പ്രവാചകനെ അവഹേളിച്ചു; കമലേഷിന്റെ കൊലയ്ക്ക് കാരണം ആ വാക്കുകള്‍... മൗലാനയും പിടിയില്‍
ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ഹിന്ദു നേതാവിന്റെ കൊലപാതകത്തിന് കാരണം പ്രവാചകനെ നിന്ദിച്ച് സംസാരിച്ചതാണെന്ന് പോലീസ്. ഹിന്ദു സമാജ് പാര്‍ട്ടി സ്ഥാപകനായ കമലേഷ് തിവാരിയെ വെള്ളിയാഴ്ച ലഖ്നൗവിലെ ഓഫീസിലെത്തിയ അജ്ഞാതരാണ് മാരകായുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. മൂന്ന് പേരെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ മുസ്ലിം പണ്ഡിതനും ഉള്‍പ്പെടുമെന്നാണ് ഉത്തര്‍ പ്രദേശ് ഡിജിപി ഒപി സിങ് പറഞ്ഞത്.
കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകളാണ് പ്രതികളെ പിടിക്കാന്‍ സഹായിച്ചതെന്ന് ഡിജിപി പറയുന്നു. ഗുജറാത്തിലെ സൂറത്തിലുള്ളവരാണ് കേസില്‍ പിടിയിലായത്. യുപിയിലുള്ള രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കേസ് ഉടന്‍ അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും പോലീസ് മേധാവി പ്രതികരിച്ചു. ബിജെപി നേതാവാണ് തന്റെ മകനെ കൊന്നതെന്ന് കമലേഷിന്റെ മാതാവ് പറഞ്ഞു...
വെള്ളിയാഴ്ച ഉച്ചയ്ക്ക്
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കമലേഷിന്റെ കൊലപാതകം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മൂന്ന് പേരെ സംശയകരമായ രീതിയില്‍ പോലീസ് കണ്ടെത്തി. കാവിയും ചുവപ്പും നിറത്തില്‍ വസ്ത്രം ധരിച്ചവരും ഒരു സ്ത്രീയുമാണ് കമലേഷിന്റെ ഓഫീസിലെത്തിയതെന്ന് കണ്ടെത്തി.
പോലീസുകാര്‍ അവധി
കമലേഷിന് പോലീസ് സുരക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ വെള്ളിയാഴ്ച രണ്ടു പോലീസുകാരും അവധിയായിരുന്നു. ഗാര്‍ഡ് ഓഫീസിലെത്തിയവരെ തടഞ്ഞു. കമലേഷിന്റെ അനുമതിയോടെയാണ് പിന്നീട് ഇവരെ കടത്തിവിട്ടത്. അര മണിക്കൂറോളം ഇവര്‍ ഓഫീസിലുണ്ടായിരുന്നു.
മരണം ഇങ്ങനെ
അക്രമികള്‍ രക്ഷപ്പെട്ട ഉടനെയാണ് കമലേഷ് ആക്രമിക്കപ്പെട്ടുവെന്ന വിവരം അറിഞ്ഞത്. തൊണ്ട മുറിക്കുകയും ഒട്ടേറെ തവണ കുത്തേല്‍ക്കുകയും ചെയ്തുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ആശുപത്രിയില്‍ എത്തുംമുമ്പേ കമലേഷ് കൊല്ലപ്പെട്ടു.
ബേക്കറിയുടെ കവര്‍
ഡിജിപിയോയും ആഭ്യന്തര സെക്രട്ടറിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഡിജിപി സംഭവസ്ഥലം സന്ദര്‍ശിച്ചു. കൊല നടന്ന ഓഫീസില്‍ നിന്ന് ബേക്കറിയുടെ കവര്‍ ലഭിച്ചു. ദീപാവലി പരഹാരങ്ങള്‍ കമലേഷിന് നല്‍കാനാണ് വന്നത് എന്നായിരുന്നു മൂന്നുപേരും ഗാര്‍ഡിനോട് പറഞ്ഞിരുന്നത്.
അന്വേഷണം സൂറത്തിലേക്ക്
ഓഫീസില്‍ നിന്ന് ലഭിച്ച കവറിലുള്ള ബേക്കറി ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ളതാണ്. യുപി പോലീസ് ഗുജറാത്ത് എടിഎസ്സിന് വിവരം കൈമാറി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മൂന്ന് പ്രതികളെ പിടികൂടുകയായിരുന്നുവെന്നും രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നും ഡിജിപി പറഞ്ഞു.
കമലേഷിന്റെ വിവാദ പ്രസ്താവന
2015ല്‍ പ്രവാചകനെ പരിഹസിച്ച് കമലേഷ് തിവാരി ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് വന്‍ വിവാദമായിരുന്നു. കമലേഷിനെ കൊല്ലാന്‍ അന്ന് ചില പണ്ഡിതര്‍ ആഹ്വാനം ചെയ്തിരുന്നുവെന്നാണ് ഇയാളുടെ ഭാര്യ പോലീസിനോട് പറഞ്ഞത്. ഇതുപ്രകാരം രണ്ടു പണ്ഡിതരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികള്‍ ഇവര്‍
പിടിയിലായവരില്‍ ഒരാള്‍ സാരീ ഷോപ്പില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ്. മറ്റൊരാള്‍ ടൈലറും മൂന്നാമന് സ്റ്റോറില്‍ ജോലി ചെയ്യുന്ന വ്യക്തിയുമാണെന്ന് ഡിജിപി പറഞ്ഞു. സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമില്ലെന്നും പ്രവാചകനെ അവഹേളിച്ചതില്‍ പ്രതികള്‍ക്ക് കമലേഷിനോട് പകയുണ്ടായിരുന്നുവെന്നും പോലീസ് മേധാവി പറഞ്ഞു.
പിന്നില്‍ ബിജെപി നേതാവെന്ന് അമ്മ
അതേസമയം, കമലേഷ് തിവാരിയെ കൊലപ്പെടുത്തിയത് ബിജെപി നേതാവ് ശിവകുമാര്‍ ഗുപ്തയാണെന്ന് അദ്ദേഹത്തിന്റെ മാതാവ് പറയുന്നു. പ്രദേശത്തെ ക്ഷേത്ര ഭാരവാഹിയാണ് ഗുപ്ത. ഇയാളും തന്റെ മകനും തമ്മില്‍ ഒരു നിര്‍മാണ പ്രവര്‍ത്തനത്തില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും കമലേഷിന്റെ മാതാവ് പറഞ്ഞു. എന്നാല്‍ മാതാവിന്റെ ആരോപണം ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ഡിജിപി പറഞ്ഞത്.
ആരാണ് കമലേഷ് തിവാരി
നേരത്തെ ഹിന്ദു മഹാസഭ നേതാവായിരുന്നു കമേഷ് തിവാരി. 2017ലാണ്് ഹിന്ദു സമാജ് പാര്‍ട്ടി രൂപീകരിച്ചത്. മൗലാന മുഹ്സിന് ശൈഖ്, റഷീദ് അഹമ്മദ് പത്താന്, ഫൈസാന്‍ എന്നീ യുവാക്കളാണ് സൂറത്തില്‍ പിടിയിലായത്. ഇവരെ യുപിയില്‍ എത്തിച്ചു. കമലേഷിന്റെ ഭാര്യ ആരോപണം ഉന്നയിച്ച രണ്ട് മൗലാനമാരുടെ പേരും എഫ്ഐആറിലുണ്ട്.