ബീഹാറില്‍ എന്‍ഡിഎയെ വെല്ലുവിളിച്ച് കനയ്യകുമാര്‍.... ബെഗുസരയില്‍ നിന്ന് മത്സരിക്കും!!
പട്‌ന: ബീഹാറില്‍ എന്‍ഡിഎയില്‍ സീറ്റ് വിവാദം കത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ പ്രതിപക്ഷത്തിന് സീറ്റിന്റെ കാര്യത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം പുതിയ കക്ഷികളെ കൊണ്ടുവരാനും തയ്യാറാണ്. എന്നാല്‍ അപ്രതീക്ഷിതമായി ഒരാള്‍ ബീഹാറില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുകയാണ്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി(ജെഎന്‍യു)യിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാറാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്.
നിതീഷ്-മോദി സഖ്യത്തെ അടിമുടി ഞെട്ടിക്കുന്ന തീരുമാനമാണിത്. സിപിഐയുടെ സീറ്റിലാണ് താരം മത്സരിക്കുന്നത്. നേരത്തെ ജെഎന്‍യു വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ തലത്തില്‍ വീരനായകനായിട്ടായിരുന്നു കനയ്യകുമാറിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചിത്രീകരിച്ചത്. ഇടതുപാര്‍ട്ടികള്‍ അദ്ദേഹത്തെ പിന്തുണയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ബീഹാറിലെ ബെഗുസരയില്‍ നിന്നാണ് കനയ്യകുമാര്‍ മത്സരിക്കുന്നത്.
കനയ്യകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം
പ്രതിപക്ഷത്തിന് അപ്രതീക്ഷിതമായി കിട്ടിയ അവസരമാണ് കനയ്യകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം. ബെഗുസരയിലെ ബീഹത് പഞ്ചായത്തിലാണ് കനയ്യകുമാര്‍ താമസിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ബെഗുസരയില്‍ മത്സരിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. അതേസമയം ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള ഇടതുനേതാക്കളെല്ലാം കനയ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഒറ്റക്കെട്ടായി പിന്തുണച്ചെന്ന് സിപിഐ ബീഹാര്‍ ജനറല്‍ സെക്രട്ടറി സത്യനാരായണ്‍ സിംഗ് പറഞ്ഞു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബെഗുസരയില്‍ കടുത്ത പോരാട്ടം നടക്കുമെന്ന് ഉറപ്പാണ്.
മതേതര സഖ്യവുമായി ചര്‍ച്ച
ഇടതുപാര്‍ട്ടികള്‍ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ബീഹാറിലെ മതേതര സഖ്യത്തിന്റെ പിന്തുണ ഇവര്‍ക്ക് ആവശ്യമാണ്. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്ന് സിപിഐ പറഞ്ഞു. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായി കനയ്യകുമാറിനെ നിര്‍ത്തണമെന്നാണ് ആവശ്യം. അതേസമയം ഈ നീക്കത്തോട് ആര്‍ജെഡിക്കും കോണ്‍ഗ്രസിനും എതിര്‍പ്പില്ലെന്നാണ് സൂചന.
പൊതുസ്ഥാനാര്‍ത്ഥി
കനയ്യകുമാറിനെ പൊതുസ്ഥാനാര്‍ത്ഥിയാക്കാന്‍ തേജസ്വി യാദവ് ലാലുവിനോട് നിര്‍ദേശിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസും ഇതേ തീരുമാനം സിപിഐയെ അറിയിച്ചിട്ടുണ്ട്. അതേസമയം ഔദ്യോഗിക തീരുമാനം കുറച്ച് കഴിഞ്ഞ് മാത്രമേ ഉണ്ടാവൂ എന്ന് സിപിഐ പറഞ്ഞു. സിപിഐ ചിഹ്നത്തിലായിരിക്കും കനയ്യകുമാര്‍ മത്സരിക്കുക. എന്‍ഡിഎയ്ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കനയ്യകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് സാധിക്കുമെന്നാണ് ആര്‍ജെഡി കരുതുന്നത്.
ബിജെപിയുടെ കോട്ട
കനയ്യകുമാര്‍ മത്സരിക്കുന്ന ബെഗുസര മണ്ഡലം ബിജെപിയുടെ കോട്ടയാണ്. 2014ല്‍ ബിജെപി നേതാവ് ഭോല സിംഗ് 58000 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഭോല സിംഗിന് നാലു ലക്ഷത്തിലധികം വോട്ടുകള്‍ ലഭിച്ചപ്പോള്‍ ആര്‍ജെഡിയുടെ തന്‍വീര്‍ ഹസന് മൂന്നരലക്ഷത്തിലധികം വോട്ടുകളും ലഭിച്ചു. പക്ഷേ ഇവിടെ മൂന്നാം സ്ഥാനത്തെത്തിയത്. സിപിഐ സ്ഥാനാര്‍ത്ഥി രാജേന്ദ്ര പ്രസാദ് സിംഗാണ്. രണ്ടുലക്ഷത്തിനടുത്ത് വോട്ടുകളാണ് രാജേന്ദ്ര പ്രസാദിന് ലഭിച്ചിരുന്നു. എന്നാല്‍ കനയ്യകുമാര്‍ വരുന്നതോടെ ജയസാധ്യത വര്‍ധിപ്പിക്കാന്‍ പ്രതിപക്ഷ സഖ്യത്തിന് സാധിക്കും. മണ്ഡലത്തില്‍ അദ്ദേഹത്തിന് നല്ല സ്വാധീനവുമുണ്ട്.
ലാലുവിന് താല്‍പര്യം
ബെഗുസര ആര്‍ജെഡിക്ക് സ്വാഭാവികമായും ലഭിക്കേണ്ട സീറ്റാണ്. ഇവിടെ വിജയം ഉറപ്പാണെന്ന് ആര്‍ജെഡി നേരത്തെ കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ലാലുപ്രസാദ് യാദവിന്റെ പ്രത്യേക താല്‍പര്യം കൊണ്ടാണ് ഈ സീറ്റ് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. പ്രതിച്ഛായയുള്ളവരെ സഖ്യത്തിന്റെ ഭാഗമാക്കുന്നത് ഗുണം ചെയ്യുമെന്നാണ് ലാലുവിന്റെ വിലയിരുത്തല്‍. അതേസമയം ആര്‍ജെഡിക്ക് ഇവിടെ വലിയ വോട്ടുബാങ്കുണ്ട്. അത് കനയ്യകുമാറിന് ലഭിച്ചാല്‍ വന്‍ മാര്‍ജിനില്‍ അദ്ദേഹത്തിന് ജയിക്കാനാവും.
ജെഎന്‍യു വിവാദം
പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട വിവാദമാണ് കനയ്യകുമാറിനെ പ്രശസ്തനാക്കിയത്. ഇതിനെതിരെ പാര്‍ലമെന്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് അദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് രാഷ്ട്രീയമായി വിവാദം കത്തിപ്പടരുന്നതിന് കാരണമായി. പിന്നീട് അദ്ദേഹത്തിന് ജാമ്യ ലഭിച്ചെങ്കിലും നിരവധി വധഭീഷണികള്‍ ഹിന്ദുത്വ സംഘടനകളില്‍ നിന്ന് അദ്ദേഹത്തിനുണ്ടായി.
എന്‍ഡിഎയില്‍ വിള്ളല്‍
പ്രതിപക്ഷ സഖ്യം ഓരോ ദിവസവും കരുത്തുറ്റതാക്കുമ്പോള്‍ എതിരാളികളായ എന്‍ഡിഎയില്‍ വിള്ളലുണ്ടായി കൊണ്ടിരിക്കുകയാണ്. ബീഹാറില്‍ പ്രധാന കക്ഷിയായ നിതീഷ് കുമാറിന്റെ ജെഡിയു സഖ്യം വിടാനൊരുങ്ങുകയാണ്. സീറ്റ് വിഭജനത്തില്‍ ബിജെപി കൈകടത്തുന്നു എന്നാണ് ആരോപണം. ബീഹാറിലെ 40 സീറ്റില്‍ 16 എണ്ണം തങ്ങള്‍ക്ക് വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
തന്ത്രങ്ങളൊഴിഞ്ഞ് ബിജെപി
നിതീഷ് പോയാല്‍ ബിജെപി വന്‍ പ്രതിസന്ധിയിലാവുമെന്ന് ദേശീയ നേതൃത്വത്തിനുറപ്പാണ്. അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് അമിത് ഷാ. എന്നാല്‍ ബീഹാറില്‍ നിന്നുള്ള ബിജെപി നേതാക്കളെല്ലാം ശുഭപ്രതീക്ഷയിലാണ്. നിതീഷ് ഇല്ലെങ്കില്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്നാണ് അവരുടെ പ്രവചനം. കഴിഞ്ഞ തവണ രണ്ട് സീറ്റ് മാത്രം ലഭിച്ച ജെഡിയുവിന് പത്ത് സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ലെന്നാണ് അവര്‍ വിശദീകരിക്കുന്നത്. പുതിയ പാര്‍ട്ടികളൊന്നും എന്‍ഡിഎയിലേക്ക് വരാനും താല്‍പര്യപ്പെടുന്നുമില്ല.
സംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുന്നു.... 13 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം... മരണസംഖ്യ 26 ആയി
ഇനി ഭരണം അമേരിക്കയിലിരുന്ന്... മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കുമില്ല; ക്യാബിനറ്റിൽ ആര് അധ്യക്ഷൻ?