പ്രിയങ്കയില്ലെങ്കിലും മത്സരിക്കാൻ പ്രിയദർശിനിയുണ്ട്; ഫെമിനാ സുന്ദരി ഗ്വാളിയാറിൽ മത്സരിച്ചേക്കും
Recommended Video
ഭോപ്പാൽ: സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്കാ ഗാന്ധിയുടെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് കോൺഗ്രസ് നേതൃത്വം നോക്കി കണ്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടാകില്ലെന്നും ഉത്തർ പ്രദേശിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി കഴിഞ്ഞു. പ്രിയങ്കയ്ക്ക് പിന്നാലെ പ്രിയദർശിനിയുടെ രാഷ്ട്രീയ പ്രവേശനത്തിന് വേണ്ടി മധ്യപ്രദേശിലെ കോൺഗ്രസ് നേതൃത്വം മുറവിളി കൂട്ടിയിരുന്നു.
ആകാംക്ഷയ്ക്ക് വിരാമം; ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കമൽ ഹാസൻ, വമ്പൻ വാഗ്ദാനങ്ങൾ
എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യയാണ് പ്രിയങ്ക. അണികളുടെയും നേതൃത്വത്തിന്റെയും ആവശ്യം പരിഗണിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന പ്രിയങ്ക ഗ്വാളിയാറിൽ നിന്നും മത്സരിച്ചേക്കുമെന്നാണ് സൂചന.
പ്രിയദർശിനി മത്സരിക്കണം
ഗ്വാളിയാർ മണ്ഡലത്തിൽ നിന്നും പ്രിയദർശിനി മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ചത് ഗ്വാളിയാിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെയാണ്. ഗ്വാളിയാറിൽ പ്രിയദർശിനിയെ മത്സരിപ്പിക്കേണമെന്നത് നേതാക്കൾ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് മധ്യപ്രദേശ് മന്ത്രി ലകാൻ സിംഗ് വ്യക്തമാക്കി.
രാഹുൽ ഗാന്ധി തീരുമാനിക്കും
പ്രിയദർശിനിയെ ഗ്വാളിയാറിൽ മത്സരിപ്പിക്കുന്ന കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് അന്തിമ തീരുമാനം എടുക്കുന്നത്. സംസ്ഥാന നേതാക്കളുടെ നിർദ്ദേശം രാഹുൽ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്.
ഗ്വാളിയാറിൽ ജ്യോതിരാദിത്യ സിന്ധ്യ
ഗ്വാളിയാർ മണ്ഡലത്തിൽ നിന്നും ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുകയാണെങ്കിൽ പ്രിയദർശിനി ഗുണയിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഗുണയിലെ എംപിയായ ജ്യോതിരാദിത്യ സിന്ധ്യയെ പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി രാഹുൽ ഗാന്ധി നിയമിച്ചതിനെ തുടർന്നായിരുന്നു ഇത്.
2002 മുതൽ
2002 മുതൽ ഗുണയിലെ എംപിയാണ് ജ്യോതിരാദിത്യ സിന്ധ്യ. ജ്യോതിരാദിത്യ സിന്ധ്യയുടെ മുത്തശ്ശി വിജയ രാജെയും പിതാവ് മാധവറാവു സിന്ധ്യയും ഗുണ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയിട്ടുണ്ട്.
രാജ കുടുംബത്തിനൊപ്പം
പ്രിയദർശിനി മത്സരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ സിന്ധ്യാ രാജ കുടുംബമാണ് അന്തിമ തീരുമാനം എടുക്കുകയെന്ന് ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രചാരണ തലവൻ മനിഷ് രജ്പുത്ത് വ്യക്തമാക്കിയിരുന്നു. സിന്ധ്യാ രാജകുടുംബത്തിന്റെ പിന്തുണയുള്ള സ്ഥാനാർത്ഥികൾ മാത്രമെ ഗുണയിൽ നിന്നും വിജയിക്കുകയുള്ളുവൊന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രിയദർശിനി
പ്രശസ്തമായ സിന്ധ്യാ രാജകുടുംബത്തിലെ മരുമകളാണ് പ്രിയദർശിനി. പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാറില്ല. ഭർത്താവിന് വേണ്ടി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. മധ്യപ്രദേശിലെ ജനങ്ങൾക്കിടയിൽ മികച്ച പ്രതിച്ഛായയാണ് പ്രിയദർശിനിക്കുള്ളത്. ഇത് പാർട്ടിക്ക് നേട്ടമാകുമെന്നാണ് നേതാക്കൾ വിലയിരുത്തുന്നത്.
രാജകുടുംബാംഗം
ബറോഡയിലെ ഗേക്വാദ് രാജകുടുംബാഗമാണ് പ്രിയദർശിനി. നേപ്പാളിലെ റാണ രാജവംശത്തിന്റെ പിൻതലമുറക്കാരായ കുമാർ സംഗ്രംസിംഗ് ഗാക്വേദിന്റെയും ആഷ രാജെ ഗാക്വേദിന്റെയും മകളാണ്. 2012 ഫെമിന മാഗസിൻ പുറത്തിറക്കിയ ഇന്ത്യയിലെ 50 സുന്ദരികളായ സ്ത്രീകളുടെ പട്ടികയിൽ പ്രിയദർശിനിയും ഇടം പിടിച്ചിരുന്നു.
നാല് ഘട്ടം
നാല് ഘട്ടമായാണ് മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗുണ, ഗ്വാളിയാർ ലോക്സഭാ മണ്ഡലങ്ങളിൽ മെയ് 12നാണ് തിരഞ്ഞെടുപ്പ്. മെയ് 23നാണ് ഫലം അറിയുക.