'നികുതി ദായകര്‍ വെറും 4 ശതമാനം പേര്‍ മാത്രം, അല്ലാത്തവര്‍ക്ക് ബസ് കത്തിക്കാന്‍ ആര് അവകാശം നല്‍കി?'
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജവ്യാപകമായി പ്രതിഷേധം തുടരുകയാണ്. സിനിമ മേഖലയില്‍ നിന്നുള്‍പ്പെടെ നിരവധി പ്രമുഖര്‍ പ്രതിഷേധത്തില്‍ അണിനിരന്നിരുന്നു. ബോളിവുഡില്‍ നിന്നും ഹുമാ ഖുറേഷി, ഫര്‍ഹാന്‍ അക്തര്‍, സ്വര ഭാസ്കര്‍ തുടങ്ങിയവര്‍ തെരുവിലിറങ്ങി നിയമത്തിനെതിരെ പ്രതിഷേധിച്ചു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റനൗത്ത്.ഇന്ത്യയിലെ നികുതി ദായകര്‍ നാല് ശതമാനം മാത്രമാണെന്നും ബാക്കിയുള്ള ആശ്രിതരായ ആളുകള്‍ക്ക് ബസും ട്രെയിനുകളും കത്തിച്ച് പ്രതിഷേധിക്കാന്‍ എന്ത് അവകാശമാണ് ഉള്ളതെന്നും കങ്കണ ചോദിച്ചു.
'ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്നോ നാലോ ശതമാനം പേര്‍ മാത്രമാണ് നികുതി ദായകര്‍. മറ്റുള്ളവര്‍ നികുതി നല്‍കുന്നവരെ ആശ്രയിച്ചാണ് കഴിയുന്നത്. ആരാണ് ഇവര്‍ക്ക് ബസുകളും ട്രെയിനുകളും കത്തിച്ച് പ്രതിഷേധിക്കാനുള്ള അവകാശം നല്‍കിയത്. ഒരു ബസിന് വലിയ തുക ചെലവ് വരും. രാജ്യത്ത് നിരവധി പേര്‍ ദാരിദ്ര്യത്തില്‍ കഷ്ടപ്പെടുകയാണെന്ന കാര്യം മറക്കരുത്, കങ്കണ പറഞ്ഞു.
ജനാധിപത്യത്തിന്‍റെ പേരില്‍ ജനങ്ങള്‍ അക്രമത്തിന് ഇറങ്ങുന്നത് ശരിയല്ല. സ്വാതന്ത്ര്യത്തിനു മുമ്പ് ഉണ്ടായിരുന്ന അവസ്ഥയിലാണ് നമ്മള്‍ ഇപ്പോള്‍. അന്ന് നമ്മളെ അടക്കി ഭരിച്ചവര്‍ക്കെതിരെ പ്രതിഷേധം നടത്തുകയെന്നത് ശരിയായ നടപടിയായിരുന്നു. എന്നാൽ ഇന്ന്, ജനാധിപത്യമാണ്. നിങ്ങളുടെ നേതാക്കൾ നിങ്ങളില്‍ ഉള്ളിൽ നിന്നാണ് വന്നത്, ഇറ്റലിയിൽ നിന്നോ ജപ്പാനിൽ നിന്നോ അല്ല, കങ്കണ പറഞ്ഞു. അതേസമയം നടിയുടെ പ്രസ്താവനയ്ക്കെതിരെ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്ത് വന്നു. രാജ്യത്തെ പൗരല്‍മാരെല്ലാം പരോക്ഷ നികുതി നല്‍കുന്നവരാണെന്ന് മനീഷ് സിസോദിയ പ്രതികരിച്ചു.