മഹാരാജുമല്ല മാമയുമല്ല, മധ്യപ്രദേശിൽ ഗോദയിലേക്കിറങ്ങി കമൽനാഥ്, ഉന്നം ബിജെപിയുടെ ഹൈന്ദവ വോട്ട്!
ഭോപ്പാല്‍: മധ്യപ്രദേശ് കൊവിഡ് വ്യാപനത്തിനിടയിലും ഏറെ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പിനുളള ഒരുക്കങ്ങളിലേക്ക് കടന്ന് കഴിഞ്ഞു. 24 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിന് വീഴാതെ പിടിച്ച് നില്‍ക്കാന്‍ ഈ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയേ മതിയാകൂ.
Recommended Video
അധികാരത്തിലെത്തിയിട്ടും അട്ടിമറിക്കപ്പെട്ട കോണ്‍ഗ്രസിന് ഇത് പകരം വീട്ടാനുളള സുവര്‍ണാവസരമാണ്. വാക്‌പോരുകള്‍ സംസ്ഥാനത്ത് ഇതിനകം ആരംഭിച്ച് കഴിഞ്ഞു. മൃദുഹിന്ദുത്വ അജണ്ടയിലൂടെ വോട്ട് പെട്ടിയിലാക്കാനുളള നീക്കത്തോടെ കമല്‍നാഥ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കഴിഞ്ഞു. വിശദാംശങ്ങളിങ്ങനെ..
ടൈഗര്‍ സിന്താ ഹേ
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യയുമായാണ് യഥാര്‍ത്ഥത്തില്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ കമല്‍നാഥും കൂട്ടരും പോരിനിറങ്ങുന്നത്. പോര്‍ വിളികള്‍ക്ക് ഇതിനകം തന്നെ തുടക്കമിട്ട് കഴിഞ്ഞു. മന്ത്രിസഭയില്‍ സിംഹഭാഗവും സ്വന്തം വിശ്വസ്തരെ എത്തിച്ചതിന് പിറകെ സിന്ധ്യ നടത്തിയ ടൈഗര്‍ സിന്താ ഹേ പരാമര്‍ശനം കോണ്‍ഗ്രസിനുളള മുന്നറിയിപ്പായിരുന്നു.
സര്‍ക്കസ് കടുവ ആണോ
കടലാസ് കടുവയാണോ സര്‍ക്കസ് കടുവ ആണോ എന്നാണ് സിന്ധ്യയ്ക്ക് കമല്‍നാഥ് നല്‍കിയ മറുപടി. വാക്‌പോരില്‍ നിന്ന് ഗോദയിലേക്ക് ഇറങ്ങിയിരിക്കുകയാണ് കമല്‍നാഥ്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കമല്‍നാഥ് ഇന്ന് തുടക്കം കുറച്ചു. 2018ലേതിന് സമാനമായ തരത്തിലാണ് ഇക്കുറിയും തുടക്കം.
ഹൈന്ദവ വോട്ടുകൾ ലക്ഷ്യം
ഹനുമാന്‍ ഭക്തനായ കമല്‍നാഥ് ഉജ്ജൈനിലെ മഹാകാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. 2018ലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കമല്‍നാഥ് തുടക്കമിട്ടത് ഇത്തരത്തിലാണ്. ബിജെപി വോട്ട് ബാങ്കായ ഹൈന്ദവ വോട്ടുകളാണ് കമല്‍നാഥ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം.
ചൗഹാന്‍ സര്‍ക്കാരിനെതിരെ
സംസ്ഥാനത്തിന്റെ ഐശ്വര്യത്തിന് വേണ്ടിയും കൊവിഡ് മുക്തിക്ക് വേണ്ടിയും അദ്ദേഹം പ്രാര്‍ത്ഥന നടത്തി എന്നാണ് കമല്‍നാഥിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ക്ഷേത്ര ദര്‍ശനത്തിന് പിന്നാലെ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിനെ രൂക്ഷമായി കടന്നാക്രമിക്കാനും കമല്‍നാഥ് മറന്നില്ല.
കച്ചവടം നടന്ന് കൊണ്ടിരിക്കുന്നു
കച്ചവടക്കാരുടെ സര്‍ക്കാരാണ് മധ്യപ്രദേശില്‍ ഇപ്പോഴുളളത് എന്നും കച്ചവടത്തിലൂടെയാണ് ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായത് എന്നും കമല്‍നാഥ് കുറ്റപ്പെടുത്തി. കച്ചവടത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിച്ചു. ഇപ്പോള്‍ വകുപ്പ് വിഭജിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട കച്ചവടം നടന്ന് കൊണ്ടിരിക്കുകയാണ് എന്നും കമല്‍നാഥ് തുറന്നടിച്ചു.
മഹാരാജും അല്ല മാമയും അല്ല
ഏത് വരെ ഈ കച്ചവടം പോകും എന്ന് നമുക്ക് നോക്കാം എന്നും കമല്‍നാഥ് പറഞ്ഞു. ഞാനൊരു കടുവ അല്ല. മഹാരാജും അല്ല മാമയും അല്ല. താനൊരു പൊതുപ്രവര്‍ത്തകന്‍ മാത്രമാണ് എന്നും കമല്‍നാഥ് പറഞ്ഞു. കര്‍ഷകരുടെ കടം എഴുതിത്തളളുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് പിന്നോട്ട് പോകില്ലെന്നും കമല്‍നാഥ് പറഞ്ഞു.
ജനവിധിയെ കച്ചവടം നടത്തി
രണ്ട് ഘട്ടമായി തന്റെ സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതാണ്. മൂന്നാം ഘട്ടത്തിന് ആസൂത്രണം നടക്കുന്ന ഘട്ടത്തിലാണ് മഹാരാജ് എന്ന് വിളിക്കുന്ന ഒരു നേതാവ് ജനവിധിയെ കച്ചവടം നടത്തുകയും ജനപ്രിയ സര്‍ക്കാരിനെ അട്ടിമറിക്കുകയും ചെയ്തത് എന്നും കമല്‍നാഥ് കുറ്റപ്പെടുത്തി. എന്ത് വില കൊടുത്തും ബിജെപി സര്‍ക്കാര്‍ കാര്‍ഷിക കടം എഴുതിത്തള്ളല്‍ നടപ്പിലാക്കണം.