ജിഎസ്ടിയെ വിമര്‍ശിച്ച് കമല്‍ഹാസന്‍: ജിഎസ്ടി ചവറ്റുകൊട്ടയില്‍ എറിയേണ്ടത്, രാഹുലിന് പിന്തുണ!!
ഇറോഡ്: കേന്ദ്രസര്‍ക്കാരിന്റ ചരക്കുസേവന നികുതിയെ വിമര്‍ശിച്ച് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍. ജിഎടി നടപ്പിലാക്കിയത് രാജ്യത്തെ എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ടെന്നും ഇത് ചവറ്റുകൊട്ടയില്‍ എറിയേണ്ടതാണെന്നുമാണ് കമല്‍ അഭിപ്രായപ്പെട്ടത്. നോട്ടുനിരോധനം ശരിയായ തീരുമാനമായിരുന്നുവെന്നും അത് നടപ്പിലാക്കുന്ന രീതിയിലാണ പരാജയപ്പെട്ടതെന്നും മക്കള്‍ നീതി മയ്യം നേതാവായ കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടിലെ ഇറോഡ് ജില്ലയില്‍ രാഷ്ട്രീയ പര്യടനം നടത്തവേയായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിന് പിന്നാലെയാണ് കമല്‍ ഹാസന്‍ തമിഴ്നാട്ടിലെ മൊഡക്കുറിച്ചി, ചിത്തോട്, വീരപട്ടണം എന്നിവിടങ്ങളിലും കമല്‍ഹാസന്‍ പര്യടനം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.
വലിയ കണ്ണുള്ളവര്‍ മറ്റുള്ളവരെ ആകര്‍ഷിക്കുന്നവരായിരിക്കും: നിങ്ങളുടെ കണ്ണിലുണ്ട് ചില കുഞ്ഞുകാര്യങ്ങൾ
നേരത്തെ ജിഎസ്ടിയെ എതിര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ പിന്തുണച്ചുകൊണ്ടാണ് കമല്‍ഹാസന്റെ പ്രസ്താവനയും പുറത്തുവരുന്നത്. മലേഷ്യയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുു സംസാരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി ജിഎസ്ടിയെ വിമര്‍ശിച്ചത്. നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്ത് നടപ്പിലാക്കിയതിനെ തുടര്‍ന്ന് ശക്തമായ വിമര്‍ശനമാണ് കേന്ദ്രസര്‍ക്കാരിന് ഏറ്റുവാങ്ങേണ്ടിവന്നിട്ടുള്ളത്. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയും എറ്റവും ഒടുവില്‍ കമല്‍ഹാസനും ജിഎസ്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുള്ളത്.
എന്‍ജിനീയറിംഗും മെഡിസിനും മാത്രം പഠിക്കുന്നതിന് പകരം യുവാക്കള്‍ കൃഷിയിലേക്ക് കൂടി വരണമെന്ന ആഹ്വാനവും കമല്‍ഹാസന്‍ നടത്തിയിരുന്നു. കര്‍ഷകര്‍ കൃഷിയിലെ നൂതന വിദ്യകള്‍ കൂടി സ്വായത്തമാക്കേണ്ടതുണ്ടെന്നും കമല്‍ ചൂണ്ടിക്കാണിക്കുന്നു. ഫലഭൂയിഷ്ടമായ ഭൂമി രാജ്യത്തെ യുവാക്കളെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. പരമ്പരാഗത നെയ്ത്ത് ഗ്രാമമായ ഗോപിചെട്ടി പാളയത്തെത്തിയ കമല്‍ഹാസന്‍ യുവാക്കളോട് നെയ്ത്തുമേഖലയിലേയ്ക്ക് കടന്നുവരാനും ആഹ്വാനം ചെയ്തിരുന്നു. നേരത്തെയും മദ്യനിരോധനത്തെക്കുറിച്ച് പ്രതികരിച്ച കമല്‍ മദ്യനിരോധനം എളുപ്പത്തില്‍ നടപ്പിലാക്കാനാവുന്ന ഒന്നല്ലെന്നും ചൂണ്ടിക്കാണിച്ചിരുന്നു. ജനങ്ങള്‍ക്ക് മദ്യനിരോധനക്കെക്കുറിച്ച് ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ ഇത് നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂവെന്നും കമല്‍ പറയുന്നു.