തമിഴ്നാട്ടില്‍ പുതുപ്പിറവി: ഉലകനായകന്റെ പാര്‍ട്ടി മക്കൾ നീതി മയ്യം: പ്രഖ്യാപിച്ച് കമൽഹാസന്‍
ചെന്നൈ: തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ യുഗത്തിന് തുടക്കം കുറിച്ച് നടൻ കമൽഹാസന്റെ പാര്‍ട്ടി പ്രഖ്യാപനം. മക്കൾ നീതി മയ്യം എന്നാണ് കമൽഹാസൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പീപ്പിള്‍സ് ജസ്റ്റിസ് ഫോറം എന്നാണ് ഇതിനർത്ഥം. പാർട്ടിയുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ വെള്ള, കറുപ്പ്, ചുവപ്പ് നിറങ്ങളിലുള്ള പാർട്ടിയുടെ കൊടിയും കമൽഹാസൻ അനാവരണം ചെയ്തിട്ടുണ്ട്. സമാന്തരരാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചിട്ടുള്ള അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ളവരാണ് പാർട്ടി പ്രഖ്യാപന വേദിയില്‍ സാന്നിധ്യമറിയിച്ചിട്ടുള്ളത്. മധുരയിലെ ഒത്തക്കട മൈതാനത്തിലാണ് ആയിരങ്ങളെ സാക്ഷിയാക്കി രാഷ്ട്രീയ പ്രവേശന ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.
ബുധനാഴ്ച രാവിലെ മുൻ ഇന്ത്യൻ പ്രസിഡന്റ് എപിജെ അബ്ദുള്‍ കലാമിന് ശ്രദ്ധാഞ്ജലി അർപ്പിച്ച ശേഷമാണ് നടന്‍ കമൽ ഹാസന്റെ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കം കുറിച്ചത്. രാമേശ്വരത്ത് എപിജെ അബ്ദുൾ കലാമിന്റെ വസതി സന്ദർശിച്ച കമൽഹാസന്‍ അബ്ദുൾ കലാമിന്റെ മൂത്ത സഹോദരൻ മുഹമ്മദ് മുത്തു മീര ലീലാബി മരൈക്കാരിൽ നിന്ന് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സൂചന. പ്രമുഖർക്ക് പുറമേ കമൽഹാസന്‍ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ എല്ലാ ജനങ്ങളേയും പാർട്ടി പ്രഖ്യാപനത്തിലേയ്ക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.
മധുരയിൽ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുന്നതിന് മുമ്പായി കമൽഹാസൻ ഡോ. കലാം പഠിച്ചിരുന്ന സ്കൂൾ സന്ദർശിക്കാനുള്ള നീക്കം അവസാന നിമിഷം ഉപേക്ഷിക്കുകയായിരുന്നു. സ്കൂളില്‍ പ്രവേശിക്കുന്നത് തടയാമെങ്കിലും പഠിക്കുന്നത് തടയാനാവില്ലെന്നായിരുന്നു സ്കൂള്‍ പ്രവേശനം നിഷേധിച്ച സ്കൂൾ അധികൃതരുടെ നടപടിയോട് കമൽഹാസൻ പ്രതികരിച്ചത്. ആരാധകർ ഉൾപ്പെട്ട വൻ ജനാവലിയാണ് കമൽഹാസന്റെ പാർട്ടി പ്രഖ്യാപനത്തിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് മധുരയിലേയ്ക്ക് എത്തിയിട്ടുള്ളത്.