ജോതിരാദിത്യ സിന്ധ്യയും കമല്‍നാഥും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല... മധ്യപ്രദേശില്‍ പുതിയ നീക്കം
ഭോപ്പാല്‍: മധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം കോണ്‍ഗ്രസില്‍ കനത്തതിന് പിന്നാലെ പുതിയ നീക്കം. മുഖ്യമന്ത്രിയാവുമെന്ന് പ്രവചിച്ച രണ്ടുപേര്‍ മത്സരിക്കില്ലെന്നാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പട്ടികയിലൊന്നും ഇവരുടെ പേരില്ല. ബിജെപിയെ തന്നെ അമ്പരിപ്പിച്ച നീക്കമാണിത്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് ഇവര്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്.
അതേസമയം ഇവര്‍ മത്സരിക്കാതിരുന്നാല്‍ അത് കോണ്‍ഗ്രസിന്റെ സാധ്യതകള്‍ക്ക് തിരിച്ചടിയാവുമോ എന്ന ഭയവും സംസ്ഥാന ഘടകത്തിനുണ്ട്. 230 അംഗ നിയമസഭയിലേക്കുള്ള 155 സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ജോതിരാദിത്യ സിന്ധ്യയെയും കമല്‍നാഥിനെയും ശക്തമായ പ്രചാരണങ്ങളുടെ ഭാഗമാക്കി നിലവിലുള്ള പ്രശ്‌നങ്ങളെ മറികടക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. രാഹുല്‍ ഇവരിലൂടെ പല കാര്യങ്ങളും നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് സൂചന.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക
155 പട്ടികയില്‍ സിന്ധ്യയുടെയും കമല്‍നാഥിന്റെയും പേരുകള്‍ ഇല്ലാതിരുന്നതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. കോണ്‍ഗ്രസ് വക്താവ് ഉടന്‍ തന്നെ ഇവര്‍ മത്സരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. അതേസമയം സംസ്ഥാനത്ത് ബിജെപിയിലും കോണ്‍ഗ്രസിലുമായി മൂന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളാണുള്ളത്. ഇതില്‍ ഒരാള്‍ മാത്രമാണ് ഇപ്പോള്‍ മത്സരിക്കുന്നത്. അത് ശിവരാജ് സിംഗ് ചൗഹാനാണ്. ജോതിരാദിത്യ സിന്ധ്യയും കമല്‍നാഥും നിലവില്‍ പാര്‍ലമെന്റ് അംഗങ്ങളാണ്. ഇവര്‍ രാജിവെച്ചാല്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ കുറയും. നിലവില്‍ 44 അംഗങ്ങള്‍ മാത്രമുള്ള കോണ്‍ഗ്രസിന് അത് തിരിച്ചടിയാണ്.
രാഹുലിന്റെ നീക്കം
ഇവര്‍ മത്സരിക്കുന്നില്ലെങ്കിലും ആറുമാസത്തിനുള്ളില്‍ ഇവര്‍ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ട് നിയമസഭയുടെ ഭാഗമാകാം. ജോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രിയായാല്‍ എംപി സ്ഥാനം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോടടുത്ത് അദ്ദേഹത്തിന് രാജിവെക്കാം. എന്നിട്ട് അദ്ദേഹത്തിന്റെ മണ്ഡലമായ ഗുണയില്‍ നിന്ന് മത്സരിച്ച് സഭയിലെത്താം. കമല്‍നാഥിനും ഇതേ മാര്‍ഗമാണ് മുന്നിലുള്ളത്. ഇത് രാഹുല്‍ തന്നെയാണ് നിര്‍ദേശിച്ചത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ ഇവരെ ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് ആവശ്യമുണ്ടെന്നാണ് രാഹുല്‍ പറയുന്നത്.
അതുവരെ എന്ത്?
ഗുണയില്‍ സിന്ധ്യയുടെ അടുപ്പക്കാരന്‍ സ്ഥാനാര്‍ത്ഥിയാവുമെന്നാണ് സൂചന. അദ്ദേഹം പാര്‍ലമെന്റ് സ്ഥാനം രാജിവെച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് സിന്ധ്യക്കായി മാറികൊടുക്കാനും ഇയാള്‍ തയ്യാറാവും. ഗുണയില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ സിന്ധ്യ ജയിക്കുമെന്ന് ഉറപ്പാണ്. അതാണ് കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്ന കാര്യം. അതേസമയം തിരഞ്ഞെടുപ്പില്‍ ഇവര്‍ മത്സരിക്കുന്നില്ല എന്ന കാര്യം പ്രത്യേകം പറയേണ്ടെന്നാണ് നിര്‍ദേശം. പകരം ഇവരുടെ തിരഞ്ഞെടുപ്പ് പ്രചാരണം വഴി നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
ദിഗ്വിജയ് സിംഗിന്റെ മകനും സഹോദരനും
ജയം ഉറപ്പിക്കാന്‍ പ്രമുഖരെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. ദിഗ്വിജയ് സിംഗിന്റെ പിണക്കാതിരിക്കാന്‍ അദ്ദേഹത്തിന്റെ മകന്‍ ജയവര്‍ധന്‍ സിംഗ്, സഹോദരന്‍ ലക്ഷ്മണ്‍ സിംഗ് എന്നിവര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ട്. ലക്ഷ്മണ്‍ സിംഗ് ഗുണയിലെ ചച്ചൗരയില്‍ നിന്നാണ് മത്സരിക്കുന്നത്. ജയവര്‍ധന്‍ സിംഗ് രഘോഗഡില്‍ നിന്നാണ് മത്സരിക്കുന്നത്. ഇതില്‍ 1998, 2003 വര്‍ഷങ്ങളില്‍ ദിഗ്വിജയ് സിംഗ് മത്സരിച്ച മണ്ഡലങ്ങളാണ്. ലക്ഷ്മണ്‍ സിംഗിന് സിന്ധ്യയുടെ ശക്തമായ പിന്തുണ ലഭിക്കുമെന്നാണ് സൂചന.
പ്രമുഖരായ നേതാക്കള്‍
പ്രതിപക്ഷ നേതാവ് അജയ് സിംഗ്, മുന്‍ കേന്ദ്ര മന്ത്രി സുരേഷ് പച്ചൗരി, കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ജിത്തു പത്വാരി, ആദിവാസി നേതാവ് ഹീരാ ആല്‍വത്ത്, ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സഞ്ജയ് ശര്‍മ, പദ്മ ശുക്ല, അഭയ് മിശ്ര, ഗേവിന്ദ് സിംഗ്, ലക്കന്‍ സിംഗ്, എന്നിവര്‍ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ടുണ്ട്. ഇന്‍ഡോറിലും ഭീണ്ഡിലും പാര്‍ട്ടിക്ക് വലിയ സാധ്യതയുണ്ട്. അതുകൊണ്ട് ശക്തരായ സ്ഥാനാര്‍ത്ഥികളെ തന്നെയാണ് ഇവിടെ നിര്‍ത്തിയിരിക്കുന്നത്.
കര്‍ഷക പ്രശ്‌നം കടുക്കുന്നു
ശിവരാജ് സിംഗ് ചൗഹാനെ കുറ്റക്കാരനാക്കിയുള്ള പ്രചാരണങ്ങളാണ് ഇനി വേണ്ടതെന്ന് രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചൗഹാന്റെ പ്രതിച്ഛായയാണ് ബിജെപിക്കുള്ള ഏക തുറുപ്പുച്ചീട്ട് ഇത് ഇല്ലാതാക്കാനാണ് ഇത്. സംസ്ഥാനത്തെ കര്‍ഷക പ്രശ്‌നമാണ് കോണ്‍ഗ്രസ് ഇതിന് ആയുധമാക്കിയിരിക്കുന്നത്. രാഹുലിന്റെ പ്രചാരണം തുടങ്ങിയത് തന്നെ മന്ദ്‌സോറില്‍ വെച്ചായിരുന്നു. പോലീസ് വെടിവെപ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടത് ഇവിടെ വെച്ചായിരുന്നു. തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായകു കര്‍ഷക പ്രശ്‌നങ്ങളായിരിക്കുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
പിന്നോക്ക സംസ്ഥാനം
രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. ഇതാണ് ബിജെപിയെ അലട്ടുന്ന ഘടകം. ആദിവാസി മേഖലയടക്കം കടുത്ത ദാരിദ്ര്യത്തിലാണ്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മണ്ഡലമായ ബുദ്‌നിയും പിന്നോക്ക ജില്ലയാണ്. അടിസ്ഥാന സൗകര്യം, തൊഴിലില്ലായ്മ, ശുദ്ധജലം എന്നിവയുടെ കുറവ് വര്‍ധിച്ച് കൊണ്ടിരിക്കുകയാണ് അന്താരാഷ്ട്ര മാധ്യമങ്ങളും സര്‍വേകളും ചൂണ്ടിക്കാണിച്ചിരുന്നു. മുമ്പ് ഏറ്റവും മികച്ച വ്യാവസായിക നഗരമായിരുന്ന മധ്യപ്രദേശ് തകര്‍ത്തത് ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
അഴിമതിയും ശക്തം
ഇത്രയും കാലം ഇല്ലാതിരുന്ന അഴിമതിയും ചൗഹാനെ തേടി എത്തിയിട്ടുണ്ട്. വ്യാപം കേസ് ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 14 സീറ്റുകളില്‍ ഒന്‍പതെണ്ണം കോണ്‍ഗ്രസ് നേടിയിരുന്നു. അതേസമയം മുമ്പ് ശിവരാജ് സിംഗ് ചൗഹാന്‍ കൊണ്ടുവന്ന ലാഡ്‌ലി ലക്ഷ്മി യോജന എന്ന പദ്ധതി ഇപ്പോള്‍ അദ്ദേഹത്തെ തിരിഞ്ഞുകൊത്തുകയാണ്. സ്ത്രീ സുരക്ഷാ പദ്ധതിയായിരുന്നു ഇത്. എന്നാല്‍ ഇന്ന് രാജ്യത്ത് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത സംസ്ഥാനമായി മാറിയിരിക്കുകയാണ് മധ്യപ്രദേശ്.
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയേക്കില്ല; മറ്റു ചിലര്‍ക്ക് സാധ്യത, തുറന്നുപറഞ്ഞ് ശശി തരൂര്‍
മധ്യപ്രദേശില്‍ തോറ്റാല്‍ ബിജെപിക്ക് കേന്ദ്രത്തിലും തിരിച്ചടി ഉണ്ടാവും.... കണക്കുകള്‍ ഇങ്ങനെ