കമൽനാഥിന്റെ അടി ബിജെപിയുടെ മർമ്മത്ത്, കുതിരക്കച്ചവടം നടത്തിയ ബിജെപി എംഎല്‍എമാരെ തിരഞ്ഞ് പിടിച്ച് പണി
ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ കളം മാറിയതോടെ മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുളള തിരക്കിട്ട ശ്രമങ്ങളിലാണ് ബിജെപി. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇന്ന് രാത്രി ഗവര്‍ണറെ കണ്ടേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
Recommended Video
ഒരു വശത്ത് കോണ്‍ഗ്രസ് എംഎല്‍എമാരെ കൂടെ നിര്‍ത്തി സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ മറുവശത്ത് ബിജെപി എംഎല്‍എമാരെ വലയിലാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതിനായി കമല്‍നാഥ് തന്റെ ആവനാഴിയിലെ എല്ലാ അമ്പുകളും എടുത്ത് പ്രയോഗിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല കുതിരക്കച്ചവടം നടത്തുന്നതിന് പിന്നിൽ പ്രവർത്തിച്ച ബിജെപി എംഎൽഎമാരെ തിരഞ്ഞ് പിടിച്ച് കമൽനാഥ് സർക്കാർ പണി കൊടുത്ത് കൊണ്ടിരിക്കുകയാണ്.
രാജി പ്രതീക്ഷിച്ചില്ല
6 മന്ത്രിമാര്‍ അടക്കം 22 എംഎല്‍എമാര്‍ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമുണ്ട് എന്നതാണ് കമല്‍നാഥ് സര്‍ക്കാരിന്റെ നിലനില്‍പ്പ് അപകടത്തിലാക്കുന്നത്. പാര്‍ട്ടിക്കുളളില്‍ നാളുകളായി സിന്ധ്യ വിമത ശബ്ദം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ സിന്ധ്യ രാജി വെച്ച് പുറത്ത് പോകും എന്ന് കമല്‍നാഥ് മുതല്‍ രാഹുല്‍ ഗാന്ധി വരെയുളള കോണ്‍ഗ്രസ് നേതാക്കളാരും കണക്ക് കൂട്ടിയിരുന്നില്ല.
അടിവേരറുത്ത് സിന്ധ്യ
സിന്ധ്യ പുറത്ത് പോയാല്‍ തന്നെയും എംഎല്‍എമാര്‍ ഒപ്പം പോകുമെന്നും കോണ്‍ഗ്രസ് കരുതിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കമല്‍നാഥ് സര്‍ക്കാരിന്റെയും മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെയും അടിവേരറുത്ത് കൊണ്ടാണ് സിന്ധ്യയുടെ പോക്ക്. ബിജെപിയില്‍ ചേരാന്‍ വിമത എംഎല്‍എമാര്‍ക്ക് താല്‍പര്യം ഇല്ലെന്നും 13 പേരെങ്കിലും കോണ്‍ഗ്രസിലേക്ക് തിരികെ വരും എന്നുമാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.
മറുപണി കൊടുക്കാൻ
പിന്നില്‍ നിന്ന് കുത്തിയ എംഎല്‍എമാരെ അയോഗ്യരാക്കുക അടക്കമുളള നീക്കങ്ങളിലേക്കും കോണ്‍ഗ്രസ് നീങ്ങും. എന്നാല്‍ സര്‍ക്കാര്‍ വീഴാതെ കാക്കാന്‍ അത് മാത്രം മതിയാകില്ല. ബിജെപി തന്നെ പണി അത് പോലെ തിരിച്ച് കൊടുക്കാനും കമല്‍നാഥ് കരുക്കള്‍ നീക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനാണ് ശ്രമങ്ങള്‍.
ബിജെപിക്ക് തിരിച്ചടി
പത്തോളം ബിജെപി എംഎല്‍എമാരെ കോണ്‍ഗ്രസ് ക്യാംപില്‍ എത്തിക്കാനാവും എന്നാണ് കമല്‍നാഥ് കണക്ക് കൂട്ടുന്നത്. മാത്രമല്ല കുതിക്കച്ചവടത്തിന് കൂട്ട് നിന്ന ബിജെപി എംഎല്‍എമാര്‍ക്ക് സര്‍ക്കാര്‍ വീഴും മുന്‍പ് എട്ടിന്റെ പണി കൊടുക്കാനും കരുനീക്കം നടക്കുന്നു. ഇതിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ അടക്കം കമല്‍നാഥ് കൂട്ട് പിടിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
എംഎൽഎമാരെ കുരുക്കുന്നു
സംസ്ഥാനത്തെ ഏറ്റവും ധനികനായ എംഎല്‍എ ബിജെപിയുടെ സഞ്ജയ് പഥക് ആണ്. സഞ്ജയ്‌നെ ആണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആദ്യം നോട്ടമിട്ടിരിക്കുന്നത്. 141 കോടിയുടെ സ്വത്തുളള എംഎല്‍എയായ പഥക് ആദ്യം കോണ്‍ഗ്രസിനൊപ്പം ആയിരുന്നു. ഖനനമാണ് എംഎല്‍എയുടെ പ്രധാന വരുമാന മാര്‍ഗം.
ഖനനം നിർത്താൻ നോട്ടീസ്
കമല്‍നാഥിന്റെ ആദ്യത്തെ അടി ബിജെപിയുടെ മര്‍മ്മത്ത് തന്നെയാണ്. കോണ്‍ഗ്രസ് എംഎല്‍എമാരെ ബെംഗളൂരുവിലേക്ക് കടത്തിയതിന് തൊട്ട് പിറകെ ബിജെപി എംഎല്‍എയുടെ ഖനികളില്‍ ഖനനം നിര്‍ത്തി വെക്കാന്‍ സര്‍ക്കാര്‍ നോട്ടീസ് നല്‍കി. രണ്ട് ജില്ലകളിലായി പരന്ന് കിടക്കുന്നത് പഥകിന്റെ ഖനികള്‍.
റിസോർട്ട് നിരത്തി
തീര്‍ന്നില്ല, പഥകിന്റെ റിസോര്‍ട്ടിന്റെ ഒരു ഭാഗം കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം ഇടിച്ച് നിരത്തി. നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പഥക് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. സര്‍ക്കാര്‍ നീക്കങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് പഥക് ആരോപിക്കുന്നത്. തന്നെ തട്ടിക്കൊണ്ട് പോകാനും ശ്രമിക്കുന്നുവെന്നും പഥക് പറയുന്നു.
മിശ്രയുടെ വീട്ടിൽ റെയ്ഡ്
കോണ്‍ഗ്രസ് എംഎല്‍എമാരെ മറുകണ്ടം ചാടിച്ചതിന് പിന്നിലെ പ്രധാന ബുദ്ധി കേന്ദ്രമായ ബിജെപി എംഎല്‍എ നരോത്തം മിശ്രയേയും കമല്‍നാഥ് വെറുതെ വിടാനുദ്ദേശിച്ചിട്ടില്ല. ദാബ്രയിലുളള മിശ്രയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന് കീഴിലുളള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗം റെയ്ഡ് നടത്തിയിരുന്നു.
പ്രതികാര രാഷ്ട്രീയം
മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ ബിജെപി എംഎല്‍എ ഭൂപേന്ദ്ര സിംഗിനേയും കമല്‍നാഥ് ലക്ഷ്യമിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഭൂമി കയ്യേറി എന്നാരോപിച്ച് മാര്‍ച്ച് നാലിന് ഭൂപേന്ദ്ര സിംഗിന് നോട്ടീസ് അയച്ചിരിക്കുകയാണ്. കമല്‍നാഥ് സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്. തനിക്ക് കുതിരക്കച്ചവടവുമായി ബന്ധമില്ലെന്നും എംഎല്‍എ പറയുന്നു.
സുരക്ഷ നീക്കി
ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിലെ മന്ത്രിയായിരുന്ന എംഎല്‍എ വിശ്വാസ് സാരംഗിന്റെ സുരക്ഷ കമല്‍നാഥ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരെ കടത്താന്‍ കൂട്ട് നിന്നു എന്ന് കരുതുന്ന ബിജെപി എംഎല്‍എയായ അരവിന്ദ് ഭദോരിയയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തി. എംഎല്‍എയുടെ സഹോദരനെ ചോദ്യം ചെയ്യുകയുമുണ്ടായി.