കമല്‍ഹാസന്റെ നാവ് അരിയണമെന്ന് തമിഴ്നാട് മന്ത്രി; മക്കള്‍ നീതി മയ്യത്തെ നിരോധിക്കണം
Recommended Video
ചെന്നൈ; സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരന് ഹിന്ദുവായിരുന്നുവെന്ന് പറഞ്ഞ നടന് കമല്‍ഹാസന്റെ നാവ് അരിയണമെന്ന് തമിഴ്നാട് മന്ത്രി. പല കോണുകളില്‍ നിന്നും കമല്‍ഹാസനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കെയാണ് മന്ത്രി കടുത്ത പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്. എഐഎഡിഎംകെയുടെ മുതിര്‍ന്നനേതാവ് കൂടിയായ മന്ത്രി കെടി രാജേന്ദ്ര ബാലാജിയാണ് കമല്‍ഹാസന്റെ നാവ് അരിയണമെന്ന് ആവശ്യപ്പെട്ടത്. ഭീകരവാദത്തിന് മതമില്ല. ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ ഇല്ലെന്നും ക്ഷീര വികസന മന്ത്രിയായ രാജേന്ദ്ര ബാലാജി പറഞ്ഞു. കമല്‍ഹാസന്റെ പാര്‍ട്ടി അക്രമത്തെ പ്രോല്‍സാഹിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയെ നിരോധിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന് കമല്‍ഹാസനെതിരെ നടപടിയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കമല്ഹാസന് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമര്‍പ്പിച്ചു. അഞ്ചു ദിവസം പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. കമല്ഹാസന് തീക്കളിയാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ തമിലിസൈ സുന്ദരരാജന് മുന്നറിയിപ്പ് നല്കി.
തീവ്ര ഹിന്ദു വിഭാഗത്തെ പ്രകോപിപ്പിക്കുന്നതായിരുന്നു കമല്‍ഹാസന്റെ പ്രസ്താവന. ഇന്ത്യയിലെ ആദ്യ ഭീകരന് ഹിന്ദുവായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. തമിഴ്നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കമല്ഹാസന്. ഇദ്ദേഹത്തിന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാനാര്‍ഥിയും ഇവിടെ മല്‍സരിക്കുന്നുണ്ട്.
മോദിക്ക് മുദ്രാവാക്യം വിളിച്ചവരെ കൈയ്യിലെടുത്ത് പ്രിയങ്ക; ആശംസ നേർന്ന് ബിജെപി പ്രവർത്തകർ, വീഡിയോ
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്സെയെ പരാമര്‍ശിച്ചാണ് കമല്ഹാസന് ഹിന്ദു ഭീകരനെ കുറിച്ച് പരാമര്‍ശിച്ചത്. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ ഭീകരന് ഗോഡ്സെ ആയിരുന്നുവെന്ന് കമല്ഹാസന് പറഞ്ഞു. മുസ്ലിംകള് കൂടുതലുള്ള പ്രദേശമായതുകൊണ്ടല്ല താനിത് പറയുന്നതെന്നും ഇക്കാര്യം മുമ്പും പറഞ്ഞിട്ടുണ്ടെന്നും കമല്ഹാസന് വിശദീകരിച്ചു.
1948ല്‍ ഗാന്ധിജിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ചില ഉത്തരങ്ങള്‍ തേടിയാണ് താന്‍ ഇവിടെ വന്നത്. നല്ല ഇന്ത്യക്കാര്‍ സമത്വത്തില്‍ വിശ്വസിക്കും. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്. അതില്‍ അഭിമാനിക്കുകയും ചെയ്യുന്നുവെന്നും കമല്ഹാസന് പറഞ്ഞു. കമല്‍ഹാസനെതിരെ ബോളിവുഡ് നടന് വിവേക് ഒബ്രോയിയും രംഗത്തുവന്നിരുന്നു. തമിഴ്നാട്ടില്‍ നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഈ മാസം 19ന് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്.