പ്രധാനമന്ത്രിയാകാനില്ല, പക്ഷെ രാജ്യം ആരു ഭരിക്കുമെന്ന് തീരുമാനിക്കും, കേന്ദ്രത്തിൽ സഖ്യസർക്കാർ
ഹൈദരാബാദ്: രാജ്യം വീണ്ടും ജനവിധി തേടാനിരിക്കെ രാജ്യം ഭരിക്കാൻ ബിജെപിയും കോൺഗ്രസും വേണ്ട എന്ന നിലപാടെടുത്ത നേതാവാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. ബിജെപി -കോൺഗ്രസ് വിരുദ്ധ പ്രാദേശിക പാർട്ടികളെ ഒരുമിപ്പിച്ച് നിർണായ സ്വാധീന ശക്തിയാകാൻ റാവുവിന്റെ നേതൃത്വത്തിൽ ശ്രമം നടന്നെങ്കിലും ഫലം കണ്ടില്ല.
രാജ്യം മുഴുവനും തിരഞ്ഞെടുപ്പ് ചർച്ചകളും പ്രവചനങ്ങളും നടക്കുമ്പോൾ തെലങ്കാനയിൽ സ്ഥിതി വ്യത്യസ്തമാണ്. കെസിആറിന്റെ തെലുങ്ക് രാഷ്ട്ര സമിതി തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. സംസ്ഥനത്ത് പ്രതിപക്ഷ സ്ഥാന പദവി പോലും നഷ്ടമാകുന്ന അവസ്ഥയിലേക്ക് കോൺഗ്രസ് എത്തിയതോടെ സംസ്ഥാനത്ത് ടിആർഎസിനല്ലാതെ മറ്റാർക്കും പ്രതീക്ഷകളില്ല.
Read More: തെലങ്കാനയിൽ കോൺഗ്രസിനെ ശ്വാസം വിടാൻ അനുവദിക്കാതെ കെസിആർ, മണ്ഡലങ്ങളും സാധ്യതകളും ഇങ്ങനെ
ടിആർഎസ് തരംഗം
കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടിആർഎസ് തരംഗമാണ് തെലങ്കാന കണ്ടത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 19 എംഎൽഎമാർ ഉണ്ടായിരുന്ന കോൺഗ്രസിന്റെ നിലവിലെ അംഗ സംഖ്യ 11 ആണ്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ടിആർഎസ് അടക്കമുള്ള പ്രാദേശിക പാർട്ടികളുടെ നിലപാടാകും നിർണായകമെന്നാണ് കെസിആർ പറയുന്നത്. എന്നാൽ പ്രധാനമന്ത്രി പദം തനിക്ക് താൽപര്യമില്ലെന്നാണ് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ കെസിആർ പറയുന്നത്.
സഖ്യ സർക്കാർ
രാജ്യത്ത് സഖ്യ സർക്കാരുണ്ടാകാനാണ് സാധ്യതയെന്നാണ് കെസിആർ പറയുന്നത്. അതിൽ നിർണായകമാകുക പ്രാദേശിക പാർട്ടികളുടെ നിലപാടായിരിക്കും. 2014ലെ വിജയം ആവർത്തിക്കാൻ ബിജെപിക്ക് സാധിക്കില്ല. 2014ൽ നിന്നും ഏറെ വ്യത്യസ്തമാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ സ്വാധീനം നഷ്ടമാകുന്നതാണ് കണ്ടതെന്നും അദ്ദേഹം പറയുന്നു.
തുല്യ അധികാരം
ആന്ധ്രാ വിഭജനത്തെ തുടർന്നുണ്ടായ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമാണ് തെലങ്കാന. 2014ലാണ് തെലങ്കാനയിലെ ആദ്യത്തെ മുഖ്യമന്ത്രിയായി ചന്ദ്രശേഖര റാവു തിരഞ്ഞെടുക്കപ്പെടുന്നത്. ദേശീയ പാർട്ടികൾക്ക് പ്രദേശിക പാർട്ടികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്ന് കെസിആർ പറയുന്നു. സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ പാർട്ടി
ദേശിയ പാർട്ടിയുണ്ടാക്കാനുള്ള സാധ്യത കെസിആർ തള്ളിക്കളയുന്നില്ല. ബിജെപിക്കും കോൺഗ്രസിവും പകരമായി ഒരു ദേശീയ പാർട്ടി ഉയർന്നുവരണമെന്ന തന്റെ ആഗ്രഹം അദ്ദേഹം ആവർത്തിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കിൽ ഒരു മൂന്നാം മുന്നണി രൂപികരിക്കുമെന്ന് തെലങ്കാനയിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിലും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പകരക്കാരൻ വരണം
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രദേശിക പാർട്ടികളെ ഒന്നിപ്പിച്ച് മൂന്നാം മുന്നണി രൂപികരിക്കാൻ കെസിആർ ശ്രമം നടത്തിയിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്, അരവിന്ദ് കെജ്രിവാൾ തുടങ്ങിയവരുമായ ചർച്ചകൾ നടന്നെങ്കിലും മുന്നണി രൂപികരണം മുന്നോട്ട് പോയില്ല.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ