ബിജെപിയില്‍ നാണംകെട്ട് സിന്ധ്യ! കോൺഗ്രസ് വിട്ടെത്തിയവരെ അടുപ്പിക്കാതെ ബിജെപി, ട്രോളി കോൺഗ്രസ്!
ഭോപ്പാല്‍: കോണ്‍ഗ്രസില്‍ നിന്ന് വന്‍ ആഘോഷമായാണ് ജ്യോതിരാദിത്യ സിന്ധ്യയേയും 22 എംഎല്‍എമാരെയും ബിജെപി കൊണ്ടുപോയത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പിന്നില്‍ രണ്ടാമനായി ബിജെപിയില്‍ ഇടം കിട്ടും എന്നാണ് സിന്ധ്യയും അണികളും പ്രതീക്ഷിച്ചത്.
എന്നാല്‍ സിന്ധ്യയും അനുകൂലികളും കണക്ക് കൂട്ടിയത് പോലെയല്ല ബിജെപിയില്‍ എത്തിയതിന് ശേഷമുളള കാര്യങ്ങള്‍. ബിജെപിയില്‍ സിന്ധ്യയും കൂട്ടരും നാണംകെടുകയാണ്. വിശദാംശങ്ങളിലേക്ക്...
തയ്യാറെടുത്ത് ബിജെപി
ഏറെ നിര്‍ണായകമായ മധ്യപ്രദേശ് നിയമസഭാ ഉപതിരഞ്ഞെടുപ്പിനുളള തയ്യാറെടുപ്പുകള്‍ ബിജെപി ആരംഭിച്ച് കഴിഞ്ഞു. തിരഞ്ഞെടുപ്പ് നടക്കാനുളള 24 മണ്ഡലങ്ങളുടേയും പ്രത്യേകം ചുമതല നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. അത് കൂടാതെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സ്റ്റിയറിംഗ് കമ്മിറ്റിക്കും മാനേജിംഗ് കമ്മിറ്റിക്കും ബിജെപി രൂപം നല്‍കിയിട്ടുണ്ട്.
രണ്ട് കമ്മിറ്റികൾ
പാര്‍ട്ടിയിലെ കരുത്തരായ നേതാക്കളെ ഉള്‍പ്പെടുത്തിയാണ് തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍. 22 നേതാക്കള്‍ ആണ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മാനേജിംഗ് കമ്മിറ്റിയില്‍ 18 നേതാക്കളാണ് അംഗങ്ങള്‍. കോണ്‍ഗ്രസില്‍ നിന്നെത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സ്റ്റിയറിംഗ് കമ്മിറ്റിയിലാണ് ബിജെപി ഇടം നല്‍കിയിരിക്കുന്നത്.
സിന്ധ്യയ്ക്ക് ആറാം സ്ഥാനം
കോണ്‍ഗ്രസില്‍ കമല്‍നാഥിനൊപ്പത്തിനൊപ്പം നിന്നിരുന്ന സിന്ധ്യ ബിജെപിയില്‍ എത്തിയപ്പോള്‍ നാണക്കേടിന്റെ വക്കിലാണ്. 22 നേതാക്കളുടെ പട്ടികയില്‍ സിന്ധ്യയ്ക്ക് ആറാം സ്ഥാനമാണ് ബിജെപി നല്‍കിയിരിക്കുന്നത്. ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവാര്‍ഗിയയ്ക്കും താഴെയാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ പേര്.
പട്ടിക പുറത്തിറക്കി
കഴിഞ്ഞ ദിവസമാണ് ബിജെപി കമ്മിറ്റി അംഗങ്ങളുടെ പട്ടിക പുറത്ത് വിട്ടത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഷ്ണുദത്ത് ശര്‍മ ആണ് പട്ടികയിലെ ഒന്നാമന്‍. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രണ്ടാമതാണ്. മൂന്നാമത് കേന്ദ്ര മന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ടും നാലാമത് നരേന്ദ്ര സിംഗ് തോമാറും അഞ്ചാമത് കൈലാഷ് വിജയവാര്‍ഗിയയും ആണ്. ആറാമതാണ് സിന്ധ്യ.
അപമാനിക്കുക എന്നത് ബിജെപിയുടെ ശീലം
ഇതോടെ സിന്ധ്യയെ പരിഹസിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ബിജെപി പുറത്ത് വിട്ട പട്ടിക സഹിതമാണ് കോണ്‍ഗ്രസിന്റെ പരിഹാസ ട്വീറ്റ്. ട്വീറ്റ് ഇങ്ങനെയാണ്: ''അപമാനിക്കുക എന്നത് ബിജെപിയുടെ ശീലമാണ്. അത് സഹിക്കുക എന്നത് സിന്ധ്യ ജിയുടെ ആവശ്യമായി മാറിയിരിക്കുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ സിന്ധ്യ ജിക്ക് ലഭിച്ചിരിക്കുന്നത് ആറാം സ്ഥാനമാണ്.
പടി പോലും ബിജെപി ചവിട്ടിച്ചിട്ടില്ല
ഇത്രയും താഴെയുളള സ്ഥാനം ലഭിച്ച ജ്യോതിരാദിത്യ സിന്ധ്യക്ക് ഇത്രയും ആദരവ് ലഭിക്കുന്നത് എങ്ങനെയുണ്ടെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് പരിഹസിക്കുന്നു. അതേസമയം സിന്ധ്യ അനുകൂലികളായ മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ തിരഞ്ഞെടുപ്പ് കമ്മിറ്റികളുടെ പടി പോലും ബിജെപി ചവിട്ടിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഒരാള്‍ പോലും കമ്മിറ്റികളില്‍ ഇടംപിടിച്ചിട്ടില്ല.
മുൻ മന്ത്രിമാർക്ക് ഇടം
മുന്‍ മന്ത്രിമാരാണ് പ്രധാനമായും ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ ഇടംപിടിച്ചിരിക്കുന്നത്. ഗോപല്‍ ഭാര്‍ഗവ, ഗൗരിശങ്കര്‍ ഷെജ്വാര്‍, മായ സിംഗ്, യശോധര രാജെ സിന്ധ്യെ, അനൂപ് മിശ്ര അടക്കമുളളവര്‍ തിരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ ഇടം നേടിയിട്ടുണ്ട്. സിന്ധ്യയുടെ കോട്ടയായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ നിന്നുളള നേതാക്കള്‍ കൂടിയാണ് മിക്കവരും എന്നതും ശ്രദ്ധേയമാണ്.
ബിജെപിയിൽ അതൃപ്തി
സിന്ധ്യയ്‌ക്കൊപ്പം 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വന്നതോടെയാണ് ശിവരാജ് സിംഗ് ചൗഹാന് അധികാരം പിടിക്കാനായത്. ഈ സാഹചര്യത്തില്‍ പ്രതിഫലമെന്നോണം 22 പേര്‍ക്കും ബിജെപി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള ടിക്കറ്റ് നല്‍കുമെന്നാണ് കരുതുന്നത്. ഇതേ സീറ്റുകളില്‍ മത്സരിച്ചിരുന്ന ബിജെപി നേതാക്കള്‍ നേതൃത്വത്തിന്റെ ഈ തീരുമാനത്തില്‍ അസ്വസ്ഥരാണ്.
അനുനയിപ്പിക്കാനുളള തന്ത്രം
ഈ സാഹചര്യത്തിലാണ് ഇത്തരം നേതാക്കളെ തിരഞ്ഞെടുപ്പ് കമ്മിറ്റികളിലടക്കം ഉള്‍പ്പെടുത്തി അനുനയിപ്പിക്കാനുളള നീക്കം. കോണ്‍ഗ്രസില്‍ നിന്നും വന്നവര്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ ബിജെപി നേതാക്കള്‍ വേണം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ എന്നാണ് പാര്‍ട്ടി വിശദീകരിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ സിന്ധ്യയാണ് ബിജെപിയുടെ മുഖം.
ബഹുമാനം ലഭിക്കില്ല
കോണ്‍ഗ്രസില്‍ നിന്ന് ലഭിച്ച ബഹുമാനം ബിജെപിയില്‍ നിന്ന് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ഒരിക്കലും ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗ് പറഞ്ഞു. കാരണം നേരത്തെ ബിജെപിയയേും ആര്‍എസ്എസിനേയും നിശിതമായി വിമര്‍ശിച്ചിട്ടുളള നേതാവാണ് സിന്ധ്യ. മോദി മന്ത്രിസഭയില്‍ ഇടംകിട്ടാന്‍ സിന്ധ്യയ്ക്ക് തിരക്ക് കൂടിപ്പോയി എന്നും ദിഗ്വിജയ് സിംഗ് പരിഹസിച്ചു.