ഉത്തർപ്രദേശ് സർക്കാരിൽ വിശ്വാസമില്ല; കമലേഷ് തിവാരിയുടെ മരണത്തിൽ എൻഐഎ അന്വേഷണം വേണമെന്ന് മകൻ
ലഖ്നോ: ഉത്തർപ്രദേശിൽ ഹിന്ദു മഹാസഭ മുൻ അധ്യക്ഷനും ഹിന്ദു സമാജ് പാർട്ടി നേതാവുമായ കമലേഷ് തിവാരിയുടെ കൊലപാതകത്തിൽ എൻഐഎ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മകൻ സത്യം തിവാരി. ദേശീയ അന്വേഷണ ഏജൻസി ഈ കേസ് ഏറ്റെടുക്കണം. ഞങ്ങൾ ആരെയും വിശ്വസിക്കുന്നില്ല. സുരക്ഷാ ഉദ്യോഗസ്ഥർ ഒപ്പം ഉണ്ടായിരുന്നിട്ട് കൂടിയാണ് പിതാവ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിൽ ഞങ്ങൾ എങ്ങനെ ഭരണകൂടത്തെ വിശ്വസിക്കുമെന്നും സത്യം തിവാരി ചോദിക്കുന്നു.
ലോകത്തെ ഞെട്ടിക്കാന്‍ സൗദി അരാംകോ; അരയും തലയും മുറുക്കി സൗദി സമ്പന്നര്‍!! ആലിബാബയെ വെട്ടും
കമലേഷ് തിവാരിക്ക് രണ്ട് തോക്കുധാരികളും ഒരു കാവൽക്കാരനും ഉൾപ്പെടെയുള്ള സുരക്ഷ അനുവദിച്ചിരുന്നു. കൊലപാതകം നടക്കുമ്പോൾ തോക്കുധാരികൾ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നില്ല. സംശയം തോന്നിയവരെ സുരക്ഷാ ഉദ്യോഗസ്ഥൻ ഗേറ്റിന് മുമ്പിൽ തടഞ്ഞു നിർത്തിയിരുന്നു. തിവാരിയുടെ അനുവാദം വാങ്ങിയ ശേഷമാണ് ഇവരെ കടത്തി വിട്ടത്.
തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 5 പേർ അറസ്റ്റിലായിട്ടുണ്ട്. മൂന്ന് പേരെ ഗുജറാത്തിൽ നിന്നും രണ്ട് പേരെ ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ തന്നെയാണോ യഥാർത്ഥ പ്രതികൾ എന്ന് ഉറപ്പില്ലെന്നും സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായും സത്യം തിവാരി പറയുന്നു. യുപി ഭരണകൂടത്തെ വിശ്വാസമില്ലെന്നും അതിനാൽ എൻഐഎ അന്വേഷണം വേണമെന്നും സത്യം തിവാരി ആവശ്യപ്പെട്ടു.
ബിജെപി നേതാവ് ശിവകുമാർ ഗുപ്തയെ തനിക്ക് സംശയമുണ്ടെന്ന് കമലേഷ് തിവാരിയുടെ മാതാവ് നേരത്തെ പോലീസിനെ അറിയിച്ചിരുന്നു. ഖുർഷിദ്ബാദിലെ ഓഫീസിൽവെച്ച് വെള്ളിയാഴ്ച ഉച്ചയോടെയാണ് കമലേഷ് തിവാരി കൊല്ലപ്പെടുന്നത്. കൊലയാളികൾ അദ്ദേഹത്തെ കുത്തിവീഴ്ത്തിയ ശേഷം വെടിയുതിർക്കുകയായിരുന്നു.