ക്യാബിനറ്റ് പിടിക്കാന്‍ സിന്ധ്യ, ചൗഹാന് പുതിയ പണി, നോട്ടമിട്ട് സീനിയേഴ്‌സ്, കോണ്‍ഗ്രസിന് ചിരി!
ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്യാബിനറ്റ് ഭൂരിപക്ഷം പിടിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യ. ഇനി വൈകിക്കുന്നത് ബിജെപിയിലെ തന്റെ സ്വാധീനത്തെ കുറച്ച് കാണുന്നതിന് തുല്യമാണ്. ഉപതിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സിന്ധ്യ വിഭാഗം ബിജെപിയെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. ലോക്ഡൗണിന് ഏകദേശം ഇളവ് വന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് മന്ത്രിസഭയിലേക്ക് കൂടുതല്‍ പേരെ എത്തിക്കുന്നില്ലെന്നാണ് ചോദ്യം. സിന്ധ്യ ഗ്രൂപ്പിലെ രണ്ട് പ്രമുഖര്‍ മന്ത്രിസ്ഥാനത്തിനായി നേരിട്ട് ശിവരാജ് സിംഗ് ചൗഹാനെ കണ്ടിരിക്കുകയാണ്. മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ബിജെപിയിലെ തന്നെ സീനിയര്‍ വിഭാഗം നേതാക്കളെ ഇവരെ തഴയുന്നതിനായി ചൗഹാനോട് ഇടഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ കേന്ദ്ര നേതൃത്വം ചൗഹാന്റെ ഇഷ്ടപ്രകാരം മന്ത്രിസഭ രൂപീകരിക്കാന്‍ തയ്യാറല്ല.
ശക്തനാവാന്‍ സിന്ധ്യ
മന്ത്രിസഭയില്‍ ആധിപത്യം നേടാന്‍ സിന്ധ്യ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് തന്നെ ആക്രമിക്കുന്ന സമയത്ത് ബിജെപി പ്രതിരോധിക്കാന്‍ വരാതിരുന്നതിലും സിന്ധ്യ കലിപ്പിലാണ്. ചൗഹാന്‍ ഇതില്‍ നിന്ന് ഒഴിഞ്ഞ് മാറാനുള്ള ശ്രമത്തിലാണ്. ഇതാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. ഇതോടെ പാര്‍ട്ടിയില്‍ മന്ത്രിസ്ഥാനത്തിനായി ലോബിയിംഗ് വര്‍ധിച്ചിരിക്കുകയാണ്. ചൗഹാന്‍ അനുകൂലികള്‍ക്ക് സിന്ധ്യ നേരിട്ട് തന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അപമാനം സഹിച്ച് ബിജെപിയിലും തുടരില്ലെന്നാണ് മുന്നറിയിപ്പ്.
ചൗഹാന് ഭയം
കമല്‍നാഥ് അധികാരത്തിലിരുന്ന 15 മാസം ശിവരാജ് സിംഗ് ചൗഹാന്‍ മധ്യപ്രദേശില്‍ അപ്രസക്തനായിരുന്നു. പ്രതിപക്ഷ നേതൃ സ്ഥാനവും അദ്ദേഹത്തിനില്ലായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ആരും ഗൗനിച്ചിരുന്നില്ല. സിന്ധ്യ കൂറുമാറിയതോടെ അപ്രതീക്ഷിതമായിട്ടാണ് ചൗഹാന് മുഖ്യമന്ത്രി പദം ലഭിച്ചത്. അധികാരമില്ലാതെ സംസ്ഥാനത്തും ദേശീയ നേതൃത്വത്തിലും പിടിച്ച് നില്‍ക്കാനാവില്ലെന്ന് ചൗഹാനറിയാം. അതിന് സിന്ധ്യയില്ലാതെ നടക്കില്ല. അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ ചൗഹാന്‍ അംഗീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല.
കമല്‍നാഥ് പറഞ്ഞ പോലെ
തന്റെ തലവേദന ഇനി ചൗഹാനും ലഭിക്കും എന്ന കമല്‍നാഥ് പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന് സുഖമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താനും ഇത് കളമൊരുക്കിയിരിക്കുകയാണ്. ഗ്വാളിയോറിലും ഗുണയിലും ചമ്പലിലും ഇതുവരെ സിന്ധ്യയുടെയോ ചൗഹാന്റെയോ സാന്നിധ്യം പോലും എത്തിയിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ ഗംഭീര പ്രവര്‍ത്തനത്തിലാണ്. ഓരോ വീടുകളിലും ഭക്ഷണ സാധനവും പണവും എത്തിക്കുന്ന തിരക്കിലാണ്. പാര്‍ട്ടി ഓഫീസ് എരിയയിലാണ് ഭക്ഷണം ഉണ്ടാക്കുന്നത്. അടുത്തിടെ പട്ടിണി മരണം സംഭവിച്ചത് സിന്ധ്യ പകപോക്കല്‍ നടത്തിയത് കൊണ്ടാണെന്ന പ്രചാണം ക്ലിക്കായിരിക്കുകയാണ്.
സിന്ധ്യ ഗ്രൂപ്പ്
സിന്ധ്യയുടെ ഗ്രൂപ്പിലുള്ള മന്ത്രിമാര്‍ ബിജെപിക്ക് മുന്നില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത തരം വെല്ലുവിളിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ബിജെപിയിലെ മുതിര്‍ന്ന നേതാവ് മന്ത്രിസ്ഥാനത്തിനായി ചൗഹാന്റെ വീട്ടിലെത്തിയിരിക്കുകയാണ്. കേദാര്‍നാഥ് ശുക്ല സിദ്ധിയില്‍ നിന്നുള്ള എംഎല്‍എയാണ്. ഇതിന് പിന്നാലെയാണ് സിന്ധ്യ ഗ്രൂപ്പിന്റെ ഇടപെടല്‍. ഇമര്‍ത്തി ദേവി, ഗോവിന്ദ് സിംഗ് രജപുത് എന്നിവ സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മയെ നേരിട്ട് കണ്ടിരിക്കുകയാണ്. മന്ത്രിസ്ഥാനമാണ് ഇവര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ശര്‍മ ഒന്നും മിണ്ടാനാവാത്ത അവസ്ഥയിലാണ്.
പ്രശ്‌നം ഇങ്ങനെ
ഗോവിന്ദ് സിംഗിനെ പിണക്കാന്‍ ചൗഹാനോ ശര്‍മയ്‌ക്കോ സാധിക്കില്ല. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയുടെ തിരഞ്ഞെടുപ്പ് ചുമതല സിംഗിനാണ്. സിന്ധ്യയുടെ മനസ്സാക്ഷി സൂക്ഷിപ്പികാരനാണ് അദ്ദേഹം. സിന്ധ്യ പറയാതെ ഇങ്ങനൊരു നീക്കത്തിന് ഗോവിന്ദ് സിംഗ് ഇറങ്ങില്ല. കോണ്‍ഗ്രസിനെ ഇത്തവണ പ്രതിരോധത്തിലാക്കുന്നതില്‍ ഇമര്‍തി ദേവിയുടെ മികവും ഉണ്ടായിരുന്നു. ഇവര്‍ പറയുന്നത് പ്രകാരം ആറ് പേര്‍ക്ക് ഇനിയും മന്ത്രിസ്ഥാനമാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ മാത്രമേ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങൂ എന്നാണ് സിന്ധ്യ നല്‍കുന്ന മുന്നറിയിപ്പ്.
മുന്നിലുള്ള പ്രശ്‌നം
ചൗഹാന്റെ അടുപ്പക്കാരനാണ് ശുക്ല. നല്ല ജനപ്രീതിയുള്ള നേതാവുമാണ് അദ്ദേഹം. മുമ്പ് പലതവണ അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിക്കാതെ പോയിട്ടുണ്ട്. ഇതാണ് അദ്ദേഹത്തെ നേരിട്ടിറക്കിയത്. ചൗഹാന്‍ മന്ത്രിസ്ഥാനം ഉറപ്പ് നല്‍കിയെന്നാണ് സൂചന. അതേസമയം സിന്ധ്യ ഗ്രൂപ്പിലെ ഇമര്‍ത്തി ദേവി ഇതിനിടെ ചൗഹാനെയും കണ്ടിരിക്കുകയാണ്. വിവാഹ വാര്‍ഷികത്തില്‍ അദ്ദേഹത്തെ കണ്ട് ആശംസകള്‍ കൈമാറാനാണ് എത്തിയതെന്ന നുണയാണ് അവര്‍ പറഞ്ഞത്. ഇവര്‍ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ദാബ്രയില്‍ ഇവര്‍ക്ക് മത്സരിക്കാനുള്ള സീറ്റും ലഭിക്കും.
കേന്ദ്ര നേതൃത്വം അയഞ്ഞില്ല
ചൗഹാന്‍ വിചാരിച്ചത് പോലെ അമിത് ഷാ അത്ര നന്നായി അദ്ദേഹത്തെ സ്വീകരിച്ചിട്ടില്ല. കോവിഡ് പ്രതിരോധത്തില്‍ അടക്കം ചൗഹാന്റെ പ്രവര്‍ത്തനങ്ങള്‍ അമിത് ഷാ കൃത്യമായി നിരീക്ഷിച്ചിരുന്നു. മന്ത്രിസഭാ അംഗങ്ങളുടെ പട്ടിക നേരത്തെ തന്നെ കൈമാറിയതാണ്. എന്നാല്‍ ഷാ അംഗീകരിച്ചിട്ടില്ല. ചൗഹാന്‍ ഗ്രൂപ്പിലുള്ളവരെ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഭോപ്പാലില്‍ നിന്നുള്ള നരോത്തം മിശ്രയുടെ അടുപ്പക്കാരെയാണ് കൂടുതലായും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം സിന്ധ്യ ഗ്രൂപ്പിന് മുന്നില്‍ ചൗഹാന്‍ അടിയറവ് പറഞ്ഞിരിക്കുകയാണ്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ സ്വാധീനവും സിന്ധ്യ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസില്‍ ലഭിച്ച ആനുകൂല്യങ്ങളാണിത്.
കമല്‍നാഥ് ലക്ഷ്യമിടുന്നത്
ബിജെപിയില്‍ നിന്ന് നിരവധി പേരുടെ രാജി ഉറപ്പാണെന്ന് കമല്‍നാഥ് പ്രതീക്ഷിക്കുന്നുണ്ട്. ഇവരെ മത്സരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. രാഹുല്‍ ഗാന്ധിയുടെ സമ്മതം ലഭിച്ചാലുടന്‍ ഈ തീരുമാനമുണ്ടാകും. ഇതിനിടെ ഇതിനിടെ മുന്‍ എംഎല്‍എമാരായ ഐദാല്‍ സിംഗ് കന്‍സാന, ഹര്‍ദീപ് സിംഗ് ദാംഗ് എന്നിവര്‍ ശിവരാജ് സിംഗ് ചൗഹാനെ കണ്ടത് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത്. ഇവരുടെ മന്ത്രിസ്ഥാനത്തിന് അമിത് ഷാ അംഗീകാരം നല്‍കിയിട്ടില്ല. രണ്ട് തട്ടിലുള്ള ബിജെപിയുടെ പ്രവര്‍ത്തനത്തിലും ദൗര്‍ബല്യം ഉറപ്പാണെന്ന് കമല്‍നാഥ് പറയുന്നു. 24 സീറ്റിലും പോരാട്ടത്തില്‍ പിന്നോട്ട് പോകരുതെന്നാണ് നിര്‍ദേശം. ശക്തരായ സ്ഥാനാര്‍ത്ഥികളെ തന്നെയാണ് കമല്‍നാഥ് ഇറക്കുന്നത്.