മായാവതി സഖ്യം വിട്ടതിന്റെ യഥാര്‍ത്ഥ കാരണം എന്ത്? ബിഎസ്പിയുടെ പിടിവാശി തുറന്നുപറഞ്ഞ് കമല്‍നാഥ്
ദില്ലി: മധ്യപ്രദേശില്‍ ബിഎസ്പി കോണ്‍ഗ്രസ് സഖ്യമില്ലെന്ന പ്രഖ്യാപിച്ചത് വലിയ തിരിച്ചടിയായി തന്നെയാണ് ദേശീയ നേതൃത്വം വിലയിരുത്തുന്നത്. എന്നാല്‍ സംസ്ഥാന നേതാക്കള്‍ പലരും ഇതിനെതിരായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ വിഷയത്തില്‍ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ്. മായാവതിയുടെ പിടിവാശിയാണ് സഖ്യം യാഥാര്‍ത്ഥ്യമാകുന്നതിന് തടസ്സം നിന്നതെന്നാണ് അദ്ദേഹം പറയുന്നത്.
ഇതോടെ വിഷയത്തില്‍ പുതിയ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ അഹങ്കാരമാണ് സഖ്യത്തില്‍ നിന്ന് പിന്‍മാറാന്‍ കാരണമെന്ന് മായാവതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ദിഗ്വിജയ് സിംഗിനെയായിരുന്നു മായാവതി സഖ്യമുണ്ടാവാത്തതില്‍ കുറ്റപ്പെടുത്തിയത്. ദിഗ്വിജയ് സിംഗ് ബിജെപിയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ബിഎസ്പി സഖ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് പറഞ്ഞിരുന്നു.
കാരണക്കാര്‍ ആരാണ്?
ബിഎസ്പിയുമായി നല്ല രീതിയിലുള്ള ചര്‍ച്ചകളാണ് നടന്നതെന്ന് കമല്‍നാഥ് പറയുന്നു. ന്യായപ്രകാരമുള്ള സീറ്റുകള്‍ ബിഎസ്പിക്ക് നല്‍കാനും കോണ്‍ഗ്രസ് തയ്യാറായിരുന്നു. ബിജെപി പരാജയപ്പെടുത്തുന്നതിന് പ്രതിപക്ഷ ഐക്യത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനായിരുന്നു വിട്ടുവീഴ്ച്ചയെല്ലാം ചെയ്തിരുന്നത്. പക്ഷേ എന്നിട്ടും ബിഎസ്പി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത് അമ്പത് സീറ്റുകളാണ്.
ചിന്തിക്കാവുന്നതിലും അപ്പുറം
ബിഎസ്പി മധ്യപ്രദേശില്‍ വലിയ പാര്‍ട്ടിയല്ല. എന്നിട്ടും ചിന്തിക്കാവുന്നതില്‍ അപ്പുറമുള്ള സീറ്റുകളാണ് അവര്‍ ആവശ്യപ്പെട്ടത്. ബിഎസ്പിക്ക് വെറും രണ്ടായിരം വോട്ടുള്ള മണ്ഡലങ്ങളിലാണ് അവര്‍ സീറ്റുകള്‍ ആവശ്യപ്പെട്ടത്. മുന്‍ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ ഇത് വ്യക്തമാക്കുന്നതാണ്. ഇത് കോണ്‍ഗ്രസിന് ഒരിക്കലും നല്‍കാനാവാത്തതാണ്. ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നല്‍കുന്ന ഘടകമാണ് ഇത്രയും സീറ്റുകള്‍ ബിഎസ്പിക്ക് നല്‍കുന്നതെന്ന് കമല്‍നാഥ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ വലിയ പാര്‍ട്ടി
യുപിയില്‍ ബിഎസ്പി വലിയ പാര്‍ട്ടിയാണ്. എന്നാല്‍ മധ്യപ്രദേശില്‍ അതുപോലെയാണെന്ന് ധരിക്കരുത്. കോണ്‍ഗ്രസ് യുപിയില്‍ അധികം സീറ്റുകള്‍ ചോദിച്ചാല്‍ മായാവതി അതിനെ ഒരിക്കലും അംഗീകരിക്കില്ല. വെറും 6.3 ശതമാനം വോട്ടുള്ള ബിഎസ്പിക്ക് മധ്യപ്രദേശില്‍ 50 സീറ്റുകള്‍ വേണമെന്നുള്ളത് ദുരാഗ്രഹമാണ്. യുപിയില്‍ കോണ്‍ഗ്രസ് എങ്ങനെയാണോ അതേ പോലെയാണ് മധ്യപ്രദേശില്‍ ബിഎസ്പി. ജയ സാധ്യതയില്ലാത്ത സീറ്റുകള്‍ അവര്‍ക്ക് നല്‍കിയാല്‍ അത് സഖ്യത്തിന്റെ വളര്‍ച്ചയെ തന്നെ ബാധിക്കും.
വിജയത്തെ ബാധിക്കുമോ?
ബിഎസ്പിയില്ലാത്തത് കോണ്‍ഗ്രസിന്റെ സാധ്യതകളെ ബാധിക്കില്ലെന്ന് ഉറപ്പ് പറയുകയാണ് കമല്‍നാഥ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യസാധ്യതകളെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് ഇതില്‍ നിന്ന് വ്യത്യസ്തമാണ്. അതുകൊണ്ട് സീറ്റ് സംബന്ധിച്ചും സഖ്യം സംബന്ധിച്ചും വ്യത്യസ്ത രീതിയാണ് പിന്തുടരുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസിനാണ് സാധ്യതയുള്ളതെന്നും അദ്ദേഹം പറയുന്നു.
ആരുമായും സഖ്യമാവാം
കടുംപിടുത്തമില്ലെങ്കില്‍ ആരുമായും സഖ്യമാവാം. ബിജെപിക്ക് ഗുണകരമാകുന്ന രീതിയിലുള്ള സഖ്യത്തിന് കോണ്‍ഗ്രസിന് താല്‍പര്യമില്ല. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒപ്പം കൂട്ടാവുന്ന എല്ലാവരെയും കൂട്ടുമെന്ന് കമല്‍നാഥ് പ്രഖ്യാപിച്ചു. അതേസമയം സമാജ്‌വാദി പാര്‍ട്ടിയുമായും ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടിയുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയെന്നും അവരെ സഖ്യത്തിന്റെ ഭാഗമാക്കുമെന്നും കമല്‍നാഥ് വ്യക്തമാക്കി.
മായാവതിയുടെ കടുംപിടുത്തം
സീറ്റ് സംബന്ധിച്ച് മായാവതിക്കുള്ള കടുംപിടുത്തം ഒഴിവാക്കേണ്ടി വരുമെന്നാണ് മറ്റ് പാര്‍ട്ടികള്‍ നല്‍കുന്ന സൂചന. അവര്‍ പറയുന്ന സീറ്റുകള്‍ എല്ലാ സംസ്ഥാനത്തും പ്രായോഗികമല്ലെന്നും കോണ്‍ഗ്രസ് പറയുന്നു. അഖിലേഷ് യാദവിനെ പോലുള്ളവര്‍ക്കും ഇതേ അഭിപ്രായമുണ്ട്. അതേസമയം സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കാര്യമായ തിരിച്ചടി ഉണ്ടാകുമ്പോള്‍ മായാവതി കാര്യങ്ങളൊക്കെ പഠിച്ചോളുമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
അഖിലേഷുമായി ചര്‍ച്ച
അഖിലേഷ് മധ്യപ്രദേശിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് തങ്ങളെ ദീര്‍ഘകാലം കാത്തിരിപ്പിച്ചെന്ന് ആരോപിച്ചാണ് അഖിലേഷ് സഖ്യം വിട്ടത്. എന്നാല്‍ കമല്‍നാഥിന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ നിര്‍ണായകമായി മാറുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധി അഖിലേഷിനെ വിളിക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ നേരിട്ട് കാണുകയും ചെയ്യും. അഖിലേഷ് മധ്യപ്രദേശില്‍ വലിയ നേതാവല്ലെങ്കിലും സഖ്യം നിലനിര്‍ത്താമെന്നാണ് കോണ്‍ഗ്രസിന്റെ ധാരണ.
മാണ്ഡ്യ വിട്ടുനല്‍കണമെന്ന് ജെഡിഎസ്... പറ്റില്ലെന്ന് കോണ്‍ഗ്രസ്.... വീണ്ടും പ്രതിസന്ധി!!
ദിലീപിനെ തലോടി തടിയൂരാൻ അമ്മ നേതൃത്വം, നടിമാരുടെ നിയമോപദേശം ചവറ്റ് കുട്ടയിൽ തളളി