കമൽഹാസൻ ബ്രാഹ്മണനാണ്; ഒരിക്കലും രാഷ്ട്രീയത്തിൽ വിജയിക്കില്ലെന്ന് സഹോദരൻ ചാരുഹാസൻ
ചെന്നൈ: രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടമാണ് ഇക്കുറി തമിഴ്നാട്ടിൽ നടക്കുന്നത്. കരുണാനിധിയുടെയും ജയലളിതയുടെയും വിയോഗത്തിന് ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പ്. ഉലകനായകൻ കമൽഹാസന്റെ പുതിയ പാർട്ടിയും തമിഴ്നാട്ടിലെ മുഴുവൻ ലോക്സഭാ സീറ്റുകളിലും മത്സരിക്കുന്നു. ബിജെപിയും കോൺഗ്രസും തമിഴ്നാട്ടിൽ സഖ്യം ഉറപ്പിച്ചു. കൂടുതൽ ചെറു കക്ഷികളെ സഖ്യത്തിന്റെ ഭാഗമാക്കാനുള്ള പോരാട്ടത്തിലാണ് ഇരു പാർട്ടികളും.
തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയും മുഖ്യ പ്രതിപക്ഷമായ ഡിഎംകെയും രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ കമൽ ഹാസന്റെ മക്കൾ നീതി മയ്യം നേട്ടം കൊയ്യുമെന്ന് വിലയിരുത്തലുകളുണ്ട്. എന്നാൽ വെള്ളിത്തിരയിൽ തിളങ്ങിയതു പോലെ രാഷ്ട്രീയത്തിൽ കമൽഹാസന് തിളങ്ങാൻ സാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ സഹോദരനും നടനുമായ ചാരു ഹാസൻ പറയുന്നത്. അതിനുള്ള കാരണങ്ങളും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
കമൽ ഹാസൻ വിജയിക്കില്ല
കമൽഹാസൻ ജന്മം കൊണ്ട് ബ്രാഹ്മിണനാണ് അതുകൊണ്ട് തന്നെ തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയിക്കാൻ കമലിനാകില്ലെന്ന് ചാരുഹാസൻ പറയുന്നു. ജനങ്ങളുടെ സ്നേഹം നേടിയെടുക്കാൻ ആകുന്നനൊക്കെ ചെയ്യണം. ഐൻസ്റ്റീനായാലും രജനികാന്തായാലും അവരുടെ സ്ഥാനങ്ങൾ നേടിയെടുക്കാൻ നിരവധി പ്രതിസന്ധികളെ അതിജീവിക്കേണ്ടതുണ്ടെന്ന് ചാരുഹാസൻ പറയുന്നു.
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം
രജനികാന്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കില്ലെന്നാണ് താൻ കരുതുന്നതെന്ന് ചാരുഹാസൻ പറയുന്നു. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിൽ രജനികാന്ത് ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടെന്നാണ് താൻ കരുതുന്നത്. രാഷ്ട്രീയത്തിൽ നിന്നും അദ്ദേഹം പിന്മാറുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ചാരുഹാസൻ കൂട്ടിച്ചേർത്തു.
പ്രശസ്തിയുടെ കൊടുമുടിയിൽ
രജനികാന്തും കമൽഹാസനും പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയവരാണ്. രാഷ്ട്രീയത്തിൽ ഇരുവരും പച്ച പിടിക്കുമെന്ന് കരുതുന്നില്ല. രാഷ്ട്രീയത്തിലിറങ്ങുന്നതോടെ ഇതുവരെ നേടിയ പേരും പെരുമയും നഷ്ടപ്പെടുത്താമെന്നോയുള്ളുവെന്ന് ചാരുഹാസൻ പറയുന്നു.
പ്രേം നസീർ മുഖ്യമന്ത്രിയാകത്തത്
അടുത്തിടെ മലയാളികളുടെ രാഷ്ട്രീയ സിനിമാ ബോധത്തെക്കുറിച്ച് ചാരുഹാസൻ നടത്തിയ അഭിപ്രായ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്ക് വിദ്യാഭ്യാസമുള്ളതുകൊണ്ടാണ് പ്രേം നസീറിനെ മുഖ്യമന്ത്രിയാക്കാതിരുന്നതെന്ന് ചാരുഹാസൻ അഭിപ്രായപ്പെട്ടിരുന്നു.
മലയാളികൾ സ്കൂളിൽ പോയപ്പോൾ
മലയാളികൾ സ്കൂളിൽ പോയപ്പോൾ തമിഴ്നാട്ടുകാർ സിനിമാ തിയേറ്ററിലാണ് പോയത്. താൻ സിനിമയിൽ വരുന്ന കാലത്ത് രാജ്യത്തെ ജനസംഖ്യയുടെ പത്ത് ശതമാനത്തിൽ താഴെ മാത്രം ആളുകളുള്ള തമിഴ്നാട്ടിലായിരുന്നു 30 ശതമാനം തീയേറ്ററുകൾ. തീയേറ്ററുകൾ മാത്രമല്ല സ്കൂളുകളും ഉണ്ടായിരുന്നു എന്നതായിരുന്നു മലയാളികളുടെ ഭാഗ്യമെന്ന് അടുത്തിടെ തമിഴകത്തെ സിനിമാ-രാഷ്ട്രീയ ഇഴയടുപ്പത്തെ കുറിച്ച് അദ്ദേഹം പരാമർശിച്ചിരുന്നു.
മക്കൾ നീതി മയ്യം
2018 ഫെബ്രുവരിയിലാണ് കമൽഹാസൻ തന്റെ തന്റെ പാർട്ടി രൂപികരിക്കുന്നത്. മക്കൾ നീതി മയ്യം അഥവാ പീപ്പിൾ ജസ്റ്റിസ് സെന്റർ എന്നാണ് പാർട്ടിയുടെ പേര്. പുതുച്ചേരി ഉൾപ്പെടെ നാൽപ്പത് മണ്ഡലങ്ങളിലും മത്സരിക്കുമെന്നാണ് കമൽഹാസൻ വ്യക്തമാക്കിയിരിക്കുന്നത്. ഗ്രാമസഭകൾ പോലുള്ള പരിപാടികളുമായി ഗ്രാമീണ ജനതയ്ക്കിടയിലേക്ക് പാർട്ടിയുമായി ഇറങ്ങിച്ചെല്ലുകയാണ് കമൽഹാസൻ ഇപ്പോൾ.
മത്സരത്തിനില്ലെന്ന് രജനികാന്ത്
2017 ഡിസംബർ 31നാണ് രജനികാന്ത് രാഷ്ട്രീയ പ്രവേശനം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ രാഷ്ട്രീയ പാർട്ടി ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രജനി മക്കൾ മൻട്രം എന്ന സന്നദ്ധ സംഘടനയുടെ പേരിലാണ് നിലവിൽ രജനികാന്തിന്റെ പ്രവർത്തനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും 2021ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞടുപ്പാണ് ലക്ഷ്യമെന്നും രജനികാന്ത് പ്രഖ്യാപിച്ചിരിക്കുകയാണ്. മാത്രമല്ല തന്റെ പേരോ ചിത്രമോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും അദ്ദേഹം മുന്നിയിപ്പ് നൽകുന്നുണ്ട്.
സദ്ഗുരുവിനെ പൊളിച്ചടുക്കി കോൺഗ്രസിന്റെ ദിവ്യ സ്പന്ദന, ഭാര്യയുടെ കൊലക്കേസ് കുത്തിപ്പൊക്കി