2013ല്‍ കോണ്‍ഗ്രസ് സിന്ധ്യക്ക് അധ്യക്ഷ സ്ഥാനം ഓഫര്‍ ചെയ്തു, പക്ഷേ... വെളിപ്പെടുത്തല്‍ ഇങ്ങനെ
ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി ഒറ്റരാത്രി കൊണ്ട് സംഭവിച്ചതല്ലെന്ന വെളിപ്പെടുത്തലുമായി ദിഗ് വിജയ് സിംഗ്. ദേശീയ മാധ്യമത്തിലെ പ്രത്യേക കോളത്തിലാണ് അദ്ദേഹം സിന്ധ്യ എന്തുകൊണ്ട് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചു എന്ന് വെളിപ്പെടുത്തിയത്. നേരത്തെ തന്നെ സിന്ധ്യയും അദ്ദേഹത്തിന്റെ ക്യാമ്പിലുള്ളവരും കോണ്‍ഗ്രസിനെ ഉപേക്ഷിക്കാന്‍ തയ്യാറായി നിന്നവരാണെന്നാണ് കണ്ടെത്തല്‍.
്അതേസമയം കോണ്‍ഗ്രസിനുള്ളില്‍ അദ്ദേഹത്തിന് പല പദവികളും അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ദുര്‍ബലമായി കിടക്കുന്ന അവസ്ഥയില്‍ അദ്ദേഹം കോണ്‍ഗ്രസിന്റെ ഒരു നേതൃ സ്ഥാനവും ഏറ്റെടുത്തില്ലെന്നും, പിന്നീട് അധികാരം കിട്ടിയപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ സൂപ്പര്‍ പവറാവാനാണ് സിന്ധ്യ ശ്രമിച്ചതെന്ന് ദിഗ് വിജയ് സിംഗ് വെളിപ്പെടുത്തുന്നു. രാഹുല്‍ ഗാന്ധിയോട് അടുത്ത വൃത്തങ്ങളും ഇത് സ്ഥിരീകരിക്കുന്നുണ്ട്.
2013ലെ അവസരം
2013ല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം ജ്യോതിരാദിത്യ സിന്ധ്യക്ക് ഏറ്റെടുക്കാമായിരുന്നു. രാഹുല്‍ ഗാന്ധി ആ പദവി അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ മന്ത്രിയായി ഇരിക്കാനായിരുന്നു സിന്ധ്യക്ക് താല്‍പര്യം. ഇതില്‍ നിന്ന് തന്നെ ദുര്‍ബലാവസ്ഥയില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിനെ നയിക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ലെന്ന് വ്യക്തമാണ്. പകരം അധികാര സ്ഥാനത്തിരിക്കുകയാണ് ലക്ഷ്യം. ദിഗ് വിജയ് സിംഗ് പറയുന്നത് നേതൃത്വം ശരിവെക്കുന്നുണ്ട്.
ഉപമുഖ്യമന്ത്രി പദം നല്‍കിയില്ല
സിന്ധ്യക്ക് ഉപമുഖ്യമന്ത്രി നല്‍കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായിരുന്നു. പക്ഷേ വേണ്ടെന്ന് പറഞ്ഞു. പകരം തുളസി സിലാവത്തിനെയാണ് നിര്‍ദേശിച്ചത്. എന്നാല്‍ കമല്‍നാഥ് ഇത് അംഗീകരിച്ചില്ല. പ്രധാന കാരണം ഇയാളുടെ ബിജെപി ചായ്‌വായിരുന്നു. സിലാവത്ത് ഇപ്പോള്‍ ബിജെപിക്കൊപ്പമാണ്. അപ്പോള്‍ തന്നെ അറിയാന്‍ സിന്ധ്യയുടെ നീക്കമെന്തായിരുന്നു എന്ന്. സിലാവത്ത്, കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ പരാജയമായിരുന്നു. ആരോഗ്യ മന്ത്രിയായിട്ടും വളരെ മോശം പ്രകടനമാണ് സിലാവത്ത് കാഴ്ച്ചവെച്ചത്. കമല്‍നാഥിന് ഇത് നേരത്തെ അറിയാമായിരുന്നത് കൊണ്ട് രാഹുല്‍ ഗാന്ധിയെ ഇക്കാര്യം അറിയിച്ചിരുന്നു.
സിന്ധ്യക്ക് അവസരവാദം
മധ്യപ്രദേശില്‍ ദിഗ് വിജയ് സിംഗ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അര്‍ജുന്‍ സിംഗ്, ശ്യാമചരണ്‍ ശുക്ല, വിദ്യാചരണ്‍ ശുക്ല, ശങ്കര്‍ദയാല്‍ ശര്‍മ, മാധവ റാവു സിന്ധ്യ, മോത്തിലാല്‍ വോറ, കമല്‍നാഥ്, ശ്രീനിവാസ തിവാരി എന്നിവര്‍ മുന്‍നിരയിലുണ്ടായിരുന്നു. ഇവരുടെ മികവിലാണ് കോണ്‍ഗ്രസ് 1998ല്‍ മധ്യപ്രദേശില്‍ വീണ്ടും അധികാരത്തിലെത്തിയത്. എന്നാല്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിട്ടും സിന്ധ്യ തന്നെ പരിഗണിച്ചില്ലെന്നാണ് പരാതി പറഞ്ഞിരുന്നത്. എന്നാല്‍ ശിവരാജ് സിംഗ് ചൗഹാനൊപ്പം ബിജെപിയില്‍ രണ്ടാമനാവുക എന്നതും, ദേശീയ തലത്തില്‍ അധികാരത്തിലിരിക്കുക എന്നതുമാണ് സിന്ധ്യ പ്രലോഭനമായി കണ്ടത്.
മികവ് ദിഗ് വിജയ് സിംഗിന്
സിന്ധ്യയേക്കാള്‍ ജനപിന്തുണയും പാര്‍ട്ടിയിലെ മികവും ദിഗ് വിജയ് സിംഗിനാണ്. ദിഗ് വിജയ് സിംഗ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായപ്പോള്‍ അസമില്‍ കോണ്‍ഗ്രസ് രണ്ട് തവണ അധികാരം നേടിയിരുന്നു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് രണ്ട് തവണ അധികാരം നേടി. ആന്ധ്രപ്രദേശില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളും ഉപതിരഞ്ഞെടുപ്പുകളും കോണ്‍ഗ്രസ് വിജയിച്ചിരുന്നു. യുപിയുടെ ചുമതല ഉണ്ടായിരുന്നപ്പോള്‍ കോണ്‍ഗ്രസ് 22 സീറ്റുകളാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയത്. ബീഹാറിലും ഗുജറാത്തിലും സീറ്റുകള്‍ വര്‍ധിച്ചു. 2008ല്‍ രാജസ്ഥാനിലെ സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാനായപ്പോള്‍ സിംഗ് കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാനും സഹായിച്ചു.
സിന്ധ്യക്ക് മികവില്ല
സിന്ധ്യ ഗ്യാംഗിലുള്ള മന്ത്രിമാരെല്ലാം നിലവാരം കുറഞ്ഞവരാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ ഒറ്റ സീറ്റ് പോലും കോണ്‍ഗ്രസിന് ലഭിച്ചില്ല. ഇത് സിന്ധ്യയുടെ കോട്ടയായിരുന്നു. ഇതിന് പുറമേ സ്വന്തം സീറ്റും നഷ്ടമായി. രാഹുല്‍ ഗാന്ധി വിശ്വസിച്ച് ഏല്‍പ്പിച്ച യുപിയില്‍ കോണ്‍ഗ്രസ് ഒറ്റ സീറ്റില്‍ ഒതുങ്ങി. അതായത് രാഹുലിനെ പോലും വിജയിപ്പിക്കാന്‍ സിന്ധ്യക്ക് സാധിച്ചില്ല. പ്രിയങ്ക തുടക്കക്കാരിയാണെന്ന് പറയാം. ഇത്തരം പരാജയങ്ങള്‍ ഉള്ള നേതാവിനെ അളവില്‍ കൂടുതല്‍ അധികാരം നല്‍കി കോണ്‍ഗ്രസ് പ്രോത്സാഹിപ്പിച്ചു എന്നാണ് വിലയിരുത്തല്‍.
ബിജെപിയുടെ മോഹിപ്പിക്കല്‍
ബിജെപി വന്‍ ഓഫറുകളാണ് സിന്ധ്യക്ക് വാഗ്ദാനം ചെയ്തതെന്ന് രാഹുല്‍ വിഭാഗം പറയുന്നു. രാഹുല്‍ കമല്‍നാഥിന് തുല്യമായ വകുപ്പുകള്‍ സിന്ധ്യക്കും നല്‍കിയിരുന്നു. ഹൈക്കമാന്‍ഡ് പട്ടികയില്‍ സിന്ധ്യയുടെ പേരായിരുന്നു രാജ്യസഭയിലേക്ക് ഉണ്ടായിരുന്നത്. സിന്ധ്യ വിഭാഗം നേതാവിന് സംസ്ഥാന അധ്യക്ഷ പദവിയും നല്‍കുമായിരുന്നു. എന്നാല്‍ സിന്ധ്യക്ക് കേന്ദ്ര മന്ത്രിപദത്തില്‍ കണ്ണുണ്ടായിരുന്നു. പ്രത്യേകിച്ച് വ്യോമയാന മന്ത്രാലയങ്ങള്‍ പോലുള്ളവ. ചൗഹാന്‍ ഇത്തരമൊരു വകുപ്പ് സിന്ധ്യക്ക് ഓഫര്‍ ചെയ്തിട്ടുണ്ട്.
ചൗഹാന്‍ ലക്ഷ്യമിട്ടത്
രണ്ട് രാജകുടുംബങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് കോണ്‍ഗ്രസിന്റെ വീഴ്ച്ചയ്ക്ക് കാരണം. മാധവ റാവു സിന്ധ്യക്ക് ദിഗ് വിജയ് സിംഗുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ കോണ്‍ഗ്രസിനുള്ളില്‍ ഒറ്റക്കെട്ടായിരുന്നു. സിന്ധ്യക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായിരുന്നു. സോണിയ ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നില്ലെന്നും രാഹുല്‍ വിഭാഗം പറയുന്നു. എന്നാല്‍ ശിവരാജ് സിംഗ് ചൗഹാന്‍ സിന്ധ്യക്കുള്ളില്‍ രാജകുടുംബ പക ശക്തമാക്കിയെന്നാണ് ആരോപണം. കമല്‍നാഥിന് സംസ്ഥാന രാഷ്ട്രീയത്തിലെ സ്വാധീന ശക്തിയാവാന്‍ സാധിക്കാത്തതും തിരിച്ചടിയാണ്.