കമല്‍നാഥ് സിന്ധ്യയെ നേരിടും..... ഉപതിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്, രാഹുലിന്റെ ആവശ്യങ്ങള്‍ ഇങ്ങനെ
ദില്ലി: മധ്യപ്രദേശില്‍ അധികാരം പോയതിന് പിന്നാലെ കോണ്‍ഗ്രസില്‍ രണ്ട് പ്രശ്‌നങ്ങള്‍. സോണിയാ ഗാന്ധിക്ക് ഈ രീതിയില്‍ അധികാരം നഷ്ടമായതില്‍ കടുത്ത ദേഷ്യമുണ്ട്. എന്നാല്‍ അതിന് കാരണം രാഹുല്‍ ഗാന്ധിയാണെന്ന വാദത്തിലാണ് കമല്‍നാഥ്. വളരെ മുമ്പ് തന്നെ ജ്യോതിരാദിത്യ സിന്ധ്യയ്ക്കുള്ള പ്രശ്‌നങ്ങള്‍ കമല്‍നാഥ് രാഹുലിനെ അറിയിച്ചിരുന്നു. എന്നാല്‍ നേതാക്കളെ ഒരാളെ പോലും കാണാന്‍ രാഹുല്‍ തയ്യാറായില്ലെന്നാണ് വാദം.
സോണിയക്കും വീഴ്ച്ച പറ്റിയെന്ന വാദവും പാര്‍ട്ടിയില്‍ സജീവമാണ്. സോണിയ സിന്ധ്യയെ ശത്രുവിനെ പോലെയാണ് കണ്ടത്. ഇത് ഹൈക്കമാന്‍ഡില്‍ നിന്ന് അദ്ദേഹത്തെ അകറ്റുകയും ചെയ്തു. അതേസമയം കമല്‍നാഥിനെ ദേശീയ തലത്തിലേക്ക് കൊണ്ടുവരണമെന്നാണ് രാഹുല്‍ ഗാന്ധി അടക്കമുള്ളവരുടെ ആവശ്യം പകരം ദിഗ് വിജയ് സിംഗിന്റെ മകന്‍ ജയവര്‍ധന്‍ സിംഗും കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥും കാര്യങ്ങള്‍ നോക്കട്ടെയാണ് തീരുമാനം.
കമല്‍നാഥ് നയിക്കും
കോണ്‍ഗ്രസ് വലിയ പദ്ധതികളാണ് അണിയറയില്‍ ഒരുക്കുന്നത്. ഓഗസ്റ്റ് 15ന് കമല്‍നാഥ് തന്നെ പതാക ഉയര്‍ത്തുമെന്നും, ഓര്‍ത്തുവെക്കാനുമാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്. ഒറ്റക്കെട്ടായി നിന്ന് കമല്‍നാഥിനെ പിന്തുണയ്ക്കാനാണ് തീരുമാനം. കമല്‍നാഥായിരിക്കും പ്രതിപക്ഷ നേതാവ്. ഉപതിരഞ്ഞെടുപ്പിലും കമല്‍നാഥ് തന്നെ നയിക്കും. ഹൈക്കമാന്‍ഡിനെ തങ്ങള്‍ക്കുടെ പിന്തുണ എംഎല്‍എമാര്‍ അറിയിച്ചിട്ടുണ്ട്. അടുത്ത ആറ് മാസത്തിനുള്ളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് കമല്‍നാഥ് ഇവര്‍ വാക്കു കൊടുത്തിട്ടുണ്ട്.
പുതുമുഖങ്ങളെ അണിനിരത്തും
പ്രാദേശിക തലത്തില്‍ നിന്നുള്ള പുതുമുഖങ്ങളെയാണ് 22 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പരീക്ഷിക്കുക. പക്ഷേ സീനിയര്‍ എംഎല്‍എമാരെ നേരിട്ട് വിജയിക്കാനാവുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്. അതല്ലെങ്കില്‍ പ്രാദേശിക തലത്തില്‍ സ്വാധീനമുള്ള സീനിയര്‍ നേതാക്കളെ മത്സരിപ്പിക്കുന്നതാണ്. ഇപ്പോഴുള്ള രണ്ട് ഓപ്ഷനുകള്‍ ഇതാണ്. സിന്ധ്യയെ നേരിടാന്‍ പാര്‍ട്ടിയിലെ നിഷ്പക്ഷരെയും നോട്ടമിടുന്നുണ്ട് കമല്‍നാഥ്. എന്നാല്‍ വിചാരിച്ചത്ര എളുപ്പമല്ല കമല്‍നാഥിന് അത്. സിന്ധ്യയുടെ ശക്തി കേന്ദ്രത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
രാഹുലിനെതിരെ പരാതി
രാഹുലിനെതിരെ പാര്‍ട്ടിയിലെ സീനിയര്‍ വിഭാഗം കടുത്ത എതിര്‍പ്പിലാണ്. നേതാക്കളെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നില്ലെന്നാണ് പരാതി. സിന്ധ്യക്ക് മാത്രമല്ല പാര്‍ട്ടിയിലെ പല നേതാക്കള്‍ക്കും കാണാനുള്ള അവസരം പോലും രാഹുല്‍ അനുവദിച്ചിരുന്നില്ല. ഷീല ദീക്ഷിത്, രാഹുലിനെ കാണാനുള്ള അനുവാദത്തിനായി ദിവസങ്ങളോളമാണ് കാത്തിരുന്നത്. സിന്ധ്യക്ക് കൂടിക്കാഴ്ച്ച അനുവദിച്ചതേയില്ല. ഹിമന്ത ബിശ്വ ശര്‍മ പാര്‍ട്ടി വിടാന്‍ കാരണം തന്നെ രാഹുലിന്റെ പെരുമാറ്റമാണ്. നേരത്തെ ഗോവയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെ വിജയ് സര്‍ദേശ് നാല് മണിക്കൂറോളമാണ് രാഹുലിനായി കാത്തുനിന്നത്. ഗോവയില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമാവാന്‍ കാരണവും രാഹുലായിരുന്നു.
കമല്‍നാഥ് ഫ്രീ
കോണ്‍ഗ്രസിനെ മൂന്ന് മാസം കൊണ്ടൊരു ആര്‍മിയാക്കി മാറ്റാനാണ് കമല്‍നാഥിന്റെ ശ്രമം. സിന്ധ്യ ഗ്രൂപ്പ് പോയതോടെ കോണ്‍ഗ്രസിന്റെ പൂര്‍ണ ചുമതല കമല്‍നാഥിലാണ്. പക്ഷേ സംസ്ഥാന രാഷ്ട്രീയത്തില്‍ കമല്‍നാഥിനേക്കാള്‍ കരുത്തന്‍ ശിവരാജ് സിംഗ് ചൗഹാനാണ്. എന്നാല്‍ കമല്‍നാഥിനെതിരെ രാഹുല്‍ ഉയര്‍ത്തുന്നത് വലിയ ആരോപണങ്ങളാണ്. സ്വന്തം എംഎല്‍എമാരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ എന്തുകൊണ്ട് തയ്യാറായില്ലെന്നാണ് ചോദ്യം. അതേസമയം കമല്‍നാഥില്‍ നിന്ന് വലിയ പരീക്ഷണങ്ങള്‍ മധ്യപ്രദേശില്‍ പ്രതീക്ഷിക്കാമെന്നാണ് സൂചന. ബിജെപിയിലെ പല എംഎല്‍എമാരും കമല്‍നാഥുമായി നേരത്തെ അടുപ്പമുള്ളവരാണ്. ഇവര്‍ ഒരവസരം കിട്ടിയാല്‍ പാര്‍ട്ടി വിടാന്‍ തയ്യാറാണ്.
ബിജെപിയിലെ പ്രശ്‌നം
സര്‍ക്കാരിനെ വീഴ്ത്തിയത് മുമ്പ് മധ്യപ്രദേശില്‍ കേട്ട് പഴക്കമില്ലാത്ത കാര്യമാണ്. ഇത് ബിജെപിയിലെ മൂന്ന് വിഭാഗങ്ങളെ ചൊടിപ്പിച്ചിരിക്കുകയാണ്. അതിന് പുറമേ വിമതര്‍ എത്തിയതോടെ സ്വന്തം ശക്തി ഇല്ലാതാവുമെന്ന ഭയത്തിലാണ് ബിജെപിയിലെ നേതാക്കള്‍. ശിവരാജ് സിംഗ് ചൗഹാന്‍ മറ്റ് നേതാക്കളെ പ്രോത്സാഹിപ്പിക്കാറില്ല എന്ന ചരിത്രമാണ് ഇവരെ ഭയപ്പെടുത്തുന്നത്. കോണ്‍ഗ്രസില്‍ ധാരാളം അവസരങ്ങള്‍ ഉള്ളതും ഇവരെ പ്രലോഭിപ്പിക്കുന്നുണ്ട്. ആ പരീക്ഷണത്തിനും കമല്‍നാഥ് ശ്രമിക്കുന്നുണ്ട്.
ദില്ലിയിലേക്ക് വിളിപ്പിക്കുമോ?
കമല്‍നാഥിന് ദില്ലിയില്‍ മികച്ച ഭരണപരിചയമുണ്ട്. സാധാരണ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞാല്‍ അവരാരും അതേ പദത്തില്‍ തന്നെ തുടരാറില്ല. കമല്‍നാഥിന് പ്രതിപക്ഷ പദവിന് നല്‍കേണ്ടെന്ന സോണിയയുടെ നിര്‍ദേശത്തിന് പിന്നില്‍ ഇതാണ് കാരണം. ദില്ലിയില്‍ കമല്‍നാഥിന് വലിയ സ്വാധീനമുണ്ട്. മുമ്പ് സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ നടന്ന ലോക ഇക്കണോമിക് ഫോറത്തില്‍ കമല്‍നാഥിന്റെ മികവ് ഇന്ത്യക്ക് നേട്ടമായിരുന്നു. കോണ്‍ഗ്രസ് ഇത്തരമൊരു നേതാവിനെയാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. പാര്‍ലമെന്റില്‍ അദ്ദേഹത്തെ എത്തിക്കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല. എന്നാല്‍ രാജ്യസഭയിലേക്ക് അദ്ദേഹത്തെ മത്സരിപ്പിച്ചാല്‍ കൊള്ളാമെന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് സാധ്യമല്ല.
അവസാന പോരാട്ടം
ഹൈക്കമാന്‍ഡുമായി വലിയ രസത്തില്‍ അല്ലാത്തത് കൊണ്ട് ഉപതിരഞ്ഞെടുപ്പ് കമല്‍നാഥിന് മരണക്കളിയാണ്. ഇതില്‍ തോറ്റാല്‍ സോണിയ പറയുന്നത് കമല്‍നാഥ് കേള്‍ക്കേണ്ടി വരും. എന്നാല്‍ വിജയിച്ചാല്‍ മധ്യപ്രദേശില്‍ ഇനി കമല്‍നാഥ് യുഗമായിരിക്കും. എല്ലാ എംഎല്‍എമാരോടും ബിജെപിയെ കരുതിയിരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് 40 എംഎല്‍എമാര്‍ മറുകണ്ടം ചാടുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഇവര്‍ക്ക് സംസ്ഥാന സമിതിയില്‍ വലിയ പദവികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ആരും പോകില്ലെന്നാണ് കമല്‍നാഥിന് പിന്തുണ പ്രഖ്യാപിച്ചതിലൂടെ വ്യക്തമാകുന്നത്. അതേസമയം തോറ്റാല്‍ ജയവര്‍ധന്‍ സിംഗും നകുല്‍ നാഥും നേതൃത്വത്തിലേക്ക് കടന്നുവരും.