കോണ്‍ഗ്രസിന് ഇനി കഷ്ടകാലം, സിന്ധ്യയോടൊപ്പം മുതിര്‍ന്ന നേതാക്കളും കളം മാറ്റിപിടിക്കുന്നു; ആകാംഷ
ഭോപ്പാല്‍: .കോണ്‍ഗ്രസ് അടുത്തകാലത്ത് നേരിട്ട ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ ചുവടുമാറ്റം. മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ ഏറ്റവും സ്വധീനവും ജനപിന്തുണയുമുള്ള ഒരു നേതാവിനെ് കോണ്‍ഗ്രസിന് നഷ്ടമായതോടെ പാര്‍ട്ടി വീണ്ടും തളര്‍ന്നിരിക്കുകയാണ്. സിന്ധ്യയും ഒരു കൂട്ടം എംഎല്‍എമാരും കോണ്‍ഗ്രസിനോട് യാത്ര പറഞ്ഞതോടെ മദ്ധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ വീഴുമെന്ന കാര്യം ഏകദേശം ഉറപ്പായി. എന്നാല്‍ എംഎല്‍എമാരെ തിരിച്ചെത്തിച്ച് സര്‍ക്കാരിനെ സംരക്ഷിക്കുമെന്ന് നേതൃത്വം പറയുന്നുണ്ടെങ്കിലും അത് എത്രത്തോളം വിജയിക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്
നിലവില്‍ എംഎല്‍മാര്‍ ബംഗളൂരുവിലാണെന്നാണ് പറയപ്പെടുന്നത്. ഇവരെ എത്രയും പെട്ട് തിരിച്ചെത്തിക്കുമെന്ന് കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജര്‍ എന്ന് വിശേഷിപ്പിക്കുന്ന ഡികെ ശിവകുമാറും വാക്ക് തന്നിട്ടുണ്ട്. എന്നാല്‍ മധ്യപ്രദേശില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആകാംഷയോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്. ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിവിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നു
ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം സംസ്ഥാനത്തെ ഭൂരിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടുപോകുകയാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഇതിനൊടകം തന്നെ രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് പേപ്പറുകള്‍ സമര്‍പ്പിച്ചെന്നാണ് സൂചന. ഇവരെല്ലാം സിന്ധ്യയോടൊപ്പം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങളുംപുറത്തുവരുന്നുണ്ട്. നീണ്ടപതിനെട്ട് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെയില്‍ ഒരുപാട് പേരുടെ പിന്തുണ നേടിയെടുക്കാന്‍ സിന്ധ്യയ്ക്ക് സാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പാര്‍ട്ടിയില്‍ കൂട്ടത്തോടെ ഒരു കൊഴിഞ്ഞുപോക്കുണ്ടായാല്‍ വലിയ തിരിച്ചടിയാണ് നേരിടേണ്ടിവരുക. ബിജെപിയെ നേരിടാന്‍ നിരന്തരം തന്ത്രങ്ങള്‍ മെനയുന്ന കോണ്‍ഗ്രസിന് സംബന്ധിച്ച് ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വ്യക്തമായി അറിയാം. തിരഞ്ഞെടുപ്പിന് ശേഷം കമല്‍നാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ സംസ്ഥാനത്ത് ഒരു രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കാന്‍ ബിജെപി കിണഞ്ഞ് പരിശ്രമിച്ചിരുന്നു. ഇതാണ് സിന്ധ്യയിലൂടെ ദിവസങ്ങള്‍ക്കുള്ളില്‍ ബിജെപി നേടിയെടുത്തത്.
സ്വകാര്യ സ്വത്തായി കാണുന്നു
സിന്ധ്യയോടൊപ്പം സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കോണ്‍ഗ്രസ സ്‌റ്റേറ്റ് യൂണിറ്റ് സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ സുനില്‍ തിവാരി ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് ഇതിനോടകം തന്നെ അതൃപ്തി അറിയിച്ച് കത്തെഴുതിയിട്ടുണ്ട്. ചില നേതാക്കള്‍ പാര്‍ട്ടിയെ തങ്ങളുടെ സ്വകാര്യ സ്വത്തായി കാണുന്നുണ്ടെന്ന് സുനില്‍ തിവാരി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തില്‍ എതിര്‍പ്പ് ജ്യോതിരാദിത്യ സിന്ധ്യ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ക്കും ഈ വിഷയത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് തിവാരി കത്തില്‍ സൂചിപ്പിക്കുന്നു. 32 വര്‍ഷത്തോളമായി കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കുന്ന നേതാവാണ് സുനില്‍ തിവാരി. ഇദ്ദേഹവും പാര്‍ട്ടിയിലെ പ്രാഥമിക അഗംത്വത്തില്‍ നിന്നും രാജിവച്ചിരിക്കുകയാണ്. എന്നാല്‍ സിന്ധ്യയോടൊപ്പം ബിജെപിയിലേക്ക് ചേക്കേറുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ബിജെപിയിലേക്ക്
സിന്ധ്യ പാര്‍ട്ടി വിട്ടതോടെ മധ്യപ്രദേശിലെ ഒട്ടുമിക്ക നേതാക്കളും തങ്ങളുടെ നേതൃസ്ഥാനത്ത് നിന്ന് രാജിവയ്ക്കുകയാണ്. കോണ്‍ഗ്രസ് മന്ത്രിസഭയിലെ ഗോവിന്ദ് സിംഗ് രജ്പുതിന്റെ സഹോദരനായ ഹിറ സിംഗ് രജ്പുത് സാഗര്‍ ജില്ലയിലെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ഭോപ്പാല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം കൃഷ്ണ ഘട്ടയും രാജിവച്ചു. ഇവരെല്ലാം ബിജെപിയില്‍ അഗംത്വം സ്വീകരിച്ചെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ബിജെപി യൂത്ത് വിംഗ് പ്രസിഡന്റ് അഭിലാഷ് പാണ്ഡെയുടെ സാന്നിധ്യത്തിലാണ് ഇവര്‍ അംഗത്വം സ്വീകരിച്ചെന്ന് എഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ മറ്റ് ചില നേതാക്കളും ഇതിനോടകം തന്നെ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ ഭാവി
വലിയൊരു പ്രതിസന്ധിയിലൂടെയാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് ഇപ്പോള്‍ കടന്നുപോകുന്നത്. സിന്ധ്യ പാര്‍ട്ടി വിട്ടതോടെ അക്കാര്യത്തെ കുറിച്ച് ഇനി ഒരു ചര്‍ച്ചയുടെ ആവശ്യമില്ല. ഇനി ആകെയുള്ള സര്‍ക്കാരിനെ എങ്ങനെയെങ്കിലും പിടിച്ചുനിര്‍ത്താനാണ് നേതൃത്വം ശ്രമിക്കുന്നത്. ഇതിനായി പുറത്തുപോയ എംഎല്‍എമാരെ കൂടെ നിര്‍ത്തേണ്ട ആവശ്യമുണ്ട്. ഡികെ ശിവകുമാറിന് ഈ ദൗത്യം പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ കൂടാതെ പ്രശ്‌നത്തിന് പരിഹാരം കാണാ മൂന്നംഗ സമിതിയെയും കോണ്‍ഗ്രസ് നിയോഗിച്ചിട്ടുണ്ട്. മാത്രമല്ല, സര്‍ക്കാര്‍ രാജിവയ്ക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്. സിന്ധ്യയുടെ രാജിക്ക് പിന്നാലെ എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം കമല്‍നാഥ് വിളിച്ച് ചേര്‍ത്തിരുന്നു. ഇതില്‍ 98 എംഎല്‍എമാരും പങ്കെടുത്തെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
Recommended Video
എന്തുസംഭവിച്ചാലും ഒരുമിച്ച്
എംഎല്‍എമാരുടെ യോഗത്തില്‍ എന്തു സംഭവിച്ചാലും ഒരുമിച്ച് നില്‍ക്കാനാണ് കമല്‍നാഥ് ആവശ്യപ്പെട്ടിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്നാണ് വിവരം. സര്‍ക്കാരിനെ പിടിച്ചുനിര്‍ത്താന്‍ നേതാക്കളും ശ്രമം വിജയം കാണുമെന്ന പ്രതീക്ഷയും യോഗം വിലയിരുത്തി