രാഹുൽ ഗാന്ധിയുടെ വലം കൈയും പടിയിറങ്ങുന്നു! ജ്യോതിരാദിത്യ സിന്ധ്യ രാജി സമർപ്പിച്ചു
ദില്ലി: രാഹുല്‍ ഗാന്ധിയുടെ രാജിയോടെ കോണ്‍ഗ്രസ് വന്‍ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. രാഹുലിന് പകരക്കാരനെ കണ്ടെത്താന്‍ തിരക്ക് പിടിച്ച ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ പുരോഗമിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി രാജി വെച്ചൊഴിഞ്ഞത്.
രാഹുല്‍ ഗാന്ധിയുടെ രാജിക്ക് പിന്തുണയുമായി നൂറില്‍ അധികം സംഘടനാ ഭാരവാഹികള്‍ വിവിധ സംസ്ഥാനങ്ങളില്‍ രാജി സമര്‍പ്പിച്ച് കഴിഞ്ഞു. ഹരീഷ് റാവത്ത് അടക്കമുളള ചുരുക്കം മുതിര്‍ന്ന നേതാക്കളും സ്ഥാനമൊഴിഞ്ഞു. പിന്നാലെ രാഹുല്‍ ഗാന്ധിയുടെ വലം കൈയായ ജ്യോതിരാദിത്യ സിന്ധ്യയും രാജി വെച്ചിരിക്കുന്നു.
ടീം രാഹുൽ പൊളിയുന്നു
കോണ്‍ഗ്രസിനുളളിലെ ടീം രാഹുലിനെ പ്രധാനിയാണ് ജ്യോതിരാദിത്യ സിന്ധ്യ. ഉത്തര്‍ പ്രദേശ് പിടിക്കാന്‍ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി നിയോഗിച്ചത് ജ്യോതിരാദിത്യ സിന്ധ്യയെ ആണ്. മധ്യപ്രദേശില്‍ പതിനഞ്ച് വര്‍ഷം നീണ്ട ബിജെപി ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ് അധികാരം പിടിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ച പ്രധാന ബുദ്ധി കേന്ദ്രവും സിന്ധ്യ ആയിരുന്നു. രാഹുല്‍ ഗാന്ധിക്ക് പകരം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാക്കളുടെ പട്ടികയിലും സിന്ധ്യയുണ്ട്.
നേതാക്കൾക്ക് ഒളിയമ്പ്
അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന നേതാക്കള്‍ക്കെതിരെ ഒളിയമ്പ് എയ്തുകൊണ്ടുളളതാണ് രാഹുല്‍ ഗാന്ധിയുടെ രാജിക്കത്ത്. കോണ്‍ഗ്രസിലെ ഉന്നതാധികാര സമിതിയായ പ്രവര്‍ത്തക സമിതിയില്‍ തലമുതിര്‍ന്ന നേതാക്കള്‍ യുവാക്കള്‍ക്ക് വഴി മാറി കൊടുക്കാതെ തുടരുന്നതില്‍ രാഹുലിന് കടുത്ത അതൃപ്തിയുണ്ട്. ആരെയും രാജി വെക്കാന്‍ താന്‍ നിര്‍ബന്ധിക്കില്ലെന്നും തോല്‍വിയുടെ ഉത്തരവാദിത്തം തങ്ങള്‍ക്കുമുണ്ടെന്ന് തോന്നുന്നവര്‍ രാജി വെക്കട്ടെ എന്നും രാഹുല്‍ പറഞ്ഞിരുന്നു.
അധ്യക്ഷ പദവിയിലേക്ക്
തുടര്‍ന്ന് ദീപക് ബാബ്‌റിയ, വിവേഖ് തന്‍ഖ, ഹരീഷ് റാവത്ത് പോലുളള മുതിര്‍ന്ന നേതാക്കള്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി സമര്‍പ്പിച്ചിരുന്നു. പിന്നാലെയാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചിരിക്കുന്നത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്കും കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കും പരിഗണിക്കപ്പെടുന്ന പേരുകളില്‍ ജ്യോതിരാദിത്യ സിന്ധ്യ മുന്നില്‍ തന്നെയുണ്ട്.
മധ്യപ്രദേശിൽ തലപ്പത്തേക്കോ
തോല്‍വിക്ക് പിന്നാലെ മധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കമല്‍ നാഥിനെ മാറ്റണമെന്നും സിന്ധ്യയെ മുഖ്യമന്ത്രിയാക്കണം എന്നും കോണ്‍ഗ്രസില്‍ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മാറ്റമുണ്ടാകാന്‍ സാധ്യത കുറവാണ്. അതേസമയം കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് കൂടിയായ കമല്‍ നാഥ് ആ സ്ഥാനം ഒഴിയാന്‍ തയ്യാറാണ് എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശിലെ പാര്‍ട്ടി നേതൃത്വത്തിലേക്ക് സിന്ധ്യ വരുമോ എന്നാണ് ഇനി അറിയാനുളളത്.
ഇനിയും രാജി തുടർന്നേക്കും
സിന്ധ്യ രാജി വെക്കുന്നതോടെ ടീം രാഹുല്‍ പതിയെ ക്ഷീണിക്കുകയാണ്. കോണ്‍ഗ്രസ് നേതൃപദവികളില്‍ കാലങ്ങളായി നിലയുറപ്പിച്ചിരിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ ഇതോടെ വീണ്ടും ശക്തി വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം വളര്‍ത്തിക്കൊണ്ട് വന്ന വിശ്വസ്തരുടെ സംഘമാണ് ടീം രാഹുല്‍. ഇവരും സോണിയാ ഗാന്ധിയുടെ സ്വന്തക്കാരായ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിയില്‍ ഏറെനാളായി എതിര്‍ ചേരികളിലാണ്. വരും ദിവസങ്ങളിലും നിർണായകമായ രാജി തീരുമാനങ്ങൾ കോൺഗ്രസിൽ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
കർണാടകത്തിലെ കൂട്ടരാജിക്ക് പിന്നിൽ കോൺഗ്രസിലെ തന്നെ ഗൂഢാലോചന? സിദ്ധരാമയ്യയെന്ന് ആരോപണം