മധ്യപ്രദേശിൽ കളികൾ മൂർച്ച കൂട്ടി കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയിൽ ചെന്ന് തിരിച്ചടി!
ഭോപ്പാല്‍: സ്വന്തം പാളയത്തില്‍ നിന്നുളള ചതിയുടെ ഫലമായി സര്‍ക്കാര്‍ നിലംപതിച്ചതിന്റെ കണക്ക് ഉപതിരഞ്ഞെടുപ്പില്‍ തീര്‍ക്കാനുളള ദൃഢനിശ്ചയത്തിലാണ് മധ്യപ്രദേശില്‍ കമല്‍നാഥ്. കോണ്‍ഗ്രസിലുളളപ്പോഴും കമല്‍നാഥിന്റെ എതിര്‍ ചേരിയില്‍ ആയിരുന്നു ജ്യോതിരാദിത്യ സിന്ധ്യ.
കോണ്‍ഗ്രസ് വിട്ട സിന്ധ്യയും അതേ ചേരിയില്‍ തന്നെ. സിന്ധ്യയെ തോല്‍പ്പിക്കുന്ന എന്നത് ബിജെപിയെ തോല്‍പ്പിക്കുക എന്നത് പോലെ തന്നെ പ്രധാനമാണ് കമല്‍നാഥിന്. സിന്ധ്യയുടെ ശക്തികേന്ദ്രമായ ഗ്വാളിയോറില്‍ തന്നെ ചെന്ന് മഹാരാജിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് കമല്‍നാഥ്. വിശദാംശങ്ങള്‍ ഇങ്ങനെ..
പാളയത്തിലെ പട
മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുളളത്. അധികാരത്തിലെറി 15 മാസം മാത്രം കഴിയവേ ആണ് സ്വന്തം പാളയത്തിലെ പട തന്നെ കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്തിയത്. കോണ്‍ഗ്രസിനുളളില്‍ കമല്‍നാഥിനോട് ഏറ്റുമുട്ടിയിരുന്ന േേജ്യാതിരാദിത്യ സിന്ധ്യ 23 എംഎല്‍എമാരുമായാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസിന് അഭിമാന പ്രശ്‌നം
ഇതോടെ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നത് കോണ്‍ഗ്രസിന് അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഭൂരിപക്ഷം സീറ്റുകളും സിന്ധ്യയുടെ കോട്ടയായ ചമ്പല്‍-ഗ്വാളിയോര്‍ മേഖലയില്‍ ആണ്. കോണ്‍ഗ്രസ് ഈ മേഖലയ്ക്ക് പ്രത്യേക ശ്രദ്ധ തന്നെ കൊടുക്കുന്നുണ്ട്. ബിജെപിയുടെ നോട്ടവും അങ്ങോട്ട് തന്നെ.
സച്ചിന്‍ പൈലറ്റ് മധ്യപ്രദശില്‍
കോണ്‍ഗ്രസിലായിരിക്കേ സിന്ധ്യയുടെ അടുത്ത സുഹൃത്ത് കൂടി ആയിരുന്ന യുവനേതാവ് സച്ചിന്‍ പൈലറ്റ് മധ്യപ്രദശില്‍ പ്രചാരണത്തിന് ഇറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. സിന്ധ്യയുടെ ശക്തികേന്ദ്രമായ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ തന്നെ ആവും കോണ്‍ഗ്രസ് പൈലറ്റിനെ ഇറക്കുക. ഇതിനകം തന്നെ കമല്‍നാഥ് ഈ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.
തുറന്ന പ്രതികരണം
ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ എത്തിയ കമല്‍നാഥ് സിന്ധ്യയെ രൂക്ഷമായി കടന്നാക്രമിച്ച ശേഷമാണ് മടങ്ങിയത്. സിന്ധ്യയുമായുളള കലഹത്തില്‍ ആദ്യമായാണ് കമല്‍നാഥ് ഇത്തരത്തില്‍ തുറന്ന പ്രതികരണം നടത്തുന്നത്. മുഖ്യമന്ത്രി പദവി നിഷേധിക്കപ്പെട്ടു എന്നുളള സിന്ധ്യയുടെ ആരോപണത്തിനാണ് ആദ്യമായി കമല്‍നാഥ് മറുപടി നല്‍കിയിരിക്കുന്നത്.
അംഗീകരിച്ചിരുന്നില്ല
മുഖ്യമന്ത്രി പദവി നിഷേധിക്കപ്പെട്ടു എന്ന് പറയുന്ന നേതാവിനെ കോണ്‍ഗ്രസ് പാര്‍ട്ടി നേരത്തെ തന്നെ നേതാവെന്ന തരത്തില്‍ അംഗീകരിച്ചിരുന്നില്ലെന്ന് കമല്‍നാഥ് തുറന്നടിച്ചു. 2018 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 18 എംഎല്‍എമാരുടെ പിന്തുണയാണ് സിന്ധ്യ അവകാശപ്പെട്ടത്. കോണ്‍ഗ്രസിന് 114 എംഎല്‍എമാരുണ്ടായിരുന്നപ്പോഴാണിത്.
എന്നാല്‍ ഒന്നും നടന്നില്ല
ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ പിന്നോക്കാവസ്ഥയ്ക്കും കമല്‍നാഥ്, സിന്ധ്യയെ പരസ്യമായി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് ഗ്വാളിയോര്‍-ചമ്പല്‍ മേഖലയെ സംബന്ധിച്ചിരുന്ന എല്ലാ തീരുമാനങ്ങളും ജ്യോതിരാദിത്യ സിന്ധ്യ തനിച്ചാണ് എടുത്തിരുന്നതെന്ന് കമല്‍നാഥ് പറഞ്ഞു. എന്നാല്‍ ഒന്നും നടന്നില്ലെന്നും കമല്‍നാഥ് കുറ്റപ്പെടുത്തി.
ഇപ്പോള്‍ സ്ഥിതി മാറി
താന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ സിന്ധ്യയ്ക്ക് വിട്ടിരുന്നു. എന്നാല്‍ അടിസ്ഥാനപരമായ സൗകര്യങ്ങള്‍ പോലും ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ ഇല്ലെന്നത് തന്നെ വേദനിപ്പിക്കുന്നുവെന്നും കമല്‍നാഥ് പറഞ്ഞു. ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നുവെന്നും ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ വികസനം തന്റെ ഉത്തരവാദിത്തം ആണെന്നും കമല്‍നാഥ് പറഞ്ഞു.
ബിജെപിയുമായി വിലപേശല്‍
തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിന്ധ്യ ബിജെപിയുമായി വിലപേശല്‍ നടത്തിയെന്ന് കമല്‍നാഥ് ആരോപിച്ചു. അധികാരത്തിന് വേണ്ടി ആരാണ് ബിജെപിയോട് വില പേശിയത് എന്ന് ജനത്തിന് അറിയാം. ആരാണ് അധികാരത്തിന്റെ കച്ചവടക്കാരനെന്നും ജനത്തിനറിയാമെന്നും കമല്‍നാഥ് പറഞ്ഞു. മാര്‍ച്ചിലാണ് കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച് സിന്ധ്യ എംഎല്‍എമാരുമായി ബിജെപിയില്‍ പോയി ചേര്‍ന്നത്.