അനുയായികളെ ആശ്വസിപ്പിച്ച് കൽക്കി ഭഗവാന്റെ വീഡിയോ സന്ദേശം; ആശ്രമത്തിൽ കണ്ടെത്തിയത് 500 കോടി
ദില്ലി: രാജ്യത്തെ വിവാദ ആൾദൈവങ്ങളുടെ പട്ടികയിലേക്ക് ഏറ്റവും ഒടുവിലായി ചേർക്കപ്പെട്ട പേരാണ് കൽക്കി ഭഗവാൻ. കൽക്കി ഭഗവാന്റെ ആശ്രമത്തിൽ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത കോടിക്കണക്കിന് സ്വത്ത് വകകളാണ് കണ്ടെത്തിയത്. പണമായി 45 കോടി രൂപയും 88 കിലോ സ്വർണവും 1271 കാരറ്റ് ഡയമണ്ടും 600 കോടിയോളം രൂപ പണം വാങ്ങിയതിന്റെ രസീതും ഉൾപ്പെടെ മൂന്ന് ദിവസമായി നടന്ന റെയ്ഡിൽ കണക്കിൽപ്പെടാത്ത കോടികളുടെ ആസ്തിയാണ് കണ്ടെത്തിയത്.
മലേഷ്യയുടെ പാമോയില്‍ വേണ്ട... വ്യാപാരികള്‍ തുറന്ന് പ്രഖ്യാപിച്ചു, കശ്മീരില്‍ തുറന്ന പോര്!!
റെയ്ഡിൽ പിടിച്ചെടുത്ത നോട്ടുകെട്ടുകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനിടെ ലക്ഷക്കണക്കിന് വരുന്ന തന്റെ അനുയായികൾ ശാന്തരായിരിക്കണമെന്നാവശ്യപ്പെട്ട് കൽക്കി ഭഗവാൻ ഒരു വീഡിയോ സന്ദേശം പുറത്തിറക്കി. എന്നും വിശ്വാസികൾക്കൊപ്പം ഉണ്ടാകുമെന്നും നിങ്ങളെ ഉപേക്ഷിക്കില്ലെന്നും പറയുന്ന വീഡിയോയിൽ റെയ്ഡിനെക്കുറിച്ചോ അനധികൃത സ്വത്തുക്കളെ കുറിച്ചോ ഒന്നും പരാമർശിക്കുന്നില്ല.
ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് കൽക്കി ഭഗവാന്റെ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത്. ഈ സ്ഥാപനങ്ങളിലും കൽക്കിയുടേയും മകൻ കൃഷ്ണയുടെയും വീടുകളും ഉൾപ്പെടെ നാൽപ്പതിലേറെ ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. അനുയായികൾക്കായി പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ കൽക്കി ഭഗവാനൊപ്പം ഭാര്യയും പ്രത്യക്ഷപ്പെടുന്നുണ്ട്. '' ഞങ്ങൾ നിങ്ങളെ ഉപേക്ഷിച്ചിട്ടില്ല, ഞങ്ങൾ രാജ്യം ഉപേക്ഷിച്ചിട്ടില്ല. ഞങ്ങൾ ക്സാസ്സുകൾ തുടരുകയും നിങ്ങളെ സഹായിക്കുകയും ചെയ്യും. പ്രവർത്തനങ്ങൾ പതിവ് പോലെ തുടരും'' കൽക്കി ഭഗവാൻ പറയുന്നു.
കൽക്കി ഇന്ത്യയിലും വിദേശത്തുമായി ഭൂസ്വത്തുക്കൾ വാങ്ങിക്കൂട്ടിയതായും ഹവാല ഇടപാടിലൂടെ പണം കൈപ്പറ്റിയതായും തെളിവുകൾ ലഭിച്ചതായി അധികൃതർ വ്യക്തമാക്കുന്നു. കൽക്കി ഭഗവാന്റെ മകൻ കൃഷ്ണയെ ആദായ നികുതി വകുപ്പ് അധികൃതർ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയിട്ടുണ്ട്.