സിന്ധ്യ കെണിയിൽ വീണു, ഹിമാലയൻ മണ്ടത്തരം, ബിജെപി ഉപയോഗിച്ച് വലിച്ചെറിയുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി
ദില്ലി: കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി. മധ്യപ്രദേശില്‍ ഭരണം പിടിക്കാന്‍ ബിജെപി ജ്യോതിരാദിത്യ സിന്ധ്യയെ ഉപയോഗിക്കുകയാണ് എന്ന് നാരായണ സ്വാമി പറഞ്ഞു. ബിജെപി ഒരുക്കിയ ട്രാപ്പില്‍ സിന്ധ്യ വീഴുകയായിരുന്നു എന്നും വി നാരായണ സ്വാമി പറഞ്ഞു.
''കര്‍ണാടകത്തില്‍ പ്രയോഗിച്ച അതേ തന്ത്രം തന്നെയാണ് ബിജെപി മധ്യപ്രദേശിലും പയറ്റുന്നത്. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്. സിന്ധ്യ കെണിയില്‍ വീണിരിക്കുകയാണ്. അധികം വൈകാതെ തന്നെ ഈ ഹിമാലയന്‍ മണ്ടത്തരം സിന്ധ്യ തിരിച്ചറിയും. ഉപയോഗിച്ച ശേഷം സിന്ധ്യയെ ബിജെപി വലിച്ചെറിയും. കമല്‍നാഥ് ഭൂരിപക്ഷം തെളിയിക്കും എന്ന ആത്മവിശ്വാസം തനിക്കുണ്ട്'' എന്നാണ് വി നാരായണ സ്വാമി ട്വീറ്റ് ചെയ്തു.
22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പമാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. പിന്നാലെ ദില്ലി ബിജെപി ആസ്ഥാനത്ത് വെച്ച് സിന്ധ്യ പാര്‍ട്ടി അംഗത്വവും സ്വീകരിച്ചു. മധ്യപ്രദേശില്‍ നിന്ന് സിന്ധ്യയെ ബിജെപി രാജ്യസഭയില്‍ എത്തിക്കും. സംസ്ഥാന നിയമസഭയില്‍ കമല്‍നാഥിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരാനാണ് ബിജെപി ആലോചിക്കുന്നത്.
അതേസമയം സിന്ധ്യയ്ക്ക് ഒപ്പമുളള എംഎല്‍എമാരില്‍ ഭൂരിപക്ഷവും ബിജെപിയില്‍ ചേരുന്നതിനോട് യോജിക്കുന്നില്ല എന്നത് പാര്‍ട്ടിക്ക് വെല്ലുവിളിയാണ്. സിന്ധ്യക്ക് രാജ്യസഭാ സീറ്റ് ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് വേണ്ടിയാണ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയില്‍ ചേരുന്നതിനോട് എതിര്‍പ്പുളള എംഎല്‍എമാര്‍ തിരിച്ച് കോണ്‍ഗ്രസിലേക്ക് തന്നെ വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.