അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കമൽഹാസന്റെ പ്രഖ്യാപനം; കോൺഗ്രസിന് കനത്ത തിരിച്ചടി, ഒറ്റയ്ക്കിറങ്ങും
ചെന്നൈ: ഉലകനായകൻ കമൽഹാസ്സന്റെ രാഷ്ട്രീയ പ്രവേശനം ആകാംഷയോടൊണ് രാഷ്ട്രീയ പാർട്ടികളും ആരാധകരും ഉറ്റുനോക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഒറ്റയ്ക്കാണോ അതോ മറ്റ് പാർട്ടികളുമായി സഖ്യം ചേർന്നാണോ മത്സരിക്കുന്നത് എന്ന ചർച്ചകൾ സജീവമായിരിരുന്നു. ബിജെപിയുടെ കടുത്ത വിമർശകനായ കമൽഹാസൻ കോൺഗ്രസുമായു അടുക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ.
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഒടുവിൽ കമൽഹാസൻ തന്നെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. മുന്നണി സംവിധാനത്തിൽ വിശ്വാസമില്ലെന്നാണ് അദ്ദേഹം പറയുന്നത്, ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മക്കൾ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി
ആന്ധ്രാപ്രദേശിൽ ടിഡിപിക്ക് ജീവൻമരണ പോരാട്ടം; വജ്രായുധം കരുതി വെച്ച് ചന്ദ്രബാബു നായിഡു?
ഫെബ്രുവരിയിൽ പാർട്ടി
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കമൽഹാസ്സൻ തന്റെ പാർട്ടി പ്രഖ്യാപിക്കുന്നത്. മക്കൾ നീതി മയ്യം അഥവാ പീപ്പിൾ ജസ്റ്റിസ് സെന്റർ എന്നാണ് പാർട്ടിയുടെ പേര്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കില്ലെന്ന് അന്ന് തന്നെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
സഖ്യത്തിനില്ല
മുന്നണി സംവിധാനത്തിൽ വിശ്വാസമില്ലെന്നാണ് കമൽഹസൻ വ്യക്തമാക്കുന്നത്. സഖ്യത്തിൽ ആയതുകൊണ്ട് മറ്റുള്ളവരുടെ മേലുള്ള കറ മക്കൾ നീതി മയ്യത്തിന് മേലും പുരളാൻ അനുവദിക്കില്ല. ഡിഎംകെയോ എഐഡിഎംകെയോ ആയി സഖ്യത്തിനില്ലെന്ന് കമൽ ഹസൻ വ്യക്തമാക്കി. തമിഴ്നാട്ടിൽ ഒരു മാറ്റം കൊണ്ടുവരുമാണ് തന്റെ ലക്ഷ്യം. സീറ്റ് വിഭജനത്തെച്ചൊല്ലി തർക്കിച്ച് കളയാൻ തന്റെ പക്കൽ സമയമില്ലെന്നും അദ്ദേഹം പറയുന്നു
കോൺഗ്രസുമായി സഖ്യം
ബിജെപി സർക്കാരിന്റെ നയങ്ങളെ ശക്തമായി വിമർശിക്കുന്ന കമൽഹസൻ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കമൽഹാസൻ കൂടിക്കാഴ്ച നടത്തിയിരുന്നു. പുതുച്ചേരിയിൽ നടത്തിയ പ്രസംഗത്തിനിടെ പ്രിയങ്കാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും വാതോരാതെ പുകഴ്ത്ത് കമൽ നടത്തിയ പ്രസംഗം അഭ്യൂഹങ്ങൾ ശക്തമാക്കി. ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് കമൽ ഹാസ്സൻ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
എല്ലാ സീറ്റിലും
പുതുച്ചേരി ഉൾപ്പെടെ നാൽപ്പത് മണ്ഡലങ്ങളിലും മത്സരിക്കുമെന്നാണ് കമൽഹാസ്സൻ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ പാർട്ടി പ്രഖ്യാപിച്ചതു മുതൽ നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്കും വിരാമമാവുകയാണ്. തമിഴ്നാട്ടിൽ ഡിഎംകെയുമായുള്ള കോൺഗ്രസിന്റെ കൂട്ടാണ് സഖ്യ സാധ്യത പൂർണമായും ഇല്ലാതാക്കിയത്.
അവസരവാദം വേണ്ട
പാർട്ടിക്ക് ഒറ്റയ്ക്ക് മത്സരിക്കാൻ കരുത്തുണ്ടെന്നും അധികാരം മാത്രമല്ല ജനങ്ങളെ സേവിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്നാണ് കമൽഹാസൻ പറയുന്നത്. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സഖ്യത്തിലേർപ്പെട്ടാൽ പാർട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കുമെന്നും വിലയിരുത്തുന്നു.
മത്സരിക്കുമോ?
കമൽഹാസൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. 25നും 40നും ഇടയിൽ പ്രായമുള്ളവർക്കായിരിക്കും കൂടുതൽ അവസരങ്ങൾ നൽകുക. 63 കഴിഞ്ഞ നേതാവിന് ചുറ്റും 70 കഴിഞ്ഞവർ അണിനിരക്കുന്നതിൽ കാര്യമില്ലെന്ന് കമൽഹസൻ പറയുന്നു.
പാർട്ടി ലക്ഷ്യം നേടുന്നു
പാർട്ടി രൂപികരിച്ചപ്പോൾ നിശ്ചയിച്ചിരുന്ന ചില ലക്ഷ്യങ്ങളിൽ ഇതിനോടകം തന്നെ എത്തിച്ചേരാൻ സാധിച്ചിട്ടുണ്ട്. ഗ്രമീണ മേഖലയിൽ സ്വാധീനം എത്തിക്കാൻ അഞ്ച് വർഷങ്ങളെങ്കിലും എടുക്കുമെന്നാണ് കരുതിയത്. പക്ഷേ ഇതിനോടകം തന്നെ മക്കൾ നീതി മയ്യം എല്ലാവർക്കും പരിചിതമായത് വലിയ നേട്ടമാണെന്ന് കമൽഹാസൻ പറയുന്നു.
പ്രതിസന്ധികൾ
രാഷ്ട്രീയപ്രവർത്തനവുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ നിരവധി പ്രതിസന്ധികൾ നേരിട്ടതായി കമൽഹാസൻ പറയുന്നു. സ്റ്റേജുകൾ കെട്ടാൻ അനുവദിക്കാതിരുന്ന സംഭവമുണ്ട്. സ്വന്തം വാഹനം സ്റ്റേജാക്കി മാറ്റുകയായിരുന്നു.. ഒരു വർഷത്തിനിടെ ലക്ഷക്കണക്കിനാളുകളോട് നേരിട്ട് സംവദിക്കാനായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ അവരുടെ നേതാവായി കാണുന്നവരുണ്ട്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങാൻ തീരുമാനിച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.