കെജ്രിവാള് സര്‍ക്കാറിനെതിരെ പരിഹാസവുമായി കനയ്യ; നന്ദി,ഇനി ചാനലുകളിലിരുന്നല്ലാതെ എന്നെ വിചാരണ ചെയ്യൂ
ദില്ലി: ജെഎന്‍യു സര്‍വകലാശാലയില്‍ നടന്ന സമരവുമായി ബന്ധപ്പെട്ട് 2016 ല്‍ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസില്‍ കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ ദില്ലി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. അന്നത്തെ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റായിരുന്ന കനയ്യ കുമാറിന് പുറമെ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, ആക്കിബ് ഹുസൈന് എന്നിവരെ വിചാരണ ചെയ്യാനുള്ള അനുമതിയാണ് ദില്ലി സര്‍ക്കാര്‍ നല്‍കിയത്.
കേസില്‍ നാലുപേരെയും പ്രതികളാക്കി ജനുവരി 14 ന് ദില്ലി പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തില്‍ രാജ്യദ്രോഹപരമായ മുദ്രാവാക്യം മുഴക്കിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. അതേസമയം ദില്ലി സര്‍ക്കാറിന്റെ നടപടിയില്‍ പ്രതികരണവുമായി കനയ്യ കുമാറും രംഗത്ത് എത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..
ദില്ലി സര്‍ക്കാറിന് നന്ദി
കഴിഞ്ഞ വര്‍ഷം മെയ് 9 മുതല്‍ ദില്ലി സര്‍ക്കാറിന്റെ ആഭ്യന്തര വകുപ്പിന് മുന്നിലുള്ള കേസ് ഫയലിലാണ് ഇന്നലെ തീരുമാനമുണ്ടയത്. കേസില്‍ കനയ്യ കുമാറിനേയും മറ്റ് പ്രതികളേയും പ്രോസിക്യൂട്ട് ചെയ്യാനാണ് തീരുമാനം. കേസില്‍ വിചാരണക്ക് അനുമതി നല്കിയ ദില്ലി സര്‍ക്കാറിന് നന്ദിയെന്നായിരുന്നു തീരുമാനത്തോടുള്ള കനയ്യ കുമാറിന്റെ പ്രതികരണം.
വേഗത്തില്‍ നടത്തണം
ട്വിറ്ററിലൂടെയായിരുന്നു ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ നേതാവും സിപിഐ ദേശീയ കൗണ്‍സില്‍ അംഗവുമായ കനയ്യകുമാറിന്റെ പ്രതികരണം. തന്റെ വിചാരണ ടെലിവിഷന്‍ ചാനലുകളില്‍ നടത്താതെ എത്രയും വേഗത്തില്‍ കോടതിയില്‍ നിയമപ്രകാരം നടത്തണമെന്നും കനയ്യ ആവശ്യപ്പെട്ടു.
അനുമതി പിന്‍വലിക്കില്ല
അതേസമയം, ദില്ലി സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ കൊടുത്ത അനുമതി പിന്‍വലിക്കില്ലെന്നാണ് ആംആദ്മി പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്. പാര്‍ട്ടി വക്താവും എംഎല്‍എയുമായ രാഘവ് ചദ്ധയാണ് ദില്ലി സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കിയത്.
സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടില്ല
ദില്ലി സര്‍ക്കാറിന്റെ നിയമ വകുപ്പ് വളരെ ശ്രദ്ധയോടെ വിഷയം പഠിച്ചിട്ടുണ്ട്. അതിന് ശേഷമാണ് തങ്ങളുടെ അഭിപ്രായം അവര്‍ ആഭ്യന്തര വകുപ്പിനെ അറിയിച്ചത്. ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ക്കെതിരേയുള്ള കേസുകളിലും സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടില്ല. അവര്‍ക്കെതിരേയുള്ള കേസുകളും സാധാരണ നിയമ നടപടി അനുസരിച്ച് നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോടതി തീരുമാനിക്കട്ടെ
പ്രതികളെ വിചാരണ ചെയ്യുന്നതിനെ കുറിച്ച് തീരുമാനം എടുക്കേണ്ട സംവിധാനം സര്‍ക്കാരല്ല. അത്തരത്തിലുള്ള തീരുമാനം ഉണ്ടാവേണ്ടത് ജൂഡീഷ്യറിയില്‍ നിന്നാണ്. വസ്തുതള്‍ നോക്കി തീരുമാനം സ്വീകരിക്കേണ്ടത് സര്‍ക്കാരല്ല, ജുഡീഷ്യറിയാണെന്നാണ് ഞങ്ങള്‍ അടിസ്ഥാനപരമായി കരുതുന്നതെന്നും രാഘവ് ചദ്ദ പറഞ്ഞു.
2016 ല്‍
2016 ല്‍ തന്നെ കനയ്യകുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിചാരണ ചെയ്യാനുള്ള അനുമതി ദില്ല സര്‍ക്കാര്‍ വൈകിപ്പിച്ചതിനെ തുടര്‍ന്ന് കേസിന്റെ നടപടിക്രമങ്ങള്‍ നിലച്ചിരിക്കുകയായിരുന്നു. ദില്ലി ചീഫ് മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഇവര്‍ക്കെതിരായ കേസുള്ളത്.
പൗരത്വ നിയമ ഭേദഗതി; 79 ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 69 പേര്, കൂടുതലും വര്‍ഗ്ഗീയ കലാപത്തില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറണ്ട്! കോടതിയിൽ ഹാജരായില്ല