കങ്കണ സ്വാതന്ത്ര സമരത്തെ അപമാനിച്ചു; നടിയുടെ പത്മശ്രീ പുരസ്കാരം തിരിച്ചെടുക്കണമെന്ന് കോണ്‍ഗ്രസ്
ന്യൂഡൽഹി: 1947ലെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ ഭിക്ഷ എന്ന് വിശേഷിപ്പിച്ച് കങ്കണ റണാവത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കങ്കണ നടത്തിയ പരാമർശം രാജ്യദ്രോഹമാണെന്നും അതിനാല്‍ തന്നെ അടുത്തിടെ അവർക്ക് നൽകിയ പത്മശ്രീ സർക്കാർ തിരിച്ചെടുക്കണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെയാകെ അപമാനിക്കുകയാണ് താരം ചെയ്തിരിക്കുന്നത്.
ഇത് പൊറുക്കാന്‍ കഴിയുന്ന തെറ്റ് അല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു. 1947 ലെ ഇന്ത്യയുടെ സ്വാതന്ത്ര്യം യഥാര്‍ത്ഥ സ്വാതന്ത്ര്യമല്ല, മറിച്ച് "ഭീക്" (ഭിക്ഷ) ആയിരുന്നുവെന്നും 2014ലാണ് നമുക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്നുമായിരുന്നു ഒരു വാർത്താ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ കങ്കണ റണാവത്ത് പറഞ്ഞത്.

"ഞെട്ടിപ്പിക്കുന്നതും അതിരുകടന്നതും" എന്നായിരുന്നു കങ്കണയുടെ പ്രസ്താവനകളോട് പ്രതികരിച്ചുകൊണ്ട് കോൺഗ്രസിന്റെ മുതിർന്ന വക്താവ് ആനന്ദ് ശർമ്മ ട്വിറ്ററില്‍ കുറിച്ചത്. "മഹാത്മാഗാന്ധി, നെഹ്‌റു, സർദാർ പട്ടേൽ എന്നിവരുടെ നേതൃത്വത്തിലുള്ള ധീരരായ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതും സർദാർ ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ വിപ്ലവകാരികളുടെ ത്യാഗങ്ങളെ ഇകഴ്ത്തുന്നതുമാണ് കങ്കണ റണാവത്തിന്റെ പ്രസ്താവന," എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കങ്കണയ്ക്ക് നൽകിയ പത്മ പുരസ്‌കാരം ഉടൻ തിരിച്ചെടുക്കണമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ശർമ്മ ആവശ്യപ്പെട്ടു. ഇത്തരം പുരസ്‌കാരങ്ങൾ നൽകുന്നതിന് മുമ്പ് മനഃശാസ്ത്രപരമായ വിലയിരുത്തൽ നടത്തണമെന്നും അങ്ങനെയുള്ളവർ രാഷ്ട്രത്തെയും അതിന്റെ പോരാളികളേയും അപമാനിക്കാതിരിക്കാൻ വേണ്ടിയുള്ള കരുതല്‍ ഉണ്ടാവണമെന്നും മുൻ കേന്ദ്രമന്ത്രികൂടിയായ ശര്‍മ്മ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണം. റണാവത്തിന്റെ അഭിപ്രായത്തെ അദ്ദേഹം അംഗീകരിക്കുകയാണെങ്കിൽ അത് രാജ്യത്തോട് പറയണം. ഇല്ലെങ്കിൽ, അത്തരക്കാർക്കെതിരെ സർക്കാർ ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു. പത്മ പുരസ്‌കാരത്തിന് അർഹരല്ലാത്ത ആളുകൾക്ക് ഈ ബഹുമതികൾ നൽകിയാൽ എന്ത് സംഭവിക്കുമെന്ന് കങ്കണയുടെ പ്രസ്താവന തെളിയിക്കുന്നുവെന്നായിരുന്നു കോൺഗ്രസ് വക്താവായ ഗൗരവ് വല്ലഭ് അഭിപ്രായപ്പെട്ടത്.

"കങ്കണ റണാവത്ത് തന്റെ പ്രസ്താവനയുടെ പേരിൽ എല്ലാ ഇന്ത്യക്കാരോടും പരസ്യമായി മാപ്പ് പറയണമെന്ന് ഞാൻ ആവശ്യപ്പെടുന്നു, നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനവും നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗവും അപമാനിക്കപ്പെട്ടു," വല്ലഭ് പറഞ്ഞു. മഹാത്മാഗാന്ധി, സർദാർ ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, സർദാർ വല്ലഭായ് പട്ടേൽ എന്നിവരെ അപമാനിക്കുന്ന ഒരു സ്ത്രീയിൽ നിന്ന് ഇന്ത്യാ ഗവൺമെന്റ് അഭിമാനകരമായ പത്മ അവാർഡ് തിരിച്ചെടുക്കണം. അവർക്ക് സർക്കാർ പത്മ പുരസ്കാരം നൽകുന്നുവെങ്കിൽ, അതിനർത്ഥം സർക്കാർ അവരെ പ്രോത്സാഹിപ്പിക്കുന്നു എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടിയുടെ പ്രസ്താവന കാരണം സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങളുടെ വികാരം വ്രണപ്പെട്ടുവെന്ന് വാദിച്ച കോൺഗ്രസ് നേതാവ്, പത്മ അവാർഡിന് റണാവത്തിനെ തിരഞ്ഞെടുത്തതില്‍ സർക്കാരും മാപ്പ് പറയണമെന്ന് പറഞ്ഞു. കങ്കണ റണാവത്ത് പറഞ്ഞത് നേരിട്ടുള്ള രാജ്യദ്രോഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Recommended Video

മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായ് പട്ടേൽ, മൗലാന അബുൽ കലാം ആസാദ്, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പൗരന്മാരുടെ ത്യാഗത്തിന് റണാവത്തിന്റെ പരാമർശം അപമാനമാണെന്നായിരുന്നു മറ്റൊരു കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റും അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications