സിന്ധ്യ കോൺഗ്രസിലേക്കോ? സ്വാഗതം ചെയ്ത് ഹാഷ്ടാഗുകൾ ട്രെന്റിങ്ങ്; ഒടുവിൽ പ്രതികരിച്ച് സിന്ധ്യ
ഭോപ്പാൽ; 18 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയത്. കോൺഗ്രസിനുള്ളിൽ ഉടലെടുത്ത ഭിന്നതയായിരുന്നു സിന്ധ്യയുടെ നീക്കത്തിന് പിന്നിൽ. സിന്ധ്യയ്ക്കൊപ്പം 22 അനുയായികളും ബിജെപിയിലേക്ക് പോയതോടെ മധ്യപ്രദേശിൽ കമൽനാഥ് സർക്കാർ താഴെ വീണു.
വൻ ട്വിസ്റ്റ്; ട്വിറ്ററിൽ നിന്ന് 'ബിജെപി' ഒഴിവാക്കി സിന്ധ്യ? കോൺഗ്രസിലേക്കോ? ബിജെപിക്ക് അമ്പരപ്പ്
എന്നാൽ പാർട്ടി വിട്ട് മൂന്ന് മാസങ്ങൾക്കിപ്പുറം സിന്ധ്യ കോൺഗ്രസിലേക്ക് തന്നെ മടങ്ങുകയാണെന്ന അഭ്യൂഹങ്ങളാണ് ശക്തമായിരിക്കുന്നത്. ട്വിറ്റർ ബയോയിൽ നിന്ന് ബിജെപി' എന്ന വിശേഷണം നീക്കം ചെയ്തുവെന്ന ചർച്ചകളാണ് അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നിരിക്കുന്നത്.
കലങ്ങി മറിഞ്ഞ് മധ്യപ്രദേശ്
കൊവിഡിനിടയിലും മധ്യപ്രദേശ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്. ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി സൃഷ്ടിച്ച പ്രതിസന്ധി ബിജെപിയിലും കോൺഗ്രസിലും കൊടുംമ്പിരി കൊള്ളുകയാണ്. സിന്ധ്യയുടെ രാജിയോടെ കൂറുമാറിയെത്തി ബിജെപിയിലെത്തിയ എംഎൽഎമാരുടെ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പാണ് കോൺഗ്രസിനെ സംബന്ധിച്ച വെല്ലുവിളി.
കോൺഗ്രസിന് ക്ഷീണം
തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ലഭിച്ചാൽ കോൺഗ്രസിന് അധികാരം പിടിക്കാം. ഇതു കണക്ക് കൂട്ടിയുള്ള കരുനീക്കങ്ങളാണ് കോൺഗ്രസ് ക്യാമ്പിൽ നടക്കുന്നത്. എന്നാൽ സിന്ധ്യയുടെ പോക്കോടെ നിരവധി പ്രമുഖർ ഉൾപ്പെടെയുള്ളവർ കൊഴിഞ്ഞ് പോയത് കോൺഗ്രസിന് വലിയ ക്ഷണീമാണ് വരുത്തിവെച്ചത്. ഇത് മറികടക്കാനുള്ള നീക്കത്തിലാണ് പാർട്ടി.
ബിജെപിയിൽ ഭിന്നത
അതേസമയം സിന്ധ്യയുടെ വരവോടെ ബിജെപിയിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ചാണ് ദേശീയ നേതൃത്വം ഇടപെട്ട് സിന്ധ്യയെ ബിജെപിയിൽ എത്തിച്ചത്. ഇതോടെ പാർട്ടിയിലെ സിന്ധ്യ വിരുദ്ധർ ഒറ്റക്കെട്ടായി സിന്ധ്യയ്ക്കെതിരെ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്.
വാഗ്ദാനങ്ങൾ പാലിച്ചില്ല
രാജ്യസഭ സ്ഥാനവും കേന്ദ്രമന്ത്രി പദവും വാഗ്ദാനം ചെയ്താണ് ബിജെപി സിന്ധ്യയെ പാർട്ടിയിലെത്തിച്ചത്. മാത്രമല്ല കൂറുമാറിയെത്തിയ എംഎൽഎമാർക്ക് മന്ത്രിസ്ഥാനവും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അധികാരത്തിൽ ഏറി മൂന്ന് മാസം പിന്നിട്ടിട്ടും ഈ വാഗ്ദാനങ്ങൾ ഒന്നും ബിജെപി പാലിച്ചിട്ടില്ല.
രണ്ട് പേർക്ക് മാത്രം
സിന്ധ്യ പക്ഷത്തുള്ള രണ്ട് പേർക്ക് മാത്രമാണ് മന്ത്രിസ്ഥാനം ലഭിച്ചത്. കൂറുമാറിയെത്തിവർക്ക് മന്ത്രിസ്ഥാനം നൽകുന്നത് സംബന്ധിച്ച് ബിജെപിയിൽ ഭിന്നത ശക്തമായതോടെ ഇനി ഇവർക്ക് മന്ത്രിസ്ഥാനം ലഭിക്കുമോയെന്നത് സംബന്ധിച്ചുള്ള ആശങ്കകളും ശക്തമാണ്.ഇതേ ചൊല്ലി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി സിന്ധ്യയ്ക്ക് ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകളും ഉണ്ട്.
കോണ്ഗ്രസിലേക്കോ?
ഇതോടെ സിന്ധ്യ കോൺഗ്രസിലേക്ക് തന്നെ മടങ്ങിയെത്തുമെന്ന തരത്തിലുള്ള ചർച്ചകളും കൊഴുത്തു. കഴിഞ്ഞ ദിവസം സിന്ധ്യയ്ക്കൊപ്പം ബിജെപിയിലെത്തിയ മുതിർന്ന നേതാവ് സത്യേന്ദ്ര യാദവ് കോൺഗ്രസിലേക്ക് മടങ്ങിയിരുന്നു. സിന്ധ്യയും ഉടൻ കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു യാദവ് പ്രതികരിച്ചത്.
സ്വഗാതം ചെയ്ത് ഹാഷ്ടാഗുകൾ
ഇതോടെ സിന്ധ്യയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്ന തരത്തിലുള്ള ഹാഷ്ടാഗുകൾ ശനിയാഴ്ച ട്വിറ്ററിൽ ട്രെന്റിങ്ങായിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലെ വിവരണത്തിൽ നിന്നും സിന്ധ്യ‘ബിജെപി' ഒഴിവാക്കി എന്ന തരത്തിലുള്ള റിപ്പോർട്ടുകളും ശക്തമായത്.
കോൺഗ്രസ് ബയോ
നേരത്തേ കോൺഗ്രസ് വിടും മുൻപ് സിന്ധ്യ തന്റെ അക്കൗണ്ടിൽ നിന്നും കോൺഗ്രസ് മുൻ എംപി, യുപിഎ സർക്കാരിലെ മുൻ മന്ത്രി, തുടങ്ങിയ വിവരങ്ങൾ ട്വിറ്ററിൽ നിന്ന് ഒഴിവാക്കിയിരുന്നു. പകരം പൊതുപ്രവർത്തകൻ, ക്രിക്കറ്റ് ഭ്രാന്തൻ എന്നുമായിരുന്നു അന്ന് സിന്ധ്യ കുറിച്ചത്. ഇതേ രീതിയിൽ കോൺഗ്രസിലേക്ക് മടങ്ങുന്നതിനുള്ള ഒരുക്കമാണെന്നായിരുന്നു ചർച്ചകൾ.
മറുപടിയുമായി സിന്ധ്യ
എന്നാൽ ഇപ്പോഴിതാ ഇക്കാര്യത്തിൽ സിന്ധ്യ തന്നെ നേരിട്ട് മറുപടിയുമായി രംഗത്തെത്തി. താൻ ബിജെപി വിടുമെന്നത് വെറും തെറ്റായ വാർത്തയാണെന്ന് സിന്ധ്യ പ്രതികരിച്ചു. ഇപ്പോൾ പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണ്. ബിജെപിയിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളതായി തോന്നിയിട്ടില്ല, സിന്ധ്യ പറഞ്ഞു.
ട്വീറ്റും പങ്കുവെച്ചു
വിഷയത്തിൽ അദ്ദേഹം മറ്റൊരു ട്വീറ്റും പങ്കുവെച്ചു. സത്യത്തെക്കാൾ വേഗത്തിൽ നുണ പ്രചരിക്കുമെന്നായിരുന്നു അത്. അതേസമയം ട്വിറ്ററിൽ സിന്ധ്യ ബിജെപി' യെ ഒഴിവാക്കിയത് സംബന്ധിച്ച് പുതിയ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. കോൺഗ്രസ് വിട്ടെങ്കിലും സിന്ധ്യ ട്വിറ്റർ ബയോയിൽ ബിജെപിയെ ഉൾക്കൊള്ളിച്ചിട്ടില്ലെന്നും ഇപ്പോഴത്തേത് അനാവശ്യ വിവാദവുമാണെന്നാണ് ബിജെപി അനുകൂലികൾ ചൂണ്ടിക്കാട്ടുന്നത്.
പരിഹാസം
അതേസമയം ഇതിനെതിരെ മറ്റ് ചിലർ രംഗത്തെത്തി. ബിജെപിയുമായി ബന്ധം തുടങ്ങിയിട്ടും അത് ട്വിറ്റിൽ പരസ്യമായി വ്യക്തമാക്കാൻ സിന്ധ്യ മടിക്കുന്നതെന്തേയെന്നായിരുന്നു ചിലരുടെ പരിഹാസം.
'ശാസ്താവിന് സ്ത്രീകളെ കണ്ടൂടെന്നായിരുന്നു പ്രചാരണം,ആണുങ്ങളെയും കാണേണ്ടെന്ന് അവിടുന്നു തീരുമാനിച്ചു'