷ സ്ഥാനത്തിനായി ദില്ലിയില്‍ തിരക്കിട്ട നീക്കം!!
ഭോപ്പാല്‍: മധ്യപ്രദേശില്‍ സംസ്ഥാന അധ്യക്ഷനെ ചൊല്ലിയുള്ള പോരാട്ടം മുറുകുന്നു. പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ അധ്യക്ഷനാക്കണമെന്ന കമല്‍നാഥിന്റെ ആവശ്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരിഹരിക്കുമോ എന്നാണ് സസ്‌പെന്‍സ്. എന്നാല്‍ ജോതിരാദിത്യ സിന്ധ്യ ദില്ലിയില്‍ ക്യാമ്പ് ചെയ്താണ് നീക്കങ്ങള്‍ നടത്തുന്നത്. ഇതേ പ്രശ്‌നത്തിലേക്ക് ദിഗ്വിജയ് സിംഗ് കൂടി എത്തിയതോടെ പ്രതിസന്ധി കനത്തിരിക്കുകയാണ്.
അജയ് സിംഗിന് വേണ്ടിയാണ് ദിഗ്വിജയ് സിംഗ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം സോണിയാ ഗാന്ധിയുടെ നിലപാടുകള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാകും. അധ്യക്ഷ സ്ഥാനം ലഭിച്ചിട്ടില്ലെങ്കില്‍ ബിജെപിയിലേക്ക് പോകുമെന്ന ഭീഷണി മുഴക്കിയിരുന്നു സിന്ധ്യ. പാര്‍ട്ടിയിലെ നല്ലൊരു വിഭാഗം നേതാക്കളും സിന്ധ്യക്കൊപ്പമാണ്. അദ്ദേഹത്തെ അധ്യക്ഷനാക്കിയില്ലെങ്കില്‍ ഇവര്‍ ഒന്നടങ്കം പാര്‍ട്ടി വിടാനാണ് തീരുമാനം.
ദില്ലിയില്‍ ക്യാമ്പ്
മധ്യപ്രദേശ് രാഷ്ട്രീയം ഒറ്റയടിക്ക് ദില്ലിയിലേക്ക് മാറിയിരിക്കുകയാണ്. കമല്‍നാഥിന് പിന്നാലെ ജോതിരാദിത്യ സിന്ധ്യയും ദില്ലിയില്‍ ക്യാമ്പ് ചെയ്ത് കാര്യങ്ങളെ സ്വാധീനിക്കുകയാണ്. അധ്യക്ഷ സ്ഥാനം എന്ത് വന്നാലും നേടണമെന്ന വാശിയിലാണ് സിന്ധ്യ. നേരത്തെ തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് തന്നെ ഒതുക്കിയ നേതൃത്വത്തിനോട് പോരാട്ടം തുടങ്ങാന്‍ അദ്ദേഹം കാത്തിരിക്കുകയാണ്.
പിന്നാലെയെത്തി ദിഗ്വിജയ് സിംഗ്
സിന്ധ്യക്ക് എളുപ്പത്തില്‍ അധ്യക്ഷ സ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പാണ്. ദിഗ്വിജയ് സിംഗ് സോണിയാ ഗാന്ധിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി കഴിഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തില്‍ പിളര്‍പ്പുണ്ടാക്കാന്‍ സിംഗിന് സാധിക്കുന്നതിനാല്‍, അദ്ദേഹത്തെ പിണക്കാന്‍ സോണിയ തയ്യാറല്ല. തങ്ങള്‍ക്ക് അനുകൂല നിലപാട് വേണമെന്ന് ഇരുനേതാക്കളും വാശിയിലാണ്. ഇത് രാഹുല്‍ ഗാന്ധിയെയും സോണിയയെും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കമല്‍നാഥ് പറയുന്നു
ഒന്നുകില്‍ തന്നെ സംസ്ഥാന അധ്യക്ഷനാക്കുക അതല്ലെങ്കില്‍ തന്നെ പിന്തുണയ്ക്കുന്നവരെ അധ്യക്ഷ പദത്തില്‍ നിയമിക്കുക ഈ ആവശ്യമാണ് സിന്ധ്യ അവസാനമായി ഉന്നയിച്ചിരിക്കുന്നത്. ഇതേ ആവശ്യം തന്നെ ദിഗ്വിജയ് സിംഗിനെ പിന്തുണയ്ക്കുന്നവരും ഉഊന്നയിച്ചിരിക്കുകയാണ്. അ തേസമയം പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള നേതാവ് വരണമെന്നാണ് കമല്‍നാഥ് ആവശ്യപ്പെട്ടിരിക്കുന്നത്. 47 നിയമസഭാ സീറ്റുകളിലെ സ്വാധീനമാണ് കമല്‍നാഥ് ലക്ഷ്യമിടുന്നത്.
അജയ് സിംഗിന് സാധ്യത
ദിഗ്വിജയ് സിംഗിന് കമല്‍നാഥ് സര്‍ക്കാരില്‍ വലിയ സ്വാധീനമുണ്ട്. അതുകൊണ്ട് അജയ് സിംഗിന് അധ്യക്ഷ പദവി ലഭിക്കാക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസം അജയ് സിംഗിനെ കണ്ടത് ഇതിന്റെ തുടക്കമാണ്. ഇതോടെയാണ് സിന്ധ്യ ബിജെപി നേതൃത്വുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അതേസമയം ദിഗ്വിജയ് സിംഗിന് സിന്ധ്യ കുടുംബത്തോടുള്ള പകയാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നത്തിന് കാരണം.
പ്രശ്‌നം ഇങ്ങനെ
സിന്ധ്യ കുടുംബവും ദിഗ്വിജയ് സിംഗും തമ്മിലുള്ള പ്രശ്‌നം 1993ല്‍ തുടങ്ങിയതാണ്. മാധവ റാവു സിന്ധ്യ മുഖ്യമന്ത്രിയാവുമെന്ന് കരുതിയിരുന്ന സമയത്ത് ദിഗ്വിജയ് സിംഗ് അര്‍ജുന്‍ സിംഗുമായും കമല്‍നാഥുമായും കൈകോര്‍ത്തു. ഇതോടെ മുഖ്യമന്ത്രി പദം സിംഗിന് ലഭിക്കുകയും ചെയ്തു. മന്ത്രിസഭാ രൂപീകരണത്തില്‍ അര്‍ജുന്‍ സിംഗിന്റെ വിഭാഗത്തിലുള്ളവര്‍ക്ക് 24 മന്ത്രിപദം ലഭിച്ചു. സിന്ധ്യ ക്യാമ്പിന് വെറും രണ്ട് മന്ത്രിസ്ഥാനമാണ് ലഭിച്ചത്. ഇത് 2018ല്‍ ആവര്‍ത്തിക്കുകയും ചെയ്തു.
കമല്‍നാഥിന്റെ ലക്ഷ്യം
കമല്‍നാഥ് ലക്ഷ്യമിടുന്നത് ആദിവാസി നേതാവിനെയാണ്. സിന്ധ്യ ക്യാമ്പില്‍ നിന്നും ദിഗ്വിജയ് സിംഗ് ക്യാമ്പില്‍ നിന്നും അല്ലാത്തവര്‍. ഇത്തരം നേതാക്കള്‍ക്ക് സംസ്ഥാന സമിതിയെ സുഖമായി മുന്നോട്ട് കൊണ്ടുപോവാന്‍ സാധിക്കും. അത് തടയാന്‍ ഇരുക്യാമ്പുകളും നീക്കം തുടങ്ങിയിട്ടുണ്ട്. സോണിയാ ഗാന്ധിയുടെ അടുപ്പക്കാരനായ കമല്‍നാഥ് ലക്ഷ്യം കണ്ടാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനം നഷ്ടമാകും. പക്ഷേ വിഭാഗീയത കടുക്കും.
സഖ്യമില്ലാതെ മത്സരിക്കാന്‍ കോണ്‍ഗ്രസ്... പ്രിയങ്കയുടെ നിര്‍ദേശം ഇങ്ങനെ, യുപിയില്‍ എസ്പി സഖ്യമില്ല!!