എണ്ണയിട്ട് തുടയ്ക്കടിച്ച് നിന്ന മല്ലൻ യുദ്ധത്തിനില്ലെന്ന് പറഞ്ഞാൽ കോമാളിയാകും; രജനിയെ ട്രോളി കമൽ
Recommended Video
ചെന്നൈ: കരുണാനിധിയുടേയും ജയലളിതയുടെയും വിയോഗത്തിന് ശേഷം ആദ്യ പൊതുതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് തമിഴ്നാട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കരുണാനിധിയുടെ ഡിഎംകെയ്ക്കും ജയലളിതയുടെ എഐഡിഎംകെയ്ക്കും ശക്തമായ വെല്ലുവിളി ഉയർത്തി സൂപ്പർസ്റ്റാർ രജനികാന്തും ഉലകനായകൻ കമലാഹാസനും മത്സരരംഗത്തുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ രാഷ്ട്രീയ പ്രവേശനം ഉടൻ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് വർഷം ഒന്ന് കഴിഞ്ഞിട്ടും രജനികാന്ത് പാർട്ടി പ്രഖ്യാപനം പോലും നടത്തിയിട്ടില്ല.
കമൽഹാസൻ ആകട്ടെ സജീവ പ്രവർത്തനങ്ങളുമായി ഏറെ മുന്നോട്ട് പോവുകയും ചെയ്തു. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് രജനികാന്ത് വ്യക്തമാക്കിയിരിക്കുകയാണ്. രജനികാന്തിന്റെ പിന്മാറ്റത്തെ ട്രോളി പരിഹസിക്കുകയാണ് കമൽഹസൻ.
തിരഞ്ഞെടുപ്പിനില്ല
2017 ഡിസംബർ 31നാണ് രജനികാന്ത് രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചത്. ചെന്നൈയിൽ ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു പ്രഖ്യാപനം. രജനികാന്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ബിജെപിയുമായി സഖ്യം ഉണ്ടാക്കുമെന്നുമുള്ള അഭ്യൂഹങ്ങൾക്കിടയിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് മാത്രമല്ല ആരെയും പിന്തുണയ്ക്കാനുമില്ലെന്ന് രജനികാന്ത് വ്യക്തമാക്കിയിരിക്കുന്നത്.
ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്
2021ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നാണ് രജനികാന്ത് പറയുന്നത്. തമിഴ്നാട്ടിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കുമെന്ന് ഉറപ്പുള്ളവർക്ക് വോട്ട് നൽകാനാണ് രജനികാന്ത് ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത്. രജനി മക്കൾ മൻട്രം എന്ന സന്നദ്ധ സംഘടനയുടെ പേരിലാണ് നിലവിൽ രജനികാന്തിന്റെ പ്രവർത്തനം.
ഏറെ മുമ്പിൽ കമൽഹാസൻ
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കമൽഹാസൻ തന്റെ പാർട്ടി രൂപികരിക്കുന്നത്. മക്കൾ നീതി മയ്യം അഥവാ പീപ്പിൾ ജസ്റ്റിസ് സെന്റർ എന്നാണ് പാർട്ടിയുടെ പേര്. പുതുച്ചേരി ഉൾപ്പെടെ നാൽപ്പത് മണ്ഡലങ്ങളിലും മത്സരിക്കുമെന്നാണ് കമൽഹാസൻ വ്യക്തമാക്കിയിരിക്കുന്നത്. ഗ്രാമസഭകൾ പോലുള്ള പരിപാടികളുമായി ഗ്രാമീണ ജനതയ്ക്കിടയിലേക്ക് പാർട്ടിയുമായി ഇറങ്ങിച്ചെല്ലുകയാണ് കമൽഹാസൻ ഇപ്പോൾ.
പരിഹസിച്ച് കമൽ
തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന രജനികാന്തിന്റെ പ്രഖ്യാപനത്തെ പരോക്ഷമായാണ് കമൽഹാസൻ വിമർശിക്കുന്നത്. ശരീരം മുഴുവൻ എണ്ണയിട്ട് തുടയ്ക്കടിച്ച് നിന്ന് ശേഷം ഇന്ന് മല്ലയുദ്ധത്തിനില്ലെന്നും നാളെ വരാമെന്നും ഒരു ഗുസ്തിക്കാരൻ പറയരുത്. അങ്ങനെ സംഭവിച്ചാൽ മറ്റുള്ളവർക്ക് മുമ്പിൽ അയാൾ ഒരു കോമാളിയായി മാറുമെന്നായിരുന്നു കമൽഹാസന്റെ പരിഹാസം.
സ്റ്റാലിനും കൊട്ട്
ഡിഎംകെയും എംകെ സ്റ്റാലിനേയും കമൽഹാസൻ രൂക്ഷമായി വിമർശിക്കുന്നുമുണ്ട് കമൽഹാസൻ. എംകെ സ്റ്റാലിൻ നടത്തുന്ന ഗ്രാമസഭ തന്റെ പാർട്ടി പരിപാടിയുടെ കോപ്പിയടിയാണെന്നും ഇന്നലെ വന്ന പയ്യനിൽ നിന്നും കോപ്പിയടിക്കാൻ നിങ്ങൾക്ക് നാണമില്ലേയെന്നും കമൽഹാസൻ വിമർശിച്ചു.
പാർട്ടി ആശയങ്ങൾ നേരിട്ടെത്തിക്കാൻ
തന്റെ പാർട്ടിയുടെ ആശയങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കാനും മക്കൾ നീതി മയ്യം എന്ന പുതിയ പാർട്ടിയെ ഗ്രാമീണ മേഖലയിൽ പരിചിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമൽഹാസൻ ജനങ്ങളുമായി നേരിട്ട സംവദിക്കാൻ ഗ്രാമസഭകളുമായി മുന്നോട്ട് വന്നത്. ഇതിനിടെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെയും ഗ്രാമസഭകൾ തുടങ്ങുകയും സംസ്ഥാനവ്യാപകമായി പര്യടനം ആരംഭിക്കുകയും ചെയ്യുകയായിരുന്നു.
കീറിയ ഷർട്ടുമായി സ്റ്റാലിൻ
താൻ കീറിയ ഷർട്ട് ധരിക്കില്ലെന്നും , ഇനി നിയമസഭയിൽ വെച്ച് തന്റെ ഷർട്ട് കീറിയാൽ പകരം മറ്റൊന്ന് ധരിച്ച് പുറത്ത് വരുമെന്നും കമൽഹാസൻ പറഞ്ഞു. ജയലളിതയുടെ മരണ ശേഷം മുഖ്യമന്ത്രി ഇടപ്പാടി പളനിസാമി വിശ്വാവോട്ടെടുപ്പ് തേടിയതുമായി ബന്ധപ്പെട്ട് നിയമസഭയിൽ കയ്യാങ്കളി നടന്നതും ഇതിനിടെ കീറിയ ഷർട്ടുമായി പുറത്ത് വന്ന് സ്റ്റാലിൻ വാർത്താ സമ്മേളനം നടത്തിയതും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഇത്തരത്തിലുള്ള നാടകങ്ങൾ തമിഴ്ജനത ഇനി കാണേണ്ടി വരില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിമർശിച്ച് ഡിഎംകെയും
കമൽഹാസന് ബിജെപി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ മുഖപത്രമായ മുരശൊലിയിൽ ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യത്തിലേർപ്പെടാൻ തയാറല്ലെന്നും സഖ്യം പാർട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയ്ക്ക് കളങ്കമേൽപ്പിക്കുമെന്നും അടുത്തിടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ; നാല് സൈനികർ കൊല്ലപ്പെട്ടു