മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്: '18 സീറ്റില്‍ കോണ്‍ഗ്രസ് ജയിക്കും, കമല്‍നാഥ് വീണ്ടും മുഖ്യനാവും'
ഭോപ്പാല്‍: 2018 ഡിസംബറില്‍ നടന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിച്ചത് മുതല്‍ തന്നെ കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മില്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കം ശക്തമായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വിഭാഗം ശക്തമായി ആവശ്യപ്പെട്ടിരുന്നെങ്കിലും എഐസിസിയുടെ നറുക്ക് വീണത് കമല്‍നാഥിനായിരുന്നു.
Recommended Video
അധികാരമേറ്റടുത്ത് കമല്‍നാഥ് ഭരണം തുടങ്ങിയെങ്കിലും പ്രശ്നങ്ങള്‍ നിരന്തരം പിന്തുടര്ന്ന് പോന്നിരുന്നു. ഒടുവില്‍ ജ്യോതിരാധിത്യ സിന്ധ്യയുടെ പാര്‍ട്ടി വിടലിലും കമല്‍നാഥ് സര്‍ക്കാരിന്റെ പതനത്തിലുമാണ് ഈ തര്‍ക്കങ്ങള്‍ എത്തിനിന്നത്. മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലെത്തുകയും ചെയ്തു. ജ്യോതിരാദിത്യ അടുത്ത് തന്നെ കേന്ദ്രമന്ത്രി പദവിയില്‍ എത്തുകയും ചെയ്യും. അപ്പോള്‍ ഏവരും ഉയര്‍ത്തുന്ന ഒരു ചോദ്യം, കമല്‍നാഥിന്റെ രാഷ്ട്രീയ ഭാവി ഇനി എന്താണ് എന്നുള്ളതാണ്.
പോരാടും
മധ്യപ്രദേശില്‍ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെ വീണെങ്കിലും തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ 73-ാം വയസിലും കമല്‍നാഥ് തയ്യാറായിട്ടില്ല. തുടര്‍ന്നും ഞാന്‍ പോരാടുമെന്ന് തന്നെയാണ് രാജി പ്രഖ്യാപനത്തിന് ശേഷവും അദ്ദേഹം വ്യക്തമാക്കിയത്. 22 എംഎൽഎമാരുടെ രാജി മൂലം നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള പദ്ധതി തയ്യാറാക്കുന്ന തിരക്കിലാണ് അദ്ദേഹമിപ്പോള്‍.
ഉപതിരഞ്ഞെടുപ്പ്
രാജിവെച്ച കോണ്‍ഗ്രസ് വിമതര്‍-22, കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും ഒരോ അംഗങ്ങളുടെ മരണം, രാജിവെച്ച ബിജെപി അഗം എന്നിങ്ങനെ 25 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്. സിന്ധ്യയുടെ ശക്തി കേന്ദ്രമായ ഗ്വാളിയോര്‍, ചമ്പല്‍ മേഖലകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും കുറഞ്ഞത് 18 സീറ്റുകളിലെങ്കിലും കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിക്കുമെന്നാണ് കമല്‍നാഥ് ക്യാമ്പ് അവകാശപ്പെടുന്നത്.
ആഗ്രഹം
കോണ്‍ഗ്രസ് വിട്ട 22 എംഎൽഎമാരും ബിജെപി സ്ഥാനാർത്ഥികളായി വീണ്ടും തിരഞ്ഞെടുക്കപ്പെടാൻ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഇത് പ്രായോഗികമല്ല. പല നിയോജകമണ്ഡലത്തിലേയും ബിജെപി നേതൃത്വം വിമതരായി എത്തുന്നവര്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നതും ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
തര്‍ക്കങ്ങള്‍
കൂടാതെ മന്ത്രി പദവിയെച്ചൊല്ലിയും തര്‍ക്കങ്ങള്‍ ശക്തമാണ്. കോണ്‍ഗ്രസ് സര്‍ക്കാറില്‍ നിന്നും മന്ത്രി പദവി ഉപേക്ഷിച്ച് എത്തിയ 6 പേര് ഉള്‍പ്പടെ പത്തോളം വിമത നേതാക്കള്‍ മന്ത്രി സ്ഥാനം ലക്ഷ്യമിട്ട് നീങ്ങുന്നുണ്ട്. മധ്യപ്രദേശ് മന്ത്രിസഭയിലെ പരമാവധി അംഗസംഖ്യ 33 ആണ്. പത്ത് വിമതര്‍ക്ക് മന്ത്രിസ്ഥാനം നല്കിയാല് നേരത്തേയുള്ള ബിജെപി നേതാക്കള്‍ക്കായി ശേഷിക്കുന്നത് 22 സീറ്റുകള്‍ മാത്രമാണ്. ഇത് വലിയ ആഭ്യന്തര പ്രശ്നങ്ങളിലേക്കായിരിക്കും ബിജെപിയ കൊണ്ടുചെന്നെത്തിക്കുക.
സിന്ധ്യയുടെ ടീം
ഉപമുഖ്യമന്ത്രി പദവി സംബന്ധിച്ച് ബിജെപിയുടെ ഒരു വിഭാഗവും സിന്ധ്യയുടെ ടീമും തമ്മിൽ ഇതിനകം തന്നെ തര്‍ക്കങ്ങള്‍ ഉണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. സ്വന്തം മുന്നണിയിലെ തര്‍ക്കങ്ങള്‍ തന്നെ ബിജെപി സര്‍ക്കാറിനെ തകര്‍ച്ചയിലെത്തിക്കുമെന്നാണ് കമല്‍നാഥ് അഭിപ്രായപ്പെടുന്നത്.
ഇങ്ങോട്ട് വരും
ജ്യോതിരാദിത്യ സിന്ധ്യയുടെ പാര്‍ട്ടി പ്രവേശനം ബിജെപിയില്‍ നിന്നും ചിലര്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറുന്ന രീതിയിലേക്ക് കാര്യങ്ങല്‍ എത്തിച്ചതായും കോണ്‍ഗ്രസ് അവകാശപ്പെടുന്നു. ഇതിനകം തന്നെ നിരവധി ബിജെപി എംഎല്‍എമാര്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സംസ്ഥാനത്തെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അവകാശപ്പെട്ടത്.
കൊറോണ
കൊറോണ വൈറസിന്റെ വ്യാപനത്തെ തടയുന്നതില്‍ ചൗഹാന് സര്‍ക്കാറിന് പറ്റിയ വീഴ്ചയും ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയാവുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. അടുത്ത ആറുമാസത്തിനുള്ളിൽ ഈ രാജ്യത്ത് രാഷ്ട്രീയത്തിന്റെ ഗതി മാറും. കൊറോണ വൈറസ് അഴിച്ചുവിട്ട സാമ്പത്തിക കുഴപ്പങ്ങൾ ബിജെപി സർക്കാറിനെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കുകയെന്നാണ് ഒരു കോൺഗ്രസ് എംപി പറയുന്നത്.
മുഖ്യമന്ത്രി പദത്തിലേക്ക്
അതേസമയം, മുഖ്യമന്ത്രി പദത്തിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം കമല്‍നാഥ് പരോക്ഷമായി വ്യക്തമാക്കിയിട്ടുണ്ട്. 'നഷ്ടപ്പെട്ട പദവിയെ കുറിച്ച് എന്നി സങ്കടമില്ല, ഞാൻ ആരംഭിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ എനിക്ക് സങ്കടമുണ്ട്. ആ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി പോരാടേണ്ട യുദ്ധമാണ് ഇനി തന്റെ മുന്നില്‍ ഉള്ളത്'-കമല്‍നാഥ് പറഞ്ഞു