ബെഗുസരയില്‍ കനയ്യകുമാര്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി... മഹാസഖ്യത്തിന് പരസ്യ വെല്ലുവിളി!!
ദില്ലി: ബീഹാറില്‍ ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യവുമായി ഇടഞ്ഞ ഇടതുപക്ഷം ബെഗുസരയില്‍ തീപ്പൊരി നേതാവ് കനയ്യകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കി. കഴിഞ്ഞ ദിവസം മഹാസഖ്യം ഇടതുപാര്‍ട്ടികളെ സഖ്യത്തില്‍ നിന്ന് തഴഞ്ഞിരുന്നു. നാല് സീറ്റ് ചോദിച്ച ഇടതുപക്ഷത്തിന് ഒരു സീറ്റ് നല്‍കേണ്ടെന്ന് തേജസ്വി യാദവാണ് തീരുമാനിച്ചത്. ഇതോടെ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. സിപിഐ സ്ഥാനാര്‍ത്ഥിയായിട്ടാണ് കനയ്യകുമാര്‍ മത്സരിക്കുന്നത്.
ജെഎന്‍യുവിലെ ബിജെപി വിരുദ്ധ പ്രക്ഷോഭങ്ങളിലൂടെയാണ് കനയ്യകുമാര്‍ ദേശീയതലത്തില്‍ അറിയപ്പെടുന്ന നേതാവായത്. മാസങ്ങള്‍ക്ക് മുമ്പേ ബെഗുസരയില്‍ മത്സരിക്കുമെന്ന് കനയ്യകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ സീറ്റ് നിഷേധിച്ചതോടെ മത്സരിക്കുന്ന കാര്യം സംശയത്തിലായിരുന്നു. എന്നാല്‍ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി കനയ്യകുമാര്‍ മത്സരിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ബിജെപിയുടെ ഗിരിരാജ് സിംഗാണ് ബെഗുസരയില്‍ കനയ്യകുമാറിന്റെ എതിരാളി. നേരത്തെ നവാഡയിലായിരുന്നു ഗിരിരാജ് സിംഗ് മത്സരിച്ചത്. എന്നാല്‍ ഇത്തവണ ലോക്ജനശക്തി പാര്‍ട്ടിയാണ് ഇവിടെ മത്സരിക്കുന്നത്. അതേസമയം പ്രതിപക്ഷ മഹാസഖ്യം ഇതുവരെ ബെഗുസരയിലെ സ്ഥാനാര്‍ത്ഥിയാരാണെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം ഇവിടെ ശക്തമായ പോരാട്ടം നടക്കുമെന്ന് ഉറപ്പാണ്.
കുറുമി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് കനയ്യകുമാര്‍. അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലവുമാണ് ബെഗുസര. ഗിരിരാജ് സിംഗും ഒരേ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. ബീഹാറിന്റൈ പള്ളി എന്നറിയപ്പെടുന്ന മണ്ഡലമാണ് ബെഗുസര. അതേസമയം മണ്ഡലത്തിലെ മറ്റ് വിഭാഗങ്ങളിലെ വോട്ടും കനയ്യകുമാര്‍ സ്വന്തമാക്കാനാണ് സാധ്യത. അതേസമയം ബെഗുസരയില്‍ ഗിരിരാജ് സിംഗ് അത്ര ജനപ്രിയനായ നേതാവല്ല. എന്നാല്‍ നവാഡയില്‍ ഗിരിരാജ് സിംഗിനെതിരെ ജനവികാരം ശക്തമായതിനാലാണ് അദ്ദേഹത്തെ മാറ്റുന്നത്.
രാഹുൽ മത്സരിക്കാനെത്തുന്ന വയനാട് കോൺഗ്രസിന് 'സേഫ് സോൺ' അല്ല! കണക്കുകൾ പറയുന്നത്..