ഇതൊരു ഇടവേള മാത്രം; കോണ്‍ഗ്രസ് വിജയം 22 ലേക്ക് ഉയരും, സിന്ധ്യക്ക് മറുപടി പറയുക ജനം: കമല്‍നാഥ്
ഭോപ്പാല്‍: എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയെ മുന്‍ നിര്‍ത്തി തയ്യാറാക്കിയ പദ്ധതിയിലൂടെയായിരുന്നു മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ വീഴ്ത്തി ബിജെപി ഭരണം പിടിച്ചത്. ബിജെപി പാളയത്തിലേക്ക് പോയ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പദവി രാജിവെച്ചതോടെ സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട കമല്‍നാഥ് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് തേടാതെ രാജിവെച്ചൊഴുകയായിരുന്നു.
പിന്നാലെ സംസ്ഥാനത്ത് ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും ചെയ്താല്‍. എന്നാല്‍ ഇതൊരു ചെറിയ ഇടവേളയാണെന്നും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചു വരുമെന്നുമാണ് കമല്‍നാഥ് അവകാശപ്പെടുന്നത്.

ആത്മവിശ്വാസം
തന്‍റെ മകന്‍റെ മണ്ഡലമായ ചിന്ദ്വരയില്‍ സന്ദര്‍ശനം നടത്തുന്നതിന്‍റെ രണ്ടാം ദിവസമായിരുന്നു സംസ്ഥാന ഭരണത്തിലേക്ക് കോണ്‍ഗ്രസ് തിരിച്ചുവരുമെന്നുള്ള ആത്മവിശ്വാസം കമല്‍നാഥ് വീണ്ടും പ്രകടിപ്പിച്ചത്. രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ദില്ലിയിൽ കുടുങ്ങിയതിനാല്‍ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരു നേതാക്കളും ചിന്ദ്വാരയിലെത്തിയത്.

തങ്ങളുണ്ട്
ചിന്ദ്വാരയിലെ ജനങ്ങള്‍ക്കൊപ്പം എന്നും തങ്ങള്‍ ഉണ്ടെന്ന് പ്രഖ്യാപിച്ച അദ്ദേഹം സംസ്ഥാനത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 20-മുതല്‍ 22 വരെ സീറ്റകള്‍ കരസ്ഥമാക്കുമെന്നും പറഞ്ഞു. കോണ്‍ഗ്രസ് ഭരണത്തിന്‍റെ ചെറിയൊരു ഇടവേള മാത്രമാണ് ഇത്. പാര്‍ട്ടി ഉടന്‍ തന്നെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

വിമര്‍ശനം
പാര്‍ട്ടിവിട്ട് ബിജെപിയിലേക്ക് കൂടുമാറിയ ജ്യോതിരാദത്യ സിന്ധ്യക്കെതിരെ പതിവുപോലെ വലിയ വിമര്‍ശനമാണ് ഇന്നും കമല്‍നാഥ് നടത്തിയത്. എന്തുകൊണ്ടാണ് സിന്ധ്യയും അനുയായികളും ബിജെപിയിലേക്ക് പോയത് എന്നതിന്‍റെ സത്യം ജനങ്ങള്‍ക്ക് അറിയാം. എന്നിട്ടവര്‍ തെറ്റായ ആരോപണങ്ങള്‍ അവകാശവാദങ്ങളും ഉന്നയിക്കുകയാണെന്നും കമല്‍നാഥ് പറഞ്ഞു.

ജനം മറുപടി നല്‍കും
സിന്ധ്യക്കുള്ള മറുപടി ഉപതിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കും. അതില്‍ കൂടുതല്‍ ഒന്നും അദ്ദേഹത്തെ കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മധ്യപ്രദേശിലെ ജനങ്ങള്‍ സത്യസന്ധരും ലളിത സ്വഭാവക്കാരുമാണ്. മൂല്യങ്ങളിലും തത്വങ്ങളിലും അവർ വിട്ടുവീഴ്ച ചെയ്യുന്നില്ല. അതിനാല്‍ സിന്ധ്യക്കുള്ള മറുപടി അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധികള്‍
സംസ്ഥാന സര്‍ക്കാരും ബിജെപിയും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത്. മന്ത്രിസഭാ വിപുലീകരണം ഒരു കീറാമുട്ടിയായി നില്‍ക്കുകയാണ്. ഒരു മാസം സമയമെടുത്താണ് 5 പേരെ ഉള്‍പ്പെടുത്തിയുള്ള മന്ത്രിസഭ രൂപീകരിച്ചത്. മന്ത്രിസഭയുടെ വിപൂലീകരണം ഉണ്ടാവുമെന്ന് പറയാന്‍ തുടങ്ങിയിട്ട് ആഴ്ച രണ്ടായി. എന്നാല്‍ ഇതുവരെ ബിജെപിക്ക് അതിന് സാധിച്ചിട്ടില്ല.

ആരോപണത്തില്‍
തന്‍റെ സര്‍ക്കാറിന്‍റെ കാലത്ത് ഗോതമ്പ് വിതരണവുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്ന ആരോപണത്തില്‍ കമല്‍നാഥ് പ്രതികരണം നടത്തി. കൃഷി മന്ത്രി കമല്‍ പട്ടേല്‍ ഉന്നയിച്ച ആരോപണത്തില്‍ ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു. തട്ടിപ്പുകള്‍ നടത്തി പരിചയമുള്ളവര്‍ മറ്റുള്ളവരേയും അതേ കണ്ണുകൊണ്ട് കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.

24 മണ്ഡലങ്ങളിലേക്ക്
നേരത്തേയും ഉപതിരഞ്ഞെടുപ്പിലൂലെ സംസ്ഥാന ഭരണം തിരികെ പിടിക്കുമെന്ന് കമല്‍നാഥ് അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച 22 എംഎല്‍എമാരുടേത് ഉള്‍പ്പടെ ആകെ 24 മണ്ഡലങ്ങളിലേക്കാണ് മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. കൊറോണ പ്രതിസന്ധിയില്‍ ചെറിയ അയവ് വന്നാല്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇരുപത് സീറ്റില്‍
കമല്‍നാഥ് അവകാശപ്പെടുന്നത് പോലെ ഇരുപത് സീറ്റില്‍ വിജയിച്ചാല്‍ കോണ്‍ഗ്രസിന് അധികാരത്തിലേക്ക് തിരിച്ചെത്താന്‍ സാധിക്കും. ഏറ്റവും കുറഞ്ഞ് 17 സീറ്റുകളിലെ വിജയമെങ്കിലും ഈ ആഗ്രഹം സഫലീകരിക്കാന്‍ കോണ്‍ഗ്രസ് നേടേണ്ടതുണ്ട്. നിലവില്‍ സ്വതന്ത്രരേയും മറ്റ് കക്ഷികളേയും കൂട്ടി 99 പേരുടെ അംഗബലമാണ് പ്രതിപക്ഷത്ത് ഉള്ളത്.

107 പേരുടെ പിന്തുണ
107 പേരുടെ പിന്തുണയാണ് നിലവില്‍ സര്‍ക്കാറിന് ഉള്ളത്. ഉപതിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 9 സീറ്റിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ ബിജെപിക്ക് കേവലഭൂരിപക്ഷ സംഖ്യയായ 116 എത്താന്‍ സാധിക്കുകയുള്ളു. എന്നാല്‍ എന്ത് വിലകൊടുത്തും ബിജെപിയെ ഇതില്‍ നിന്ന് തടയിടുമെന്നാണ് കോണ്‍ഗ്രസ് നിരന്തരം അവകാശപ്പെടുന്നത്.

പ്രശ്നങ്ങള്‍
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ബിജെപിയില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഗുണകരമാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. സിന്ധ്യയോടൊപ്പം കോണ്‍ഗ്രസില്‍ നിന്ന് എത്തിയവര്‍ തന്നെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാവുമെന്ന കാര്യം ഏകദേശം ഉറപ്പായിട്ടുണ്ട്.

പ്രതിഷേധം
ഇതിനെതിരെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ ഇതിനോടകം തന്നെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ ഉള്‍പ്പടെ തങ്ങള്‍ മത്സരിച്ച സീറ്റുകള്‍ പാര്‍ട്ടിയിലേക്ക് പുതുതായി വരുന്നവര്‍ക്ക് വിട്ടുകൊടുക്കുന്നതിലെ അതൃപ്തി പലരും നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിച്ചില്ലെങ്കില്‍ ബിജെപി വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications