മന്ത്രിസഭ വികസനം; ചൗഹാന് കൈ പൊള്ളും!! കോൺഗ്രസിന് ചിരി,കളിമാറും
ഭോപ്പാൽ; കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ താഴെയിറക്കി കൊണ്ടായിരുന്നു മധ്യപ്രദേശിൽ ബിജെപി അധികാരം പിടിച്ചത്. കൊവിഡ് പ്രതിസന്ധി രാജ്യത്ത് കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴായിരുന്നു ഇത്. അധികാരം കൈക്കലാക്കിയെങ്കിലും മന്ത്രിസഭ വികസനം പൂർത്തിയാക്കിയിരുന്നില്ല. എന്നാൽ ഉപതിരഞ്ഞെടുപ്പിന് മുൻപ് ആ കടമ്പ കൂടി കടക്കാനാണ് ശിവരാജ് സിംഗ് ചൗഹാൻ ഒരുങ്ങുന്നത്. മന്ത്രിസഭ വിപുലീകരിക്കാൻ കേന്ദ്ര നേതൃത്വവും അനുമതി നൽകിയിട്ടുണ്ട്.
മധ്യപ്രദേശ് രാഷ്ട്രീയം
മാർച്ച് 23 നായിരുന്നു മധ്യപ്രദേശിൽ ബിജെപി അധികാരത്തിലേറിയത്. കോൺഗ്രസിൽ നിന്നും ജ്യോതിരാദിത്യ സിന്ധ്യയേയും 22 എംഎൽഎമാരേയും ചാടിച്ച് കൊണ്ടായിരുന്നു ബിജെപിയുടെ ഈ നീക്കം. രാജ്യസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബിജെപി ദേശീയ നേതൃത്വമായിരുന്നു എംഎൽഎമാരെ കടത്താനുള്ള ഓപ്പറേഷൻ ലോട്ടസിന് നേതൃത്വം നൽകിയത്.
Recommended Video
കുതിരക്കച്ചവടത്തിന്
എന്നാൽ ഈ കുതിരക്കച്ചവടത്തിന് തുടക്കം മുതൽ തന്നെ സംസ്ഥാന നേതൃത്വത്തിലുള്ള പലരും എതിരായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയെ ശത്രുവായി പ്രഖ്യാപിച്ച പല മുതിർന്ന നേതാക്കളും കൂറുമാറ്റ നീക്കത്തെ എതിർത്തു. ഭിന്നത രൂക്ഷമായതോടെ മന്ത്രിസഭ വികസനവും കല്ലുകടിയായി.
ഒറ്റയാൾ ഭരണം
എന്നാൽ കൊവിഡിനിടയിലെ ചൗഹാന്റെ ഒറ്റയാൾ ഭരണത്തിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധമായിരുന്നു ഉയർത്തിയത്. വിമർശനങ്ങൾ രൂക്ഷമായതോടെ ചൗഹാൻ 5 പേരേ മാത്രം ഉൾപ്പെടുത്തി കൊണ്ടുള്ള മിനി കാബിനറ്റ് രൂപീകരിച്ചു. ജ്യോതിരാദിത്യ സിന്ധ്യ പക്ഷത്തെ രണ്ട് പേരേയും ബിജെപിയിൽ നിന്നുള്ള 3 പേരെയും ഉൾപ്പെടുത്തി കൊണ്ടായിരുന്നു ഇത്.
മന്ത്രിസഭ വികസനം
എന്നാൽ ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ അടുത്ത മന്ത്രിസഭ വികസനത്തിനായി പാർട്ടിയിൽ മുറവിളി ശക്തമായി. ഇതോടെ ജൂൺ 30 ഓടെ രണ്ടാം ഘട്ട മന്ത്രിസഭ വികസനം നടത്താനാണ് ചൗഹാൻ ഒരുങ്ങുന്നത്. മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടവരുടെ പട്ടികയുമായി ചൗഹാൻ ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി.
ദില്ലിക്ക് പുറപ്പെട്ടു
ഞായറാഴ്ചയാണ് ചൗഹാൻ ദില്ലിക്ക് പുറപ്പെട്ടത്. നരേന്ദ്ര സിംഗ് തോമർ, ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ , ചൗഹാൻ, എന്നിവരുമായാണ് ചൗഹാൻ കൂടിക്കാഴ്ച നടത്തിയത്. ചൗഹാൻ സമർപ്പിച്ച ലിസ്റ്റ് ബിജെപി നേതൃത്വം അംഗീകരിച്ചതായാണ് വിവരം. കൂറുമാറിയെത്തിയ എംഎൽഎമാർക്ക് മന്ത്രിസ്ഥാനത്തിന്റെ സിംഹഭാഗവും ലഭിക്കുമെന്നാണ് റിപ്പോർട്ട്.
കൂറുമാറിയെത്തിവർക്ക്
കൂറുമാറിയെത്ത തുൾസി റാം സിലാവത്ത്, ഗോവിന്ദ് സിംഗ് രാജ്പുക് എന്നിവർ നിലവിൽ മന്ത്രിസഭയിൽ അംഗങ്ങളാണ്. ഇവരെ കൂടാതെ ഇമർതി ദേവി, ഐഡൽ സിംഗ് കൻസാന, പ്രഥ്യുമാൻ സിംഗ് തോമർ, മഗേഷ് സിസോദിയ, രാജ്യവർധൻ സിംഗ് ദത്തിഗോൺ, ബിസഹുലാൽ സിംഗ് എന്നിവർക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കും.
10 പേർക്ക് മന്ത്രിസ്ഥാനം
10 പേർക്ക് മന്ത്രിസ്ഥാനം വേണമെന്ന് നേരത്തേ തന്നെ സിന്ധ്യ ആവശ്യപ്പെട്ടിരുന്നു. ഉപതിരഞ്ഞെടുപ്പിൽ വൻ വിജയം നേടണമെങ്കിൽ മന്ത്രിസ്ഥാനം കൂടി ലഭിക്കേണ്ടതുണ്ടെന്നാണ് സിന്ധ്യ പക്ഷത്തിന്റെ ഡിമാന്റ്.പാർട്ടിയെ ചതിച്ചാണ് നേതാക്കൾ ബിജെപിയിൽ ചേർന്നതെന്ന പ്രചാരണം കോൺഗ്രസ് സംസ്ഥാനത്ത് ശക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ പ്രചരണത്തിന് മുന്നിൽ പിടിച്ച് നിൽക്കണമെങ്കിൽ വിമതരിൽ പകുതി പേർക്കെങ്കിലും മന്ത്രിസ്ഥാനം വേമെന്നും ഇവർ വ്യക്തമാക്കുന്നു.
ഭയത്തിൽ നേതാക്കൾ
അതേസമയം ഉപതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ 10 പേർക്ക് മാത്രം മന്ത്രിസ്ഥാനം ലഭിക്കുന്നത് കൂറുമാറിയെത്തിയവർക്കിടയിൽ കടുത്ത അതൃപ്തിക്ക് കാരണമായേക്കും. കൂറുമാറ്റവും ബിജെപി നേതാക്കൾക്കിടയിൽ ഉള്ള അതൃപ്തിയും ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന ഭയം നേതാക്കൾക്കുണ്ട്.
വിജയ സാധ്യതയെ സ്വാധീനിക്കും
ചിലർക്ക് മാത്രം മന്ത്രിസ്ഥാനം ലഭിക്കുന്നത് തങ്ങളുടെ വിജയ സാധ്യതയെ സ്വാധീനിക്കുമെന്ന ആശങ്കയാണ് ഇവർക്കുള്ളത്. അതേസമയം മന്ത്രിസഭ വികസനം ബിജെപിക്കുള്ളിൽ വൻ പൊട്ടിത്തെറി തന്നെ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനോടകം തന്നെ നിരവധി ബിജെപി നേതാക്കൾ മന്ത്രിസ്ഥാനം ലക്ഷ്യം വെച്ച് ചൗഹാന്റെ വസതി കയറി ഇറങ്ങിയിട്ടുണ്ട്.
28 പേർക്ക്
നിലവിൽ 28 പേരെയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധിക്കുക. നേരത്തേ 20-22 പേരെ ഉൾപ്പെടുത്താനായിരുന്നു തിരുമാനിച്ചിരുന്നത്. എന്നാൽ പാർട്ടിയിൽ ഭിന്നത രൂക്ഷമായതോടെ 24-25 പേരെ ഉൾപ്പെടുത്താനാണ് പുതിയ തിരുമാനം. മുൻ ചൗഹാൻ മന്ത്രിസഭയിൽ നിരവധി പേരെ തഴഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ.
പാർട്ടി വിട്ടേക്കും
സിന്ധ്യയുടെ വരവോടെ ഇടഞ്ഞ് നിൽക്കുന്നവർ മന്ത്രിസ്ഥാനം കൂടി ലഭിക്കാതിരുന്നാൽ പാർട്ടി വിടുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയേക്കും. കോൺഗ്രസിലേക്ക് പോകാൻ താത്പര്യമില്ലാത്തവർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് പാലം വലികച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
കോൺഗ്രസിന് ചിരി
മന്ത്രിസഭ വികസനം ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ തലവര തന്നെ മാറ്റിയെഴുതുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ. ബിജെപിയിലെ അതൃപ്തി പാർട്ടിയിലെ ജ്യോതിരാദിത്യ സിന്ധ്യയുടെ രാഷ്ട്രീയ ഭാവിയും അനിശ്ചിതത്തിലാക്കുമെന്നും കോൺഗ്രസ് നേതൃത്വം കണക്കാക്കുന്നു.