കനയ്യ കുമാറിന് സീറ്റ് നല്‍കാതെ സിപിഐ; ബിഹാറില്‍ 14 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ എഐഎസ്എഫ്
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ഭാഗമായാണ് ഇടതുപക്ഷ പാര്‍ട്ടികളും മത്സരിക്കുന്നത്. സഖ്യത്തിലെ സീറ്റ് വിതരണവും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട് 29 സീറ്റുകളിലാണ് ബിഹാറില്‍ ഇത്തവണ മൂന്ന് ഇടതു പക്ഷ പാര്‍ട്ടികള്‍ ജനവിധി തേടുന്നത്. നിലവില്‍ മൂന്ന് എംഎല്‍എമാര്‍ ഉള്ള സിപിഐ എംഎല്‍ -19, സിപിഐ-6, സിപിഎം-4 സീറ്റുകളിലാണ് മത്സരിക്കുന്നത്. സിപിഐക്ക് ലഭിച്ച സീറ്റുകളിലൊന്നില്‍ ദേശീയ രാഷ്ട്രീയത്തിലെ തന്നെ ശ്രദ്ധേയമായ മുഖങ്ങളില്‍ ഒന്നായ കനയ്യ കുമാറിനെ മത്സരിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. ഇതോടെ ബിഹാറില്‍ തനിച്ച് മത്സരിക്കാനുള്ള നീക്കത്തിലാണ് എഐഎസ്എഫ്.

കനയ്യക്ക് സീറ്റില്ല
കനയ്യ കുമാറിന് സീറ്റ് ലഭിക്കാത്തില്‍ കടുത്ത പ്രതിഷേധമാണ് സിപിഐയുടെ വിദ്യാര്‍ത്ഥി ഘടകമായ എഐഎസ്എഫിനുള്ളിലുള്ളത്. ഇതോടെയാണ് സിപിഐ പിന്തുമയില്ലാതെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനുള്ള ആലോചനകളിലേക്ക് സംഘടന കടക്കുന്നത്. 14 സീറ്റുകളില്‍ ജനവിധി തേടാനാണ് എഐഎസ്എഫ് നീക്കം.

ആര്‍ജെഡിയുടെ ആധിപത്യം
സഖ്യത്തില്‍ സിപിഐക്ക് കുറഞ്ഞ സീറ്റുകള്‍ മാത്രം നല്‍കിയതിലും എഐഎസ്എഫിനുള്ളില്‍ അമര്‍ഷമുണ്ട്. സഖ്യത്തില്‍ ആര്‍ജെഡിയുടെ ആധിപത്യത്തിന് പാര്‍ട്ടി വഴങ്ങിയെന്നാണ് സംഘടനയുടെ പ്രധാന വിമര്‍ശനം. ബിഹാറില്‍ ഏറ്റവും ജനകീയമായ സിപിഐ നേതാക്കളില്‍ ഒരാളാണ് കനയ്യ കുമാര്‍. സീറ്റുകളുടെ എണ്ണം കുറഞ്ഞാലും കനയ്യ കുമാറിനെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷ.

ലോക്സഭാ തിരഞ്ഞെടുപ്പില്‍
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കനയ്യ കുമാറിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി മാര്‍ച്ചുകളും നടന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബഗുസരായി മണ്ഡലത്തില്‍ ജനവിധി തേടിയ കനയ്യ കുമാര്‍ 2,69,976 വോട്ട് നേടി ആര്‍ജെഡി സ്ഥാനാര്‍ത്ഥിയെ പിന്നിലാക്ക് രണ്ടാമതെത്തിയിരുന്നു. സീറ്റില്‍ ബിജെപിയായിരുന്നു വിജയിച്ചത്.

തേജസ്വി യാദവിന്‍റെ നിര്‍ദേശത്തിന് വഴങ്ങി
ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവിന്‍റെ നിര്‍ദേശത്തിന് സിപിഐ വഴങ്ങുകയായിരുന്നെന്നും അതുകൊണ്ടാണ് കനയ്യയെ സ്ഥാനാര്‍ത്ഥിയാക്കാത്തതെന്നുമാണ് എഐഎസ്എഎഫ് ആരോപിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടുള്ള പ്രചാരണങ്ങള്‍ നയിച്ച കനയ്യകുമാറിന്‍റെ സ്ഥാനാര്‍ത്ഥിത്വം ജനങ്ങളും പ്രതീക്ഷിച്ചിരുന്നു.

വലിയ ജനപങ്കാളത്തം
പൗരത്വ നിയമ ഭേദഗതിക്കെതിരായി കനയ്യകുമാറും കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് ഖാനും ചേര്‍ന്ന് നടത്തിയ ബിഹാര്‍ യാത്രയില്‍ വലിയ ജനപങ്കാളത്തിമാണ് ഉണ്ടായിരുന്നത്. കനയ്യ കുമാര്‍ മത്സരിക്കണമെന്ന ആഗ്രഹം കോണ്‍ഗ്രസിനും മറ്റ് ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും ഉണ്ടായിരുന്നു. തങ്ങളുടെ താല്‍പര്യം അവര്‍ സിപിഐ നേതൃത്വത്ത അറിയിച്ചിരുന്നതായും സൂചനയുണ്ട്.

ജനകീയ മുഖം
തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ കനയ്യ കുമാറിന്‍റെ ജനകീയ മുഖം മുതല്‍ കൂട്ടാവുമെന്നായിരുന്നു വിലയിരുത്തിയത്. എന്നാല്‍ പാര്‍ട്ടിക്ക് ലഭിച്ച ആറ് സീറ്റിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ സിപിഐ ഏവരേയും ഞെട്ടിക്കുകയായിരുന്നു. സിപിഐക്ക് വിട്ടു നല്‍കിയ ആറ് സീറ്റുകളില്‍ രണ്ടെണ്ണം അവരുടെ സ്വാധീന മേഖലയായ ബെഗുസരായിലാണ്. അതിനാല്‍ ഇതില്‍ ഒരു സീറ്റില്‍ കനയ്യകുമാര്‍ മത്സരിക്കുമെന്നാണ് കരുതിയത്.

സ്ഥാനാര്‍ത്ഥി പട്ടിക
എന്നാല്‍ സിപിഐ പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരിടത്തും കനയ്യകുമാര്‍ ഇടം നേടിയില്ല. ബെഗുസരായിലെ ബക്കാരി നിയമസഭ സീറ്റില്‍ സൂര്യകാന്ത് പാസ്വാന്‍, ബെഗുസരായിലെ തേഗ്ഡ മണ്ഡലത്തില്‍ രാം രത്തന്‍ സിങ്, ബാച്വാര മണ്ഡലത്തില്‍ അവാദേശ് കുമാര്‍ റായ്, ഹര്‍ലഖി മണ്ഡലത്തില്‍ രാം നരേഷ് പാണ്ഡെ, ജാംഞ്ജ്ഹര്‍പൂര്‍ മണ്ഡലത്തില്‍ രാംനാരായണ്‍ യാദവ്, രുപാലി സീറ്റില്‍ വികാസ് ചന്ദ്ര മണ്ഡല്‍ എന്നിവരാണ് മത്സരിക്കുന്നത്.

തനിച്ച് മത്സരിക്കാന്‍
തനിച്ച് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി എഐഎസ്എഫ് പരസ്യമായി വന്നിരിക്കുന്നതോടെ ശരിക്കും വെട്ടിലായത് സിപിഐ നേതൃത്വമാണ്. ഇതോടെ അനുനയ നീക്കവുമായി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, നിയമസഭാ സീറ്റിലേക്ക് കനയ്യ കുമാര്‍ മത്സരിക്കേണ്ടെന്ന വികാരവും ഒരു വിഭാഗത്തിനുണ്ട്.

വിജയസാധ്യത
ബിഹാറില്‍ ഇത്തവണ പ്രതിപക്ഷ സഖ്യത്തിന് വിജയസാധ്യതയുണ്ട്. ഇതേ തുടർന്ന് നിരവധിപേർ സീറ്റ് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. കനയ്യകുമാർ വിരുദ്ധരായ സംസ്ഥാന ബിഹാർ ഘടകത്തിലെ ഒരു വിഭാഗം ഈ അവസരം ഉപയോഗിച്ചുവെന്ന ആക്ഷേപവും ഉണ്ട്. കനയ്യകുമാറിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര നേത്യത്വം പിന്നോട്ട് പോയതും ഇതോടെയാണ്.
Recommended Video

കേന്ദ്രനേത്യത്വം വ്യക്തമാക്കുന്നത്
കനയ്യകുമാറിന് സീറ്റ് നിഷേധിച്ചതോടെ ബെഗുസരായിയിലെ പ്രാദേശിക ഘടകത്തിലും കടുത്ത അമര്‍ഷമുണ്ട്. അതേസമയം കനയ്യകുമാറിന്റെ പേര് സ്ഥാനാർത്ഥിപട്ടികയിൽ ഇല്ലാത്തതിൽ അസ്വാഭാവികത ഇല്ലെന്നാണ് സിപിഐ കേന്ദ്രനേത്യത്വം വ്യക്തമാക്കുന്നത്. പലഘടകങ്ങളും പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.












Click it and Unblock the Notifications