പത്രസമ്മേളനം നടത്തണമെന്ന സിപിഐ ആവശ്യം തള്ളി കനയ്യ; സിപിഐ സംസ്ഥാന സെക്രട്ടറിയാക്കണമെന്ന് ആവശ്യം
ദില്ലി; സിപിഐ നേതാവും ജെഎൻയു സൿവ്വകലാശാല യൂണിയൻ മുൻ ചെയർമാനുമായ കനയ്യ കുമാർ ഉടൻ പാർട്ടി വിടുമെന്നും കോൺഗ്രസിൽ ചേരുമെന്നുമുള്ള അഭ്യൂഹങ്ങൾ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് പരസ്യമായി പ്രതികരിക്കാനോ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരണം നൽകാനോ കനയ്യ ഇതുവരെ തയ്യാറായിരുന്നില്ല. അതേസമയം അഭ്യൂഹങ്ങൾ കനത്തതോടെ വാർത്താസമ്മേളനം നടത്തി അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തണമെന്ന നിർദ്ദേശമായിരുന്നു സി പി ഐ നനേതൃത്വം കനയ്യയോട് ആവശ്യപ്പെട്ടത്. എന്നാൽ നേതൃത്വത്തിന്റെ ആവശ്യം കനയ്യ തള്ളിയിരിക്കുകയാണെന്നാണ് സിപിഐ നേതൃത്വത്തെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച പത്രസമ്മേളനം വിളിച്ച് ചേർത്ത് ഇപ്പോഴത്തെ വാർത്തകൾ നിഷേധിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരണം നൽകണമെന്ന് കഴിഞ്ഞ തിങ്കളാഴ്ച പാർട്ടി ജനൽ സെക്രട്ടറി ഡി രാജ കനയ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചൊവ്വാഴ്ച കനയ്യയെ ബന്ധപ്പെടാൻ പാർട്ടി പ്രവർത്തകർ ശ്രമിച്ചപ്പോൾ അദ്ദേഹം ഫോണെടുക്കാനോ മെസേജുകൾക്ക് മറുപടി നൽകാനോ തയ്യാറായില്ലെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
ഞായറാഴ്ച സിപിഐ ഹെഡ്ക്വാര്‍ട്ടേഴ്‌സിൽ വെച്ച് ബീഹാറില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കള്‍ കനയ്യയെ കണ്ടിരുന്നുവെന്നും എന്നാൽ കൂടിക്കാഴ്ചയിൽ തന്നെ ബിഹാർ സംസ്ഥാന സെക്രട്ടറിയാക്കണെമെന്ന് കനയ്യ ആവശ്യപ്പെട്ടിരുന്നുവെന്നും നേതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ..
എന്നാൽ ഒരു പാർട്ടിയിലും ഇത്തരത്തിലുള്ള ഡിമാന്റുകൾ അംഗീകരിക്കില്ലെന്നും എന്തൊക്കെ ഉത്തരവാദിത്തങ്ങൾ ആർക്കൊക്കെയാണ് നൽകേണ്ടത് എന്നത് സംബന്ധിച്ചുള്ള കാര്യങ്ങളെല്ലാം ദേശീയ നേതൃത്വമാണ് തിരുമാനിക്കുകയെന്നും നേതാക്കൾ പറയുന്നു. അതേസമയം ഒക്ടോബർ 2 ന് ചേരുന്ന സി പി ഐ ദേശീയ കൗണ‍്സിൽ യോഗത്തിൽ കനയ്യയുടെ വിഷയം ചർച്ച ചെയ്തേക്കുമെന്നാണ വിവരം.
Recommended Video
ബിഹാറിലെ സി പി ഐ നേതൃത്വവുമായി കനയ്യ അത്ര സ്വരചേർച്ചയിൽ അല്ല. സി പി ഐ സംസ്ഥാന ഓഫിസ് സെക്രട്ടറി ഇന്ദുഭൂഷണെ കനയ്യയുടെ അനുയായികൾ കയ്യേറ്റം ചെയ്തതിന്റെ പേരിൽ സിപിഐ ദേശീയ നിർവ്വാഹക സമിതി യോഗത്തിൽ കനയ്യയെ പരസ്യമായി ശാസിച്ചിരുന്നു. അതിർ കടുത്ത അതൃപ്തിയിലായിരുന്നു കനയ്യ. മാത്രമല്ല സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയുമായും കനയ്യ അകൽച്ചയിലായിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസിൽ ചേർന്ന് പുതിയ ഇന്നിംഗ്സിന് കനയ്യ തയ്യാറെടുക്കുന്നതെന്നാണ് വിവരം.2025 ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കനയ്യയ്ക്ക് സുപ്രധാന പദവി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കനയ്യയുടെ വരവ് സംസ്ഥാന രാഷ്ട്രീയത്തിൽ പാർട്ടിക്ക് ഗുണകമരമാകുമെന്നും കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നും കോൺഗ്രസ് നേതൃത്വം കരുതുന്നു.
അതേസമയം സെപ്തംബർ 28 ന് ദില്ലിയിൽ നടക്കുന്ന ചടങ്ങിൽ താനും കനയ്യ കുമാറും കോൺഗ്രസ് അംഗത്വം സ്വീകരിക്കും എന്നാണ് ഗുജറാത്തിൽ നിന്നുള്ള യുവ എംഎൽഎയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറും ആയ ജിഗ്നേഷ് മേവാനി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഭഗത് സിംഗ് ദിനത്തില്‍ ഇരുവരും പാര്‍ട്ടിയിലെത്തുമെന്ന് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ ജിഗ്നേഷ് മേവാനിയെ പിസിസി വർക്കിംഗ് പ്രസിഡന്റ് ആയി നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ട് .. നിലവിൽ പട്ടേൽ പ്രക്ഷോഭ നേതാവ് ഹാർദ്ദിക്ക് പട്ടേൽ, ഡോ തുഷാർ ചൗധരി, ജോ കർസൻദാസ് സോണി എന്നിവർ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമാരാണ്.