അമ്മയേയും മകനേയും പോലെ രാജ്യം വിൽക്കുന്ന ആളല്ല ഈ മനുഷ്യൻ, ലജ്ജയുണ്ടെങ്കിൽ രാഹുല്‍ മാപ്പ് പറയണം
തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി തകർന്നടിയുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടികൾക്കിടയിൽ നരേന്ദ്രമോദി സർക്കാരിന് ആശ്വാസം പകരുന്നതാണ് റാഫേൽ ഇടപാടിലെ സുപ്രീം കോടതി വിധി. റാഫേൽ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള എല്ലാ ഹർജികളും സുപ്രീം കോടതി തള്ളി. സർക്കാർ നടപടികൾ അംഗീകരിച്ച കോടതി നടപടിക്രമങ്ങളിൽ ഇടപെടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പിന്റെ ക്ഷീണത്തിൽ ഇരിക്കുന്ന ബിജെപി കോൺഗ്രസിനെ തിരിച്ചടിക്കാൻ കിട്ടിയ അവസരമായാണ് സുപ്രീം കോടതി വിധിയെ മുതലാക്കുന്നത്. ആരോപണങ്ങൾ ഉയർത്തിയ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ കടന്നാക്രമണമാണ് കേന്ദ്ര നേതാക്കൾ മുതൽ സംസ്ഥാന നേതാക്കൾ വരെ ഉന്നയിക്കുന്നത്.
പിന്നിൽ രാഹുൽ ഗാന്ധി
ദാസോ എന്ന ഫ്രഞ്ച് കമ്പനിയില്‍ നിന്നും റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുളള കരാറിലും പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി അനില്‍ അംബാനിയുടെ റിലയന്‍സിനെ ഇടപാടില്‍ ഉള്‍പ്പെടുത്തിയതിലും അഴിമതിയുണ്ടെന്നാണ് കേന്ദ്രസർക്കാരിനെതിരെ ഉയർന്ന ആരോപണം. തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സർക്കാരിനെതിരായ പ്രധാന ആയുധമായി പ്രതിപക്ഷം റാഫേൽ ഇടപാടിനെ ഉപയോഗിക്കുകയായിരുന്നു.
അൽപ്പം ആശ്വാസം
കുറച്ചു നാളുകളായി തങ്ങളെ പ്രതിക്കൂട്ടിൽ നിർത്തിയ ആരോപണത്തിന് സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായതോടെ ആശ്വാസത്തിലാണ് കേന്ദ്രസർക്കാർ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് വന്ന അനുകൂല വിധി ബിജെപിക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല. സുപ്രീംകോടതിയിൽ നിന്നും റാഫേൽ ഇടപാടിൽ തിരിച്ചടി നേരിട്ടിരുന്നെങ്കിൽ മോദി സർക്കാർ അവകാശപ്പെടുന്ന അഴിമതി മുക്തഭരണത്തിന് പ്രത്യക്ഷത്തിൽ ഏൽക്കുന്ന തിരിച്ചടി ആകുമായിരുന്നു അത്. കോടതി ക്ലീൻ ചിറ്റ് നൽകിയതോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ മുനയൊടിഞ്ഞിരിക്കുകയാണ്.
കാവൽക്കാരൻ കള്ളനല്ല
കോൺഗ്രസിന്റെ വിജയശിൽപ്പിയായി ഇന്ത്യൻ രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്ന രാഹുൽ ഗാന്ധിയെ വിധിയുടെ പശ്ചാത്തലത്തിൽ കടന്നാക്രമിക്കുകയാണ് ബിജെപി. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആവശ്യപ്പെട്ടത്. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനായി നുണകൾ പ്രചരിപ്പിച്ച രാഹുൽ ഇപ്പോൾ മൗനത്തിലാണ്. രാഹുലിന് ഇത്തരം തെറ്റായ വിവരങ്ങൾ നൽകിയത് ആരാണെന്ന് വ്യക്തമാക്കണം. കാവൽക്കാരൻ കള്ളനല്ലെന്ന് തെളിഞ്ഞെന്നും അമിത് ഷാ പറഞ്ഞു.
ലജ്ജയുണ്ടെങ്കിൽ മാപ്പ് പറയണം
ലജ്ജ എന്നൊരു വാക്ക് സ്വന്തം നിഘണ്ടുവിലുണ്ടെങ്കിൽ രാഹുൽ രാജ്യത്തോട് മാപ്പു പറയണമെന്നാണ് ബിജെപി ജനറൽ സെക്രട്ടറി കെസുരേന്ദ്രൻ ആവശ്യപ്പെടുന്നത്. വീട്ടുവേലക്കാരിയുടെ മകനായിരിക്കാം. ചായവിറ്റു നടന്നിട്ടുണ്ടാവും. ഉന്നതജാതിയിൽ പിറന്നിട്ടില്ലായിരിക്കാം. എന്നാലും അമ്മയേയും മകനേയും പോലെ രാജ്യം വിൽക്കുന്ന ആളല്ല ഈ മനുഷ്യൻ. തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്നു പറഞ്ഞാൽ പറഞ്ഞതാ നരേന്ദ്രദാമോദർദാസ് മോദി. ലജ്ജ എന്നൊരു വാക്ക് സ്വന്തം നിഘണ്ടുവിലുണ്ടെങ്കിൽ രാഹുൽ രാജ്യത്തോട് മാപ്പു പറയണം. കെ സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്
തക്കം കിട്ടിയപ്പോൾ രാഹുൽ ഗാന്ധിയെ തിരിച്ചടിച്ച് ബിജെപി, രാഹുൽ മാപ്പ് പറയണം, പാർലമെന്റിൽ ബഹളം