യോഗിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് കഫീല്‍ ഖാന്; പീഡനങ്ങള്‍ വിവരിച്ച് കത്ത്, ആഗോള വിഷയമാക്കുന്നു
ദില്ലി: ഉത്തര്‍ പ്രദേശിലെ സാധാരണ ശിശു രോഗ വിദഗ്ധനില്‍ നിന്ന് രാജ്യം ശ്രദ്ധിക്കപ്പെടുന്ന ആക്ടിവിസ്റ്റിലേക്ക് മാറുകയാണോ ഡോക്ടര്‍ കഫീല്‍ ഖാന്. രണ്ടു തവണയായി ഉത്തര്‍ പ്രദേശ് പോലീസ് അദ്ദേഹത്തെ ജയിലിലടച്ചതോടെയാണ് രാജ്യം ഈ പേര് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. ഗോരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികളുടെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് കഫീല്‍ ഖാനെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കണ്ണിലെ കരടാക്കിയത്. അദ്ദേഹം തെറ്റുകാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചെങ്കിലും യോഗി സര്‍ക്കാര്‍ അവസരം കാത്തുനിന്നു.
ഈ വര്‍ഷം ആദ്യത്തില്‍ വീണ്ടും ജയിലിലടച്ച അദ്ദേഹത്തെ കോടതി ഇടപെടലിനെ തുടര്‍ന്ന് വിട്ടയക്കേണ്ടി വന്നു. എന്നാല്‍ കഫീല്‍ ഖാന് പിന്നോട്ടില്ലെന്ന് പുതിയ സംഭവങ്ങള്‍ വ്യക്തമാക്കുന്നു...
അറസ്റ്റ്, ജാമ്യം
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നടന്ന പൗരത്വ ഭേദഗതി വിരുദ്ധ സമരത്തില്‍ കഫീല്‍ ഖാന് പങ്കെടുത്തിരുന്നു. അന്ന് അദ്ദേഹം നടത്തിയ പ്രസംഗം രാജ്യവിരുദ്ധമാണ് എന്നാരോപിച്ചാണ് ഈ വര്‍ഷം അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി ജാമ്യം അനുവദിച്ചെങ്കിലും തൊട്ടുപിന്നാലെ പോസീസ് എന്‍എസ്എ ചുമത്തുകയായിരുന്നു.
ഹൈക്കോടതി ഇടപെടല്‍
ദേശസുരക്ഷാ നിയമം ചുമത്തിയതോടെ മഥുര ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഫീല്‍ ഖാന് സാധിച്ചില്ല. ജയില്‍ വാസം നീണ്ടു. കഫീല്‍ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖര്‍ രംഗത്തുവന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ച് അലഹാബാദ് ഹൈക്കോടതി കഫീല്‍ ഖാനെ കുറ്റവിമുക്തനാക്കുകയും പ്രസംഗത്തില്‍ യാതൊരു കുഴപ്പവുമില്ലെന്നും വ്യക്തമാക്കി.
ക്രൂര പീഡനം
മഥുര ജയിലില്‍ കഴിഞ്ഞ വേളയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു എന്നാണ് കഫീല്‍ ഖാന് യുഎന്‍ മനുഷ്യാവകാശ വിദഗ്ധരെ അറിയിച്ചിരിക്കുന്നത്. ജയിലില്‍ തനിക്ക് നേരിട്ട പീഡനങ്ങള്‍ ഓരോന്നും എണ്ണി പറഞ്ഞാണ് കത്ത്. ഈ മാസം 17നാണ് കത്തയച്ചിരിക്കുന്നത്. കഫീല്‍ ഖാനെ മോചിപ്പിക്കണമെന്ന് യുഎന്‍ വിദഗ്ധര്‍ ജൂണ്‍ 26ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയാണ് കഫീല്‍ ഖാന് ഇപ്പോള്‍ അയച്ചിരിക്കുന്നത്.
ഭക്ഷണമില്ലാതെ ദിവസങ്ങളോളം...
മാനസികമായും ശാരീരികമായും തന്നെ ജയിലില്‍ പീഡിപ്പിച്ചുവെന്ന് കഫീല്‍ ഖാന് പറയുന്നു. ഭക്ഷണവു വെള്ളവും ദിവസങ്ങളോളം നല്‍കിയില്ല. മനുഷ്യത്വ വിരുദ്ധമായിട്ടാണ് ജയില്‍ അധികൃതര്‍ പെരുമാറിയത്. തടവുകാര്‍ നിറഞ്ഞ മഥുര ജയിലിലെ സാഹചര്യങ്ങളും കഫീല്‍ ഖാന് കത്തില്‍ വിശദീകരിക്കുന്നു.
ഭാര്യയുടെ കത്ത്
യുഎന്‍ മനുഷ്യാവകാശ വിദഗ്ധര്‍ ഐക്യരാഷ്ട്രസഭയുടെ ജീവനക്കാരല്ല. സ്വതന്ത്രരായ വിദഗ്ധരാണ്. വിമത സ്വരം ഉയര്‍ത്തുന്നവരെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശ സുരക്ഷാ നിയമവും യുഎപിഎയും ചുമത്തുന്നതെന്ന് കഫീല്‍ ഖാന് പറയുന്നു. കഫീല്‍ ഖാന് ജയിലില്‍ കഴിഞ്ഞ വേളയില്‍ ഭാര്യ ഷബിസ്താന്‍ ഖാന് യുഎന്‍ വിദഗ്ധര്‍ക്ക് കത്തയച്ചിരുന്നു. തുടര്‍ന്നാണ് അവരുടെ ഇടപെടലുണ്ടായത്.
ആ സംഭവം ഇങ്ങനെ
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജന്മനാടാണ് ഗോരഖ്പൂര്‍. ഇവിടെയുള്ള ബിഡിഎം ആശുപത്രിയിലാണ് ദിവസങ്ങള്‍ക്കകം 60 കുട്ടികള്‍ മരിച്ചത്. 2017ല്‍ നടന്ന ഈ സംഭവത്തിലേക്ക് നയിച്ചത് ആശുപത്രിയിലെ ഓക്സിജന്‍ സിലിണ്ടറുകളുടെ അഭാവമായിരുന്നു. സര്‍ക്കാരും വിതരണക്കാരും തമ്മിലുള്ള തര്‍ക്കമാണ് സിലിണ്ടറുകള്‍ ലഭ്യമാകാതിരിക്കാന്‍ കാരണം. കഫീല്‍ ഖാന്റെ ഇടപെടലാണ് ഈ സംഭവം പുറത്തെത്തിച്ചത്. പക്ഷേ, അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു.
പ്രിയങ്കാ ഗാന്ധിയെ കണ്ടു
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളും കഫീല്‍ ഖാന്റെ മോചനത്തിന് വേണ്ടി രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം കഫീല്‍ ഖാനും ഭാര്യയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിച്ചു. രാജസ്ഥാനിലാണിപ്പോള്‍ കഫീല്‍ ഖാന്. യുപിയിലേക്ക് മടങ്ങാന്‍ യാതൊരു മടിയുമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ശോഭാ സുരേന്ദ്രന്റെ 'പിണക്കത്തിന്' പരിഹാരം; ദേശീയ തലത്തില്‍ സുപ്രധാന പദവിലേക്ക്; പുതിയ വിവരങ്ങള്‍