ആകാംക്ഷയ്ക്ക് വിരാമം; ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കമൽ ഹാസൻ, വമ്പൻ വാഗ്ദാനങ്ങൾ
Recommended Video
ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഉലകനായകൻ കമൽഹാസൻ. മക്കൾ നീതി മയ്യത്തിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രകടന പത്രികയും ചെന്നൈയിൽ നടന്ന ചടങ്ങിൽ കമൽഹാസൻ പുറത്തുവിട്ടു. എല്ലാ സ്ഥാനാർത്ഥികളും തന്റെ മുഖമുണ്ടെന്നും തേരിനെക്കാളും തനിക്ക് ഇഷ്ഠം തേരാളിയാകുന്നതാണെന്നും കമൽഹാസൻ പറഞ്ഞു.
കൂടുതൽ തൊഴിൽ അവസരങ്ങൾ, സ്ത്രീകൾക്ക് കൂടുതൽ സംവരണവും തുല്യവേതനവും കർഷകർക്ക് നൂറു ശതമാനം ലാഭം തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. 50 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അതിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഉറപ്പ് നൽകുമെന്നും മക്കൾ നീതി മയ്യം വാഗ്ദാനം ചെയ്യുന്നു.
സൗജന്യ വൈഫൈ, ടോൾരഹിത ഹൈവേകൾ, റേഷൻ ഉൽപ്പന്നങ്ങൾ വീടുകളിൽ നേരിട്ടെത്തിക്കാനുള്ള സംവിധാനം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിൽ ഉൾപ്പെടുന്നു.
രാഹുൽ ഗാന്ധി വയനാട്ടിലേക്ക്... രാഹുലും സീതാറാം യെച്ചൂരിയും ദില്ലിയിൽ ഉടമ്പടി ഉണ്ടാക്കി??
ചെന്നൈ സെൻട്രൽ ഉൾപ്പെടെ ആദ്യഘട്ടത്തിൽ 21 സ്ഥാനാർത്ഥികളുടെ പട്ടികയാണ് മക്കൾ നീതി മയ്യം പുറത്തുവിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് മത്സരിക്കാൻ താൽപര്യമുണ്ട് പാർട്ടി അണികളുടെ സമ്മതവും ഉപദേശവും കാത്തിരിക്കുന്നുവെന്നാണ് കമൽഹാസൻ പ്രതികരിച്ചത്. രണ്ടാം സ്ഥാനാർത്ഥി പട്ടികയിൽ ചില സർപ്രൈസുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കമൽ മത്സരിക്കുമെന്ന് സൂചനയുണ്ടായിരുന്ന പൊള്ളാച്ചി,രാമനാഥപുരം മണ്ഡലങ്ങൾ പട്ടികയിൽ ഇല്ലാതിരുന്നതോടെ പുതിയ പട്ടികയിൽ പേരുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
പുതുച്ചേരി ഉൾപ്പെടെ 40 സീറ്റുകളിലാണ് മക്കൾ നീതി മയ്യം സ്ഥാനാർത്ഥികളെ നിർത്തുന്നത്. 2018 ഫെബ്രുവരിയിലാണ് കമൽഹാസൻ പാർട്ടി പ്രഖ്യാപിക്കുന്നത്. അഴിമതിക്കെതിരെയുളള പോരാട്ടമാണ് തന്റെ ലക്ഷ്യമെന്നാണ് കമൽ ഹസൻ വ്യക്തമാക്കുന്നത്.