'നിങ്ങൾക്ക് 4 മാസം സമയമുണ്ടായിരുന്നു', നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കമൽ ഹാസൻ!
ചെന്നൈ: കൊവിഡ് വ്യാപനം തടയുന്നതിന് വേണ്ടി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ ആണ് നടപ്പിലാക്കുന്നത്. യാതൊരു മുന്നൊരുക്കവും കൂടാതെയാണ് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് എന്ന ആക്ഷേപം പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം ഉന്നയിച്ചിരുന്നു. ലോക്ക് ഡൗണിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ തുറന്ന കത്തിലാണ് കമല്ഹാസന് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. നോട്ട് നിരോധിച്ച തീരുമാനം പോലെ തെറ്റായ തീരുമാനമാണ് അപ്രതീക്ഷിതമായ ലോക്ക് ഡൗണ്‍ പ്രഖ്യാപനം എന്ന് കമല്ഹാസന് കുറ്റപ്പെടുത്തുന്നു.
പദ്ധതി പാളിപ്പോയി
ഇത്തവണ നിങ്ങളുടെ പദ്ധതി പൂര്‍ണമായും പാളിപ്പോയിരിക്കുന്നു എന്നാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കമല്ഹാസന് കുറ്റപ്പെടുത്തുന്നത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഒരുവിധത്തിലുളള മുന്നൊരുക്കവും കൂടാതെയാണ്. ജനങ്ങളെ ഒരു തരത്തിലും കുറ്റപ്പെടുത്താനാവില്ലെന്നും പ്രധാനമന്ത്രിയെ മാത്രമേ കുറ്റപ്പെടുത്താനാവൂ എന്നും കമല്ഹാസന് പറയുന്നു.
നോട്ട് നിരോധനം പോലെ
അപ്രതീക്ഷിതവും കര്‍ശനവുമായ ലോക്ക് ഡൗണ്‍ പ്രഖ്യാപനം നോട്ട് നിരോധിച്ചത് പോലെ ആണെന്നും കമല്ഹാസന് കുറ്റപ്പെടുത്തി. 1.4 ബില്യണ്‍ ജനങ്ങളുളള ഒരു രാജ്യത്തെ ജനങ്ങളോട് 4 മണിക്കൂറിനുളളില്‍ അടച്ച് പൂട്ടിയിരിക്കാനാണ് നിങ്ങള്‍ ഉത്തരവിട്ടത്. നിങ്ങള്‍ക്ക് നാല് മാസം സമയം ഉണ്ടായിരുന്നു. എന്നിട്ടാണ് നിങ്ങള്‍ വെറും നാല് മണിക്കൂര്‍ സമയം ജനങ്ങള്‍ക്ക് നല്‍കിയത്.
നാണം കെട്ട കാഴ്ച
ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് മാര്‍ച്ച് 23ന് പ്രധാനമന്ത്രിക്ക് അയച്ച ആദ്യത്തെ കത്തില്‍ കൊവിഡ് കാരണം ബാധിക്കപ്പെടുന്ന സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കമല്ഹാസന് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി ഉപരിവര്‍ഗത്തോട് ദീപക്കാഴ്ച ഒരുക്കാന്‍ ആവശ്യപ്പെടുകയാണ്. മറുവശത്ത് പാവപ്പെട്ടവന് ഒരു നാണംകെട്ട കാഴ്ചയായി മാറുകയാണ്.
കീഴടങ്ങലാണെന്ന് കരുതരുത്
പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ എല്ലാവരും അനുസരിക്കുന്നു എന്നതിന്റെ അര്‍ത്ഥം കീഴടങ്ങലാണ് എന്ന് കരുതരുത്. ആഹ്ലാദിക്കാന്‍ സ്വന്തമായി ബാല്‍ക്കണി ഉളളവര്‍ക്ക് വേണ്ടി ഇത്തരം സൈക്കോ തെറാപ്പി ടെക്നിക്കുക്കള്‍ ഉപയോഗിക്കുമ്പോള്‍, സ്വന്തമായി തല ചായ്ക്കാന്‍ ഒരു കൂര പോലും ഇല്ലാത്ത മനുഷ്യരുടെ കാര്യം എന്താണെന്നും കമല്ഹാസന് ചോദിക്കുന്നു. ഉപരിവര്‍ഗം താഴെക്കിടയിലുളള മനുഷ്യര്‍ക്ക് കൊടുത്ത മഹാമാരിയാണിതെന്നും അദ്ദേഹം പറയുന്നു.
അട്ടിമറിയാകും ഫലം
നിങ്ങള്‍ക്ക് ബാല്‍ക്കണിയുളള ആളുകള്‍ക്ക് വേണ്ടിയുളള ബാല്‍ക്കണി സര്‍ക്കാരാകാന്‍ താല്പര്യമില്ല എന്നാണ് താന്‍ കരുതുന്നത്. മധ്യവര്‍ഗത്തിന്റെയും ഉപരിവര്‍ഗത്തിന്റെയും അടിത്തറ എന്ന് പറയുന്നത് ഏറ്റവും താഴെത്തട്ടിലുളള ആളുകളാണ്. അവരെ അവഗണിക്കുന്ന നടപടികള്‍ ഏററവും മുകളില്‍ ഉളളതിനെ അട്ടിമറിക്കുന്നതായിരിക്കും എന്നും കത്തില്‍ കമല്ഹാസന് മുന്നറിയിപ്പ് നല്കുന്നു.
അത് തെറ്റായിപ്പോയി
നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോഴും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും താന്‍ മോദിയെ പിന്തുണച്ചിരുന്നു. എന്നാല്‍ തന്റെ നിലപാട് തെറ്റായിപ്പോയി എന്ന് പിന്നീട് ബോധ്യമായി എന്നും കമല്ഹാസന് പറയുന്നു. നോട്ട് നിരോധനം ഈ നാട്ടിലെ ഏറ്റവും ദരിദ്രരായ മനുഷ്യരുടെ സമ്പാദ്യവും ജീവിത മാര്‍ഗവും ഇല്ലാതാക്കി. ലോക്ക് ഡൗണും അതേപോലെ ജീവിതത്തിന് ഭീഷണി ആയിരിക്കുകയാണ്.
Recommended Video
ദേശദ്രോഹിയെന്ന് വിളിക്കൂ
ജനങ്ങള്‍ക്ക് ആശ്വാസം പകരാനുളള പ്രസംഗങ്ങള്‍ നല്ലത് തന്നെ. എന്നാല്‍ അടിയന്തരമായി ചെയ്യേണ്ട മറ്റ് പല കാര്യങ്ങളും ഉണ്ടെന്ന് കമല്ഹാസന് ചൂണ്ടിക്കാട്ടുന്നു. പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനുളള അവസരങ്ങള്‍ വരുമ്പോള്‍ മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രീതിയിലേക്ക് മാറുകയാണ്. പ്രചാരണങ്ങളും ആഹ്വാനങ്ങളും പോര, ജനങ്ങളെ സംരക്ഷിക്കാനുളള നടപടികള്‍ വേണം എന്നും കത്തില്‍ കമല്‍ ഹാസന് ആവശ്യപ്പെടുന്നു. തന്നെ ദേശദ്രോഹിയെന്ന് വിളിക്കാന്‍ ധൈര്യമുളളവരെ കമല്‍ കത്തില്‍ വെല്ലുവിളിക്കുന്നുമുണ്ട്.