ദിഗ്വിജയ് സിംഗിനെ പേടിച്ച് ജ്യോതിരാദിത്യ സിന്ധ്യ, 'സൂക്ഷിക്കണം'! സിന്ധ്യയുടെ ഫോൺകോൾ ചോർന്നു!
ദില്ലി: കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തില്‍ എത്തിയതിന് പിന്നാലെ കൊവിഡിനെ പ്രതിരോധിക്കുക എന്ന വന്‍വെല്ലുവിളിയാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന് മുന്നിലുളളത്. അതിനൊപ്പം വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പും ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്.
മറുവശത്ത് കോണ്‍ഗ്രസ് ഉപതിരഞ്ഞെടുപ്പിനുളള തയ്യാറെടുപ്പുകള്‍ക്ക് തുടക്കമിട്ട് കഴിഞ്ഞു. മുന്‍മുഖ്യമന്ത്രിമാരായ കമല്‍നാഥും ദിഗ്വിജയ് സിംഗുമാണ് കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് ജയിക്കേണ്ടത് ബിജെപിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് അഭിമാന പ്രശ്‌നമാണ്. അതിനിടെ സിന്ധ്യയുടെ ഒരു ഫോണ്‍ കോള്‍ ചോര്‍ന്നത് വൈറലാവുകയാണ്.
പിന്നില്‍ നിന്ന് കുത്തി
കമല്‍നാഥ് സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്തി വീഴ്ത്തിയാണ് 22 എംഎല്‍എമാരുമായി ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയത്. കോണ്‍ഗ്രസില്‍ ഉളളപ്പോള്‍ കമല്‍നാഥുമായുണ്ടായ ഏറ്റുമുട്ടലാണ് മറുകണ്ടം ചാടാന്‍ സിന്ധ്യയെ പ്രേരിപ്പിച്ചത്. സിന്ധ്യ പോയപ്പോള്‍ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീണു. പിന്നാലെ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു.
24 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ്
മധ്യപ്രദേശില്‍ 230 അംഗ നിയമസഭയാണുളളത്. നിലവില്‍ ബിജെപിക്ക് 107 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസിനുളളത് 97 എംഎല്‍എമാര്‍. 7 പേര്‍ മറ്റ് ചെറുകക്ഷികളുടെ എംഎല്‍എമാരാണ്. 24 സീറ്റുകളിലേക്കാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കാനുളളത്. രാജിവെച്ച 22 എംഎല്‍എമാരുടെ സീറ്റുകളില്‍ കൂടാതെ രണ്ട് പേര്‍ മരണപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കും തിരഞ്ഞെടുപ്പ് നടക്കാനുണ്ട്.
കോണ്‍ഗ്രസിന്റെ അഭിമാന പ്രശ്‌നം
കൊവിഡ് ലോക്ക്ഡൗണ്‍ അവസാനിച്ചതിന് ശേഷം മാത്രമേ ഇനി തിരഞ്ഞെടുപ്പ് നടക്കാനുളള സാധ്യതയുളളൂ. തങ്ങളെ ചതിച്ചവരെ തോല്‍പ്പിക്കേണ്ടത് കോണ്‍ഗ്രസിന്റെ അഭിമാന പ്രശ്‌നമാണ്. മാത്രമല്ല സിന്ധ്യയ്ക്ക് മറുപടിയും കൊടുക്കേണ്ടതുണ്ട് കമല്‍നാഥിന്. മറുവശത്ത് ബിജെപിയില്‍ സിന്ധ്യയുടെ നിലനില്‍പ്പ് ഉപതിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും.
സിലാവത്തിനെ ഇറക്കി സിന്ധ്യ
തന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ വിശ്വസ്തനായ തുള്‍സി സിലാവത്തിനെ രംഗത്ത് ഇറക്കിയിരിക്കുകയാണ് സിന്ധ്യ. സിന്ധ്യയുടെ കോട്ടയായ ഗ്വാളിയാര്‍ മേഖലയില്‍ സിലാവത്താണ് കാര്യങ്ങള്‍ നടപ്പിലാക്കുന്നത്. സിന്ധ്യയ്ക്ക് മറുപടി നല്‍കാന്‍ പ്രേംചന്ദ് ഗുഡ്ഡുവിനെ തിരികെ എത്തിക്കാനുളള ശ്രമത്തിലാണ് പാര്‍ട്ടി. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പോയ നേതാവാണ് ഗുഡ്ഡു.
പിന്നില്‍ ദിഗ്വിജയ് സിംഗ്
മാള്‍വയിലെ കരുത്തനായ നേതാവായിരുന്നു ഗുഡ്ഡു. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പാണ് ഗുഡ്ഡു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഗുഡ്ഡുവിനെ തിരിച്ച് എത്തിക്കാനുളള ശ്രമങ്ങള്‍ക്ക് പിന്നില്‍ ദിഗ്വിജയ് സിംഗാണ് എന്നാണ് സൂചന. ബിജെപിയില്‍ കാര്യമായ പരിഗണന ഗുഡ്ഡുവിന് ലഭിക്കുന്നില്ല. അതിനാല്‍ തന്നെ ഗുഡ്ഡു അസ്വസ്ഥനുമാണ്. ദിഗ്വിജയ് സിംഗിന്റെ അടുപ്പക്കാരനാണ് ഗുഡ്ഡു.
താന്‍ ഗുഡ്ഡുവിനെ ഇറക്കും
ഗുഡ്ഡുവിനെ തിരിച്ച് എത്തിച്ചാല്‍ അത് ഗുണം ചെയ്യും എന്നാണ് സിംഗിന്റെ കണക്ക് കൂട്ടല്‍. പ്രേംചന്ദ് ഗുഡ്ഡു തിരികെ വന്നേക്കും എന്ന് നേരത്തെയും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ കമല്‍നാഥിനും അന്ന് കോണ്‍ഗ്രസില്‍ ഉണ്ടായിരുന്ന തുള്‍സി റാം സിലാവത്തിനും അതിനോട് എതിര്‍പ്പായിരുന്നു. ഇന്ന് സിലാവത്തും ബിജെപി പക്ഷത്താണ്. സിലാവത്തിനെ സിന്ധ്യ ഇറക്കുമ്പോള്‍ താന്‍ ഗുഡ്ഡുവിനെ ഇറക്കും എന്നാണ് ദിഗ്വിജയ് സിംഗിന്റെ കണക്ക് കൂട്ടല്‍.
സിന്ധ്യയുടെ ഫോണ്‍കോള്‍
ഈ പശ്ചാത്തലത്തിലാണ് സിന്ധ്യയുടെ ഫോണ്‍കോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുന്‍ മുന്‍സിപ്പല്‍ പ്രസിഡണ്ടായ മുരാരിലാല്‍ ഖാസുമായി സിന്ധ്യ നടത്തിയ ഫോണ്‍സംഭാഷണമാണ് പുറത്തായിരിക്കുന്നത്. ദിഗ്വിജയ് സിംഗില്‍ നിന്നും അകന്ന് നില്‍ക്കാനാണ് സിന്ധ്യ സംഭാഷണത്തിനിടെ മുരാരിലാല്‍ ഖാസിനോട് ആവശ്യപ്പെടുന്നത്.
സൂക്ഷിക്കണം
ദിഗ്വിജയ് സിംഗിനേയും ജില്ലാ പ്രസിഡണ്ട് രാകേഷ് മാവായിയേയും സൂക്ഷിക്കണം എന്നും ജ്യോതിരാദിത്യ സിന്ധ്യ പറയുന്നുണ്ട്. അവരുമായി ബന്ധപ്പെടേണ്ടതില്ലെന്നും ലോക്ക്ഡൗണിന് ശേഷം അംബാ മുന്‍സിപ്പല്‍ പ്രസിഡണ്ടായ ശേഖര്‍ ശിവ്ഹാരെയുമായി കൂടിക്കാഴ്ച നടത്തണം എന്നും സിന്ധ്യ പറയുന്നു. സിന്ധ്യയുടെ ഫോണ്‍ സംഭാഷണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് ബിജെപിയുടെ പ്രതികരണം. അതേസമയം സിന്ധ്യയ്ക്ക് ദിഗ്വിജയ് സിംഗിനെ കുറിച്ച് ആശങ്കകളുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന ഫോണ്‍ സംഭാഷണം.