കർണാടകത്തിൽ രണ്ട് വിമത സ്ഥാനാർത്ഥികളെ ബിജെപി പുറത്താക്കി: പാർട്ടി വിരുദ്ധ പ്രവർത്തനമെന്ന്!!
ബെംഗളൂരു: കർണാടകത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ട് വിമത സ്ഥാനാർത്ഥികളെ ബിജെപി പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിമത സ്ഥാനാർത്ഥികളായ ശരത് ബച്ചെഗൌഡ, കവിരാജ് ഉർസ് എന്നിവരെയാണ് ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിട്ടുള്ളത്. ഡിസംബർ അഞ്ചിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ശരത് ബച്ചെഗൌഡ ഹോസ്കോട്ടെ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. വിജയനഗര മണ്ഡലത്തിൽ നിന്ന് ഉർസും മത്സരിക്കും. ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്നത് പാർട്ടി വിരുദ്ധ പ്രവർത്തനമായി കണക്കാക്കുമെന്ന് കാണിച്ചാണ് ബിജെപി നടപടി.
റിസോര്‍ട്ട് നാടകത്തില്‍ പുതിയ ട്വിസ്റ്റ്... ശിവസേന എംഎല്‍എമാരെ രാജസ്ഥാനലേക്ക് മാറ്റും, പുതിയ നീക്കം
വ്യാഴാഴ്ച വൈകുന്നേരത്തോടെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിജെപി രണ്ട് വിമത സ്ഥാനാർത്ഥികളോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാർട്ടി നിർദേശം പാലിക്കാൻ ഇവർ തയ്യാറായിരുന്നില്ല. ബിജെപി അയച്ച കത്തും ഇവർ മാധ്യമങ്ങൾക്ക് മുമ്പാകെ കാണിച്ചിരുന്നു. ഡിസംബർ അഞ്ചിനാണ് കർണാടകത്തിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ബിജെപി ഹോസ്കോട്ടെ സീറ്റ് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് എംടിബി നാഗരാജിന് നൽകിയതോടെയാണ് ശരത് ഇതേ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുന്നത്. ഈ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്താത്ത ജെഡിഎസ് ബിജെപി വിമത സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ ചിക്കബെല്ലാപുര എംപി ബിഎൻ ബെച്ചേഗൌഡയുടെ മകനാണ് ശരത്. മത്സരിക്കാനുള്ള ശരതിന്റെ ശ്രമം പാർട്ടി തള്ളിക്കളഞ്ഞതോടെയാണ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരൂമാനിക്കുന്നത്.
സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ബിഎസ് യെഡിയൂരപ്പ പ്രഖ്യാപിച്ചിരുന്നു. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ നാഗരാജാണ് 7000 വോട്ടുകൾക്ക് ശരത് ബച്ചെഗൌഡയെ പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർത്ഥി ആനന്ദ് സിംഗിനെതിരെയാണ് ഉർസ് നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്. നിലവിലെ ബിജെപി സർക്കാരിന്റെ നിലനിൽപ്പിന് ആറ് മണ്ഡലങ്ങളിലെ വിജയം നിർണായകമാണ്. 16 അയോഗ്യരാക്കിയ എംഎൽഎമാരിൽ 13 പേരെയും ബിജെപി മത്സരിപ്പിക്കുന്നുണ്ട്.