ലോക്സഭയില്‍ മുരളീധരന്റെ നിലപാട്...എൻഐഎ ബില്ലിൽ വോട്ട് ചെയ്തില്ല, ചൗധരി അത്ര പോര!
ദില്ലി: നേതൃത്വമില്ലാതെ ഉഴലുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍. താത്കാലിക അധ്യക്ഷനുണ്ടെങ്കിലും അദ്ദേഹത്തിന് പാര്‍ട്ടിയെ ഒന്നിപ്പിച്ച് കൊണ്ടുപോകാന്‍ സാധിക്കുന്നില്ല. ലോക്സഭയിലും കാര്യങ്ങള്‍ ഇങ്ങനെ തന്നെയാണ്. കക്ഷി നേതാവായ അധീര്‍ ചൗധരിയ്ക്കും അംഗങ്ങളെ ഏകോപിപ്പിക്കാന്‍ ആകുന്നില്ല.
കര്‍ണാടകം ഇനി സ്പീക്കറുടെ 'കോര്‍ട്ടില്‍'! വിമതരുടെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം സ്പീക്കറുടേത്
കഴിഞ്ഞ ദിവസം സഭയില്‍ കണ്ടതും ഇങ്ങനെ ഒരു കാഴ്ചയാണ്. എന്‍ഐഎ ഭേദഗതി ബില്ലില്‍ എന്ത് നിലപാടെടുക്കണം എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ക്കിടയില്‍ തന്നെ ഒരു ധാരണ ഉണ്ടായിരുന്നില്ല.
കേരളത്തില്‍ നിന്നുള്ള എംപിയായ കെ മുരളീധരന് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ പുറത്ത് പോയി. ആന്റോ ആന്റണി എംപിയും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
സോണിയ ഗാന്ധി പറഞ്ഞത്
ലോക്സഭയില്‍ പാര്‍ട്ടി എംപിമാര്‍ എല്ലാം ഒറ്റക്കെട്ടായി നില്‍ക്കണം എന്നതായിരുന്നു സോണിയ ഗാന്ധി നേരത്തേ തന്നെ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. എല്ലാ ദിവസവും സഭ ചേരുന്നതിന് മുമ്പ് എംപിമാര്‍ യോഗം ചേര്‍ന്ന് നിലപാടുകള്‍ ഏകീകരിക്കണം എന്നും സോണിയ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ആ നിര്‍ദ്ദേശം ഒന്നും നടപ്പിലാകുന്നില്ല എന്ന് വേണം കരുതാന്‍.
നിലപാട് പലവിധം
എന്‍ഐഎ ഭേദഗതി ബില്‍ സംബന്ധിച്ച് പാര്‍ട്ടിയ്ക്കുള്ളില്‍ പലവിധ നിലപാടുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ലോക്സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയ്ക്ക് ബില്ലിനെ പിന്തുണയ്ക്കാനായിരുന്നു താത്പര്യം. എന്നാല്‍ മറ്റ് ചിലര്‍ ഇതിനെ എതിര്‍ക്കുകയും ചെയ്തു.
മുരളീധരന് എതിര്‍ത്തു
എന്നാല്‍ ബില്ലിനെ ഏകപക്ഷീയമായി അംഗീകരിക്കേണ്ടതില്ലെന്ന ശക്തമായ നിലപാടായിരുന്നു കെ മുരളീധരന്. ബില്ലിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാണിക്കേണ്ടത് പ്രതിരക്ഷത്തിന്റെ ഉത്തരവാദിത്തം ആണെന്നും മുരളീധരന് സംശയലേശമന്യേ വ്യക്തമാക്കി. ഇതേ തുടര്‍ന്നായിരുന്നു അദ്ദേഹം വോട്ടെടുപ്പില്‍ പങ്കെടുക്കാതെ സഭ വിട്ടത്.
ആന്റോ ആന്റണിയും
കെ മുരളീധരനെ കൂടാതെ ആന്റോ ആന്റണിയും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ സഭയില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍ ഇത് ഏതെങ്കിലും പാര്‍ട്ടി വിരുദ്ധ നിലപാടിന്റെ പേരില്‍ അല്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. നേരത്തെ തീരുമാനിച്ച ചിലപരിപാടികളില്‍ പങ്കെടുക്കുന്നതിനായാണ് സഭയില്‍ നിന്ന് ഇറങ്ങിയത് എന്നാണ് ആന്റോ ആന്റണി പറയുന്നത്.
ചൗധരി അത്ര പോര
അധീര്‍ രഞ്ജന്‍ ചൗധരിയെ ലോക്സഭ കക്ഷി നേതാവായി നിയമിച്ച തീരുമാനം പലരേയും അത്ഭുതപ്പെടുത്തിയിരുന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള എംപിയാണ് ചൗധരി. എന്തൊക്കെ ആയാലും ലോക്സഭയില്‍ അംഗങ്ങളെ ഏകോപിപ്പിക്കുന്ന കാര്യത്തില്‍ ചൗധരി അത്ര പോരെന്ന അഭിപ്രായം പല എംപിമാര്‍ക്കും ഇപ്പോള്‍ തന്നെ ഉണ്ടത്രെ.
എന്ന് വരും നേതാവ്
സത്യത്തില്‍ ഇതൊന്നും അല്ല കോണ്‍ഗ്രസ് നേരിടുന്ന യഥാര്‍ത്ഥ പ്രശ്നം. പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാന്‍ ഒരു നേതാവ് ഇല്ല എന്നത് തന്നെ ആണത്. പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ പ്രവര്‍ത്തക സമിതി ഈ ആഴ്ചയും ചേരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ പ്രിയങ്ക ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്.