'സർക്കാർ ഒരു തെറ്റ് ചെയ്തു, ഇക്കുറി ശത്രുക്കളാക്കിയിരിക്കുന്നത് ബുദ്ധിയും വിവരവും ഉളളവരെയെന്ന് കനയ്യ
ദില്ലി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാല ക്യാംപസ്സില്‍ വീണ്ടും ആസാദി മുദ്രാവാക്യവുമായി കനയ്യ കുമാര്‍. മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് കൂടിയായ കനയ്യ ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായാണ് ക്യാംപസില്‍ എത്തിയത്.
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വിഷയങ്ങള്‍ ജെഎന്‍യു എന്നും ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നുവെന്ന് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവേ കനയ്യ കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ ഒരു തെറ്റ് ചെയ്തിരിക്കുകയാണ്. ഇക്കുറി അവര്‍ തിരഞ്ഞെടുത്തിരിക്കുന്ന ശത്രുക്കള്‍ ബുദ്ധിയും വിവരവും ഉളളവരാണ് എന്നും കനയ്യ പറഞ്ഞു.
ജെഎന്‍യുവിനോടുളള വെറുപ്പ് ഒരു സര്‍വ്വകലാശാലയോടൊ ഒരു ആശയത്തോടൊ ഉളള വെറുപ്പല്ല. മറിച്ച് ഒരു രാജ്യം എങ്ങനെ ആയിരിക്കണം എന്നതിനോടുളള വെറുപ്പാണ്. ജെഎന്‍യുവില്‍ ഒരു പെണ്‍കുട്ടിക്ക് രാത്രി ലൈബ്രറിയില്‍ നിന്നിറങ്ങി തനിച്ച് നടക്കാം. ഈ ക്യാംപസ്സില്‍ 40 ശതമാനം പേരും ആദിവാസി വിഭാഗത്തില്‍ നിന്നുളളവരോ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുളളവരോ ആണെന്നും കനയ്യ പറഞ്ഞു.
ടുക്‌ഡേ ടുക്‌ഡേ ഗ്യാംഗിന്റെ തലവന്‍ എന്ന് വിളിക്കപ്പെടുന്നതില്‍ തനിക്ക് അഭിമാനമേ ഉളളൂ എന്നും ജെഎന്‍യുവിനൊപ്പം നില്‍ക്കുകയാണെങ്കില്‍ നിങ്ങളെ ഇടതുപക്ഷക്കാരനെന്ന് അവര്‍ മുദ്ര കുത്തുമെന്നും കനയ്യ പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, നടി ദീപിക പദുക്കോണ്‍ എന്നിവരും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ട് ക്യാംപസ്സില്‍ എത്തിയിരുന്നു. ഭരണഘടനയെ തകര്‍ക്കാനായി ശ്രമിക്കുന്ന സര്‍ക്കാര്‍ ആണ് രാജ്യദ്രോഹികള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.