സൗഹൃദം മറന്നില്ല; സച്ചിന്‍ പൈലറ്റിനെ ഫോണില്‍ വിളിച്ച് സഹായം തേടി ജ്യോതിരാദിത്യ സിന്ധ്യ
ഭോപ്പാല്‍: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ യുവ നേതാക്കളില്‍ പ്രമുഖരായിരുന്നു സച്ചിന്‍ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയും. ഇരുവരും തമ്മില്‍ വലിയ സൗഹൃദവും നിലനിന്നിരുന്നു. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോള്‍ പകരക്കാരായി പരിഗണിക്കപ്പെട്ടവരിലും ഈ യുവ നേതാക്കള്‍ ഉണ്ടായിരുന്നു.
എന്നാല്‍ കാലചക്രം തിരിഞ്ഞു വന്നപ്പോള്‍ സിന്ധ്യ ഇന്ന് ബിജെപി പാളയത്തിലാണ്. രാഷ്ട്രീയപരമായി വിരുദ്ധ ചേരികളായെങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു സംഭവം വ്യക്തമാക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
ലോക്ക് ഡൗണ്‍
കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധിയാളുകളാണ് പല സ്ഥലങ്ങളിലായി കുടുങ്ങിപ്പോയിരിക്കുന്നത്. ഏപ്രില്‍ 14 ന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതോടെ സ്വദേശത്തേക്ക് മടങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു പലരും കഴിഞ്ഞ് വന്നിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയതോടെ ആ പ്രതീക്ഷയും മങ്ങി.
സഹായ അഭ്യര്‍ത്ഥന
ഇതോടെ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സഹായം അഭ്യര്‍ത്ഥിച്ച് എത്തുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയും ചെയ്തു. അത്തരത്തിലൊരു സഹായ അഭ്യര്‍ത്ഥനയാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ജ്യോതിരാധിത്യ സിന്ധ്യക്കും ലഭിക്കുകയുണ്ടായി. തന്‍റെ മകളെ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു ഗുണ നിവാസിയായ അശിഷ് ജെയിന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്.
രാജസ്ഥാനില്‍
'തന്‍റെ മകൾ രാജസ്ഥാനിലെ കോട്ടയിലാണ് പഠിക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ അവള്‍ അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഹോസ്റ്റലിൽ താമസിക്കുന്നു മകള്‍ രോഗാവസ്ഥയിലാണ്. അവളെ തിരികെ നാട്ടിലെത്തിക്കാന്‍ നിങ്ങളുടെ സഹായം വേണം'- ശിവരാജ് സിങ് ചൗഹാന്‍, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ ടാഗ് ചെയ്തുകൊണ്ട് ആശിഷ് ജയിന്‍ ട്വിറ്ററില്‍ കുറിച്ചു.
ഫോണില്‍
ആശിഷ് ജെയിന്‍റെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ജ്യോതിരാദിത്യ സിന്ധ്യ വിഷയത്തിലിടപ്പെട്ടു. സിന്ധ്യ ഉടന്‍ തന്നെ തന്‍റെ സുഹൃത്തും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റിനെ ഫോണില്‍ ബന്ധപ്പെട്ടു. ആശിഷ് ജെയിന്‍റെ മകള്‍ക്ക് വേണ്ട സഹായം നല്‍കുമെന്ന പൈലറ്റ് സിന്ധ്യക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.
ഉറപ്പ്
സച്ചിന്‍ പൈലറ്റുമായി നടത്തിയ ചര്‍ച്ചയെ കുറിച്ച് ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ ആശിഷ് ജയിന് മറുപടി നല്‍കി. നിങ്ങളുടെ മകൾ അൻഷികയുടെ സുരക്ഷയെക്കുറിച്ച് ഞാൻ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമായി ചർച്ച ചെയ്തതു. അവള്‍ക്ക് വേണ്ട സുരക്ഷ ഉറപ്പ് വരുത്തുമെന്നും അവളെ ഉടൻ വീട്ടിലേക്ക് മടക്കികൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സച്ചിന്‍ പൈലറ്റ് ഉറപ്പ് നല്‍കിയിട്ടുണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുസ്ലിങ്ങളുടെ സ്വര്‍ഗ്ഗമെന്ന് കേന്ദ്ര മന്ത്രി; പ്രസ്താവന ഒഐസിയുടെ വിമര്‍ശനത്തിന് പിന്നാലെ
മഹാരാഷ്ട്രയിലും ഓപ്പറേഷന്‍ താമരക്ക് നീക്കം; മുളയിലെ നുള്ളാന്‍ മഹാ അഘാഡി സഖ്യം