ഗ്വാളിയോറില്‍ കണ്ണുവെച്ച് സിന്ധ്യ,കോണ്‍ഗ്രസിന്റെ ഉറച്ച കോട്ട കാവിക്കോട്ടയാവും, ഇടവും വലവും കരുത്തര്‍
ഭോപ്പാല്‍: ഉപതിരഞ്ഞെടുപ്പ് ഗോദയിലേക്ക് നേരത്തെ തന്നെ ഇറങ്ങി കഴിഞ്ഞു ജ്യോതിരാദിത്യ സിന്ധ്യ. എന്നാല്‍ അതിലേറെ സിന്ധ്യ ലക്ഷ്യമിടുന്നത് കോണ്‍ഗ്രസിന്റെ കോട്ടയാണ്. ഇത്രയും കാലം ഇളകാതിരുന്ന മണ്ണ് ബിജെപിയിലേക്ക് കൊണ്ടുപോകുകയാണ് സിന്ധ്യയുടെ ലക്ഷ്യം. മധ്യപ്രദേശില്‍ സിറ്റിംഗ് എംഎല്‍എമാര്‍ ഏത് പാര്‍ട്ടിയിലേക്ക് പോയാലും അവര്‍ക്കൊപ്പം തന്നെ നില്‍ക്കുന്ന പതിവുണ്ട്. അത് പാര്‍ട്ടിയേക്കാള്‍ എംഎല്‍എമാരുടെ മിടുക്കാണ്.
സിന്ധ്യയുടെ ഈ നീക്കത്തിന് പിന്നില്‍ രജോദ്ഗഡ് മേഖലയിലെ രാജപരമ്പരയായ ദിഗ് വിജയ് സിംഗിനെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഇത്. കമല്‍നാഥിനെ തളയ്്ക്കാന്‍ ഇതിലും നല്ല മാര്‍ഗമില്ല. ജനപിന്തുണയുള്ള എംഎല്‍എമാരെ ഒപ്പം നിര്‍ത്തിയാണ് കമല്‍നാഥും ദിഗ് വിജയ് സിംഗും നേതാക്കളായത്. എന്നാല്‍ സിന്ധ്യയുടെ ബലത്തിലാണ് അദ്ദേഹത്തിന്റെ കൂടെയുള്ള നേതാക്കള്‍ വളര്‍ന്നത്. ഇവിടെയാണ് ബിജെപി സിന്ധ്യയുടെ വരവിലൂടെ മുന്‍തൂക്കം നേടിയിരിക്കുന്നത്.
ഗ്വാളിയോര്‍ കോട്ട
കോണ്‍ഗ്രസിന്റെ പൊന്നാപുരം കോട്ടയാണ് ഗ്വാളിയോര്‍-ചമ്പല്‍ മേഖല. ഇവിടെ നിന്നുള്ളവരാണ് വിമത എംഎല്‍എമാരെല്ലാം. ഇവര്‍ക്കെല്ലാം പാര്‍ട്ടിയില്‍ സീറ്റ് ഉറപ്പിച്ചിട്ടുണ്ട് സിന്ധ്യ. കര്‍ഷക വായ്പ എഴുതി തള്ളുന്നതില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളര്‍ പരാജയമായിരുന്നുവെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ സിന്ധ്യക്ക് റിപ്പോര്‍ട്ട് കിട്ടിയിരുന്നു. ഇതാണ് തന്റെ കോട്ട സംരക്ഷിക്കാനായി ബിജെപിയിലേക്ക് പോകാന്‍ സിന്ധ്യയെ പ്രേരിപ്പിച്ചത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 സീറ്റുകള്‍ ഗ്വാളിയോര്‍ ചമ്പല്‍ മേഖലയില്‍ നിന്നാണ്.
എങ്ങനെ പൊളിക്കും
ഗ്വാളിയോര്‍ മേഖലയില്‍ 34 സീറ്റാണ് ഉള്ളത്. ഇതില്‍ 26 എണ്ണവും സിന്ധ്യയുടെ മികവിലാണ് കോണ്‍ഗ്രസ് ജയിച്ചത്. ഇവിടെ വോട്ടര്‍മാര്‍ സിന്ധ്യയെ കളത്തിലിറക്കിയാല്‍ തന്നെ വോട്ടു ചെയ്യുന്നവരാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് വിട്ട് നിന്നത് മാത്രമാണ് സിന്ധ്യക്ക് തിരിച്ചടിയായത്. ഇതില്‍ 22 പേരെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഇല്ലാതാക്കാനാണ് സിന്ധ്യയുടെ ശ്രമം. ശിവപുരിയെ കേന്ദ്രീകരിച്ചുള്ള സിന്ധ്യയുടെ പ്രവര്‍ത്തനത്തിന് ഇനി നരോത്തം മിശ്രയുടെ പിന്തുണയുണ്ടാവും. സിന്ധ്യ ഈ മേഖലയുടെ രാജാവാണെങ്കില്‍ മിശ്ര യുവരാജാവാണ്.
ചൗഹാന്‍ ഗെയിം ചേഞ്ചറാവും
ചൗഹാന്‍ ദീര്‍ഘനാളായി ഗ്വാളിയോറില്‍ സ്വാധീനത്തിനായി ശ്രമിക്കുകയായിരുന്നു. സിന്ധ്യ അദ്ദേഹത്തിന് വീണുകിട്ടിയ അവസരമാണ്. പാര്‍ട്ടിയില്‍ നരേന്ദ്ര സിംഗ് തോമര്‍, തവര്‍ചന്ദ് ഗെലോട്ട്, നരോത്തം മിശ്ര, കൈലാഷ് വിജയ് വര്‍ഗീയ എന്നിവരെ മറികടന്ന് മുഖ്യമന്ത്രി പദം കിട്ടാന്‍ കാരണം സിന്ധ്യയാണ്. ചൗഹാന്‍ പാര്‍ട്ടിയില്‍ മറ്റ് നേതാക്കളെ സാധാരണ വളര്‍ത്തി കൊണ്ടുവരാറില്ല. എന്നാല്‍ സിന്ധ്യയുടെ ശക്തികേന്ദ്രം ചൗഹാന്റെ മേധാവിത്തം വര്‍ധിപ്പിക്കും. ഉപതിരഞ്ഞെടുപ്പില്‍ ഈ 22 പേരെയും ചൗഹാന്‍ വിജയിപ്പിച്ചാല്‍ പിന്നെ ബിജെപിയില്‍ മറ്റാര്‍ക്കും അദ്ദേഹത്തിനെതിരെ രംഗത്ത് വരാന്‍ സാധിക്കില്ല.
സിന്ധ്യയുടെ കണക്കുകൂട്ടല്‍
ഗ്വാളിയോറില്‍ കോണ്‍ഗ്രസ് വിജയിച്ച 20 സീറ്റുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. വളരെ കുറഞ്ഞ മാര്‍ജിനാണ് ഉണ്ടായിരുന്നത്. 11 സീറ്റുകളില്‍ വോട്ടുകളുടെ വ്യത്യാസം വെറും പത്ത് ശതമാനമായിരുന്നു. വെറും ആറ് സീറ്റ് നേടിയാല്‍ തന്നെ ഭരണം ഉറപ്പിക്കാന്‍ ബിജെപിക്ക് സാധിക്കും. ഇത് സ്വതന്ത്രരുടെ പിന്തുണ ഉണ്ടെങ്കിലുള്ള സാധ്യതയാണ്. അതല്ലെങ്കില്‍ 9 സീറ്റ് നേടേണ്ടി വരും. ഇവിടെ ആര്‍എസ്എസിന്റെ സഹായം സിന്ധ്യ തേടും. അത് ഹിന്ദു വോട്ടുകളെ കൂടുതലായി ആകര്‍ഷിക്കും.
മണ്ഡലത്തിലെ സ്വാധീനം
സിന്ധ്യ മുമ്പ് തന്നെ ഹിന്ദു വോട്ടുകളെയാണ് ഇവിടെ ലക്ഷ്യമിട്ടത്. മൃദു ഹിന്ദുത്വവാദിയാണെന്ന പേരും അദ്ദേഹത്തിനുണ്ട്. എന്നാല്‍ കമല്‍നാഥ് 2017ന് ശേഷം മധ്യപ്രദേശില്‍ സ്ഥിരമായി നില്‍ക്കാന്‍ തുടങ്ങിയ നേതാവാണ്. ദിഗ് വിജയ് സിംഗ് ഏറ്റവും കൂടുതല്‍ ചീത്തപ്പേര് നേടിയ നേതാവാണ്. അദ്ദേഹത്തിന്റെ പത്ത് വര്‍ഷത്തെ ഭരണത്തില്‍ ഏറ്റവും മോശം സംസ്ഥാനമായിരുന്നു മധ്യപ്രദേശ്. വൈദ്യുതിയോ നല്ല റോഡുകളോ ഗതാഗത സൗകര്യമോ പോലും ഇവിടില്ലായിരുന്നു. ചൗഹാന്റെ വരവിന് ശേഷമാണ് ഇവിടെ വികസനം വന്നത്. ഇതെല്ലാം ദിഗ് വിജയ് സിംഗിന്റെ പോരായ്മാണ്. വീണ്ടും അദ്ദേഹം ഭരിക്കുമെന്നുള്ള ഒരു അഭ്യൂഹം ജനങ്ങള്‍ക്കിടയിലുണ്ട്. ഇതാണ് സിന്ധ്യ മുതലെടുക്കുന്നത്.
സിന്ധ്യയുടെ കളികള്‍
ചൗഹാനെയും നരോത്തം മിശ്രയെയും ഇടവും വലവും നിര്‍ത്തിയാണ് സിന്ധ്യ കോണ്‍ഗ്രസിനെതിരെ പടയൊരുക്കം നടത്തുന്നത്. രണ്ട് രാജകുടുംബങ്ങള്‍ തമ്മിലുള്ള പകയും സിന്ധ്യക്ക് തീര്‍ക്കാനുണ്ട്. രജോദ്ഗഡ് രാജകുടുംബം കാരണമായിരുന്നു സിന്ധ്യയുടെ പിതാവ് മാധവറാവു സിന്ധ്യക്ക് മുഖ്യമന്ത്രി പദം നഷ്ടമായത്. സമാന അനുഭവം സിന്ധ്യക്കുമുണ്ട്. നകുല്‍ നാഥും ജയവര്‍ധന്‍ സിംഗും ദുര്‍ബലരായ അവസ്ഥയില്‍ നില്‍ക്കുന്നതിനാല്‍ ദിഗ് വിജയ് സിംഗും വലിയ പ്രവര്‍ത്തിനില്ല. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റാല്‍ അതിന്റെ എല്ലാം പഴിയും ദിഗ് വിജയ് സിംഗിനായിരുന്നു. അതോടെ ഒരിക്കല്‍ കൂടി സിംഗ് ഒതുങ്ങേണ്ടി വരും.
കമല്‍നാഥിന് ഭയം
കോണ്‍ഗ്രസിനുള്ളില്‍ കമല്‍നാഥിന് പിന്തുണയുണ്ടെങ്കിലും, അദ്ദേഹത്തിന്റെ 15 മാസത്തെ ഭരണത്തെ കുറിച്ച് വലിയ മതിപ്പില്ല. സര്‍ക്കാര്‍ പൂര്‍ണ പരാജയമായിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ദിഗ് വിജയ് സിംഗിന്റെ 2003ലെ സര്‍ക്കാരിനെ പോലെയായിരുന്നു എന്ന് ജനങ്ങളും കമല്‍നാഥ് സര്‍ക്കാരിനെ കുറിച്ച് പറയുന്നു. മധ്യപ്രദേശ് ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ശിവരാജ് സിംഗ് ചൗഹാന്‍ കൊണ്ടുവന്ന പല ജനപ്രിയ പദ്ധതികളും കമല്‍നാഥ് ഇല്ലാതാക്കിയെന്നും പരാതിയുണ്ട്. ഇതെല്ലാം കേട്ട കമല്‍നാഥ് ശരിക്കും ഭയത്തിലാണ്. സിന്ധ്യയെ ഗ്വാളിയോര്‍ ഭോപ്പാല്‍ മേഖലയില്‍ നേരിടാന്‍ നേതാവില്ലാത്തതും കമല്‍നാഥിനെ അലട്ടുന്നുണ്ട്.