കലിപ്പ് തീരാതെ കോൺഗ്രസ്! സിന്ധ്യയ്ക്ക് പണി കൊടുക്കും!! രാജ്യസഭ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ
ഭോപ്പാൽ; കൊവിഡിനെ തുടർന്ന് മാറ്റിവെച്ച രാജ്യസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഈ മാസം 19 നാണ് തിരഞ്ഞെടുപ്പ് നടക്കുക. 18 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. നേരത്തെ മാർച്ച് 26 നായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ കൊവിഡിനെ തുടർന്ന് ഇത് മാറ്റിവെയ്ക്കുകയായിരുന്നു.
രാജ്യസഭ പോരിനുള്ള തയ്യാറെടുപ്പുകളിലാണ് കോൺഗ്രസും ബിജെപിയും. കൂടുതൽ സീറ്റുകളിൽ വിജയം ഉറപ്പാക്കാനുള്ള തന്ത്രങ്ങൾ ബിജെപി ഗുജറാത്തിൽ പയറ്റി കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലും സമാന മാർഗങ്ങൾ പാർട്ടി തേടുന്നുണ്ട്. ഇതിനിടെ ബിജെപിക്ക് മധ്യപ്രദേശിൽ മറുപണി നൽകാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നാല് സീറ്റുകളിലേക്കും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മൂന്ന സീറ്റുകളിലേക്കും ജാര്‍ഖണ്ഡിലെ രണ്ട് സീറ്റുകളിലേക്കും മേഘാലയ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
മൂന്നാം സ്ഥാനാർത്ഥി
ഇതിൽ ഏറ്റവും ശക്തമായ പോര് നടക്കുന്ന രണ്ട് സംസ്ഥാനങ്ങൾ ഗുജറാത്തും മധ്യപ്രദേശുമാണ്. ഗുജറാത്തിൽ നാല് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് സീറ്റ് നേടാനുള്ള അംഗബലമേ ബിജെപിക്ക് സംസ്ഥാനത്ത് ഉള്ളൂ. എന്നാൽ മൂന്നാമതൊരു സ്ഥാനാർത്ഥിയേയും നിർത്തി ബിജെപി കളം മുറിക്കി.
മൂന്ന് സീറ്റ് ഉറപ്പിച്ച് ബിജെപി
106 പേരുടെ പിന്തുണ ഉണ്ടെങ്കിലേ ബിജെപിക്ക് മൂന്ന് സ്ഥാനാർത്ഥികളേയും വിജയിപ്പിക്കാൻ കഴിയൂ. നിലവിൽ 103 പേരുടെ പിന്തുണയാണ് പാർട്ടിക്കുള്ളത്. മൂന്നാം സീറ്റ് ലക്ഷ്യം വെച്ച് മൂന്ന് കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്ന് ചാടിച്ചിരിക്കുകയാണ് ബിജെപി. വ്യാഴാഴ്ച രണ്ട് പേരും ബുധനാഴ്ച ഒരാളും രാജിവെച്ചതോടെ മൂന്ന് സീറ്റെന്ന ബിജെപിയുടെ മോഹം പൂവണിയും.
കോൺഗ്രസ് പ്രതീക്ഷ തകർന്നു
അതേസമയം രണ്ട് സീറ്റുകൾ വിജയിക്കാമെന്ന കോൺഗ്രസിന്റെ പ്രതീക്ഷ ഇതോടെ പൊലിഞ്ഞു. നേരത്തേ തങ്ങളുടെ എംഎൽഎമാരെ കൂടാതെ മറ്റ് പാർട്ടികളിൽ നിന്നുള്ളവരുടെ പിന്തുണയോടെ 71 പേരുടെ വോട്ടുമായി രണ്ട് സീറ്റുകൾ വിജയിക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നു.
സിന്ധ്യയ്ക്ക് കെണി വെയ്ക്കും
എന്നാൽ എംഎൽഎമാരുടെ രാജിയോടെ കോൺഗ്രസ് അംഗ ബലം 66 ആയി. പുറത്തുനിന്നുള്ളവർ പിന്തുണച്ചാലും രണ്ട് പേരെ ജയിപ്പിക്കാനുള്ള പിന്തുണ ഇപ്പോൾ കോൺഗ്രസിനില്ലെന്ന് സാരം. എന്നാൽ ബിജെപിയുടെ ഈ നീക്കത്തിന് മധ്യപ്രദേശിൽ മറുപടി നൽകാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ് കോൺഗ്രസ് കെണിവെയ്ക്കാൻ ഒരുങ്ങുന്നത്.
വാഴിക്കില്ലെന്ന് കോൺഗ്രസ്
കോൺഗ്രസിനെ ചതിച്ച് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയാണ് രാജ്യസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയനായ സ്ഥാനാര്‍ത്ഥി. രാജ്യസഭ സീറ്റും കേന്ദ്ര മന്ത്രി പദവും വാഗ്ദാനം ചെയ്താണ് സിന്ധ്യയെ ബിജെപി മറുകണ്ടം ചാടിച്ചത്. എന്നാൽ സിന്ധ്യയെ എംപിയായി വാഴിക്കില്ലെന്നാണ് കോൺഗ്രസ് പറയുന്നത്.
കോൺഗ്രസ് നീക്കം
മധ്യപ്രദേശിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി ജ്യോതിരാദിത്യ സിന്ധ്യ രാജ്യസഭയിലേക്കു നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ കോൺഗ്രസ് സിന്ധ്യയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. സിന്ധ്യയ്ക്കതിരായ വ്യാജ രേഖ ചമയ്ക്കൽ പരാതി നാമനിർദ്ദേശ പത്രികയിൽ പ്രതിപാദിച്ചിട്ടില്ലെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസിന്റെ നീക്കം.
കുത്തിപ്പൊക്കി കോൺഗ്രസ്
ബിജെപിയിൽ ചേർന്നതിനു പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരായ വ്യാജരേഖ ചമയ്ക്കൽ പരാതി കോൺഗ്രസ് കുത്തിപ്പൊക്കിയിരുന്നു. ഭൂമി ഇടപാട് രേഖകളിൽ കൃത്രിമം കാട്ടി സിന്ധ്യയും കുടുംബവും കോടികൾ തട്ടിയെന്ന പരാതിയാണ് കോൺഗ്രസ് കുത്തിപ്പൊക്കിയത്.
രണ്ടാം സ്ഥാനാർത്ഥിക്കെതിരെ
ബിജെപിയുടെ മറ്റൊരു രാജ്യസഭ സ്ഥാനാർത്ഥിയായ സുമേർ സോളങ്കിക്കെതിരേയും കോൺഗ്രസ് രംഗത്തെത്തി. സോളങ്കി രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ച ശേഷം മാത്രമാണ് സർക്കാർ സർവ്വീസിൽ നിന്നും രാജിവെച്ചതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
കോടതിയെ സമീപിക്കും
ബർവാണിയിലെ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു സോളങ്കി. എന്നാൽ കോൺഗ്രസിന്റെ ഈ എതിർപ്പുകൾ പരിഗണിക്കപ്പെട്ടില്ല. ഇതോടെ രാജ്യസഭ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ സിന്ധ്യയ്ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്.
ദിഗ് വിജയ് സിംഗും
സിന്ധ്യയുടേയും സോളങ്കിയേയും തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്ന് രാജ്യസഭ എംപി വിവേക് ടാങ്ക പറഞ്ഞു. അതേസമയം മധ്യപ്രദേശിൽ മൂന്ന് സീറ്റുകളിലാണ് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ദിഗ്വിജയ് സിംഗാണ് കോൺഗ്രസിന് വേണ്ടി മത്സരിക്കുന്നത്.
'ചങ്കുറപ്പും മനുഷ്യത്വവും ആത്മവിശ്വാസമുള്ള പെണ്ണ്,ചാട്ടുളി പോലെ വാക്കുകൾ പായിക്കുന്ന പെണ്ണ്'
രാഷ്ട്രീയ നാടകം മുറുകുന്നു; കോൺഗ്രസിൽ നിന്നും മൂന്നാമത്തെ രാജി!! എംഎൽഎമാരെ 'നാടുകടത്തി' കോൺഗ്രസ്
മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചരണം; മേനകാ ഗാന്ധിക്ക് കേരളത്തിൽ നിന്ന് എട്ടിന്റെ പണി,കേസെടുത്ത് പോലീസ്