നിങ്ങൾക്ക് അനാവശ്യമായി കേറി കൊട്ടാനുള്ള ചെണ്ടയല്ല സംസ്ഥാന ഗവർണ്ണർ, പിന്തുണയുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നിലപാട് കര്‍ശനമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. കെ കരുണാകരന്‍ അനുസ്മരണ ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ഗവര്‍ണറെ ഒഴിവാക്കിയിരുന്നു. ഗവര്‍ണറെ ബഹിഷ്‌കരിക്കാനുളള നീക്കത്തിലാണ് കോണ്‍ഗ്രസ്.
എന്നാല്‍ സര്‍ക്കാര്‍ ഗവര്‍ണറെ ബഹിഷ്‌ക്കരിക്കില്ല എന്നാണ് നിയമ മന്ത്രി എകെ ബാലന്‍ പ്രതികരിച്ചിരിക്കുന്നത്. അതിനിടെ ഗവര്‍ണര്‍ക്ക് പിന്തുണയുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലാണ് കെ സുരേന്ദ്രന്റെ പ്രതികരണം.
'' കഴിഞ്ഞ കുറച്ചു ദിവസമായി ബഹുമാന്യനായ കേരളാ ഗവർണ്ണർക്കെതിരെ മന്ത്രിമാരും പ്രതിപക്ഷ നേതാക്കന്മാരും വലിയ വിമർശനവുമായി രംഗത്തുവന്നിരിക്കുകയാണല്ലോ. പാർലിമെന്റ് പാസ്സാക്കിയ ഒരു നിയമത്തിനനുകൂലമായി സംസാരിച്ചു എന്നതാണ് അദ്ദേഹം ചെയ്ത മഹാ അപരാധമായി വ്യാഖ്യാനിക്കുന്നത്. ഇത്രയും കാലം നിങ്ങൾ എഴുതിക്കൊടുക്കുന്നത് വായിക്കുന്ന ഒരു ഗവർണ്ണറയേ നിങ്ങൾ കണ്ടിട്ടുള്ളൂ. ഇപ്പോൾ സർവ്വകലാശാലകളിലെ മാർക്കു തട്ടിപ്പും അഴിമതിയും ഗവർണ്ണർ അന്വേഷിക്കാൻ തുടങ്ങിയിട്ടുണ്ട്.
പിന്നെ ഓഡിറ്റ് നടത്താതെ സർക്കാർ ഖജനാവ് കൊള്ളയടിക്കുന്ന പല കേസ്സുകളിലും അദ്ദേഹം ഭരണഘടനാ ബാധ്യത നിറവേറ്റുന്നുണ്ട്. ഈ ഗവർണ്ണർ തുടരുന്നത് കാലാകാലങ്ങളായി തുടരുന്ന പല ഭരണഘടനാ വിരുദ്ധ നടപടികൾക്കും പകൽ കൊള്ളകൾക്കും വിലങ്ങുതടിയാവുമെന്ന് മനസ്സിലാക്കിയുള്ള ഒരു മുഴം മുമ്പേയുള്ള ഏറാണിത്. സിപിഎമ്മിനോടും കോൺഗ്രസ്സിനോടും ഒന്നേ പറയാനുള്ളൂ നിങ്ങൾക്ക് അനാവശ്യമായി കേറി കൊട്ടാനുള്ള ചെണ്ടയല്ല സംസ്ഥാന ഗവർണ്ണർ. കണ്ണും കാതും കൂർപ്പിച്ചു വെച്ച് ഭരണഘടനാ ബാധ്യത നിറവേറ്റുന്ന കേരളാ ഗവർണ്ണർക്ക് ആയിരമായിരം അഭിവാദ്യങ്ങൾ''.